This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അജന്ത

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:54, 16 നവംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അജന്ത

മഹാരാഷ്ട്ര സംസ്ഥാനത്തിലുള്ള ഔറംഗാബാദ് ജില്ലയിലെ ചരിത്ര പ്രസിദ്ധമായ ഒരു സ്ഥലം. വര്‍ണശബളമായ ചുവര്‍ചിത്രങ്ങള്‍കൊണ്ട് അലംകൃതമായ ബൗദ്ധഗുഹാചൈത്യങ്ങള്‍ നിറഞ്ഞതാണ് ഈ പ്രദേശം. താപ്തീനദിയുടെ ശാഖയായ വാഗുര്‍ പുഴയുടെ തീരത്ത് മരങ്ങള്‍ തിങ്ങിയ മലയിടുക്കിലാണ് മുപ്പതോളം വരുന്ന ഈ ഗുഹകള്‍ നിര്‍മിച്ചിട്ടുള്ളത്.

നൂറ്റാണ്ടുകളായി വിസ്മരിക്കപ്പെട്ടുകിടന്ന ഈ വിശ്വോത്തരശില്പചിത്രകലാകേന്ദ്രത്തെ ആദ്യമായി കണ്ടെത്തിയതും ലോകദൃഷ്ടിക്കുമുന്നില്‍ അനാവരണം ചെയ്തതും 19-ാം ശ.-ത്തിന്റെ ആദ്യകാലങ്ങളില്‍ ഹൈദരാബാദ് നാട്ടുരാജ്യത്തില്‍ സേവനം അനുഷ്ഠിച്ചിരുന്ന ബ്രിട്ടിഷ് സൈന്യസംഘമാണ്. 1817-ല്‍ അവര്‍ നടത്തിയ ചില സൈനിക പര്യടനങ്ങള്‍ക്കിടയില്‍ വാഗുര്‍ നദിയുടെ ഉദ്ഭവസ്ഥാനത്തിനടുത്തുള്ള ഈ പാറക്കെട്ടുകള്‍ യാദൃച്ഛികമായി കണ്ടെത്തി. നരിച്ചീറുകളുടെയും മറ്റു പല ക്ഷുദ്രപ്രാണികളുടെയും ആവാസകേന്ദ്രമായി കാടുപിടിച്ചുകിടന്ന ഈ ഗുഹകളിലെ നിറംമങ്ങിയ ചുവര്‍ചിത്രപരമ്പരകള്‍ ഏറെത്താമസിയാതെ ഏതാനും പുരാവസ്തുഗവേഷകരുടെ ശ്രദ്ധയില്‍പെട്ടു. 1829-ല്‍ ഫെര്‍ഗുസന്‍ എന്ന പുരാവസ്തുശാസ്ത്രജ്ഞന്‍ ഇവിടെയെത്തി ശാസ്ത്രീയരീതിയില്‍ ഒരു സര്‍വേ നടത്തുകയും ഇവിടെയുള്ള ചുവര്‍ചിത്രങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ഇന്ത്യാഗവണ്‍മെന്റിനെ അറിയിക്കുകയുമുണ്ടായി. അതേത്തുടര്‍ന്ന് മേജര്‍ ആര്‍.ഗില്‍ ഈ ചുവര്‍ചിത്രങ്ങള്‍ പകര്‍ത്തിയെടുക്കുന്നതില്‍ ഏര്‍പ്പെട്ടു.

26-ാമതു ഗുഹാചൈതന്യത്തിന്റെ അന്തര്‍ഭാഗം(എ.ഡി. 7ാംശത്തിന്റെ പൂര്‍വാര്‍ധത്തില്‍ നിര്‍മിക്കപ്പെട്ടത്

1866-ല്‍ ലണ്ടനിലെ ക്രിസ്റ്റല്‍ പാലസില്‍ പ്രസ്തുത ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുമ്പോഴുണ്ടായ തീപിടുത്തത്തില്‍ അഞ്ച് എണ്ണം ഒഴികെ ബാക്കി എല്ലാംതന്നെ നശിച്ചുപോയി. വീണ്ടും 1872-ല്‍ ഗ്രിഫിത്ത് എന്ന ചിത്രകാരന്‍ അജന്തയിലെ ചിത്രങ്ങള്‍ പകര്‍ത്തുകയും ഇന്ത്യാഗവണ്‍മെന്റ് ഇവ രണ്ടു വാല്യങ്ങളിലായി പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. ഹൈദരാബാദിലെ പുരാവസ്തുവകുപ്പുമേധാവിയായിരുന്ന ജി. യാസ്ദാനി ഇറ്റാലിയന്‍ ശില്പവിദഗ്ധരെ വരുത്തി ഈ ഗുഹാചൈത്യങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്തുകയും 1933-ല്‍ ഇവിടുത്തെ ചിത്രങ്ങളുടെയെല്ലാം പ്രതിച്ഛായകള്‍ തയ്യാറാക്കി പ്രകാശിപ്പിക്കുകയും ചെയ്തു. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇന്ത്യയിലെ പുരാവസ്തുവകുപ്പും യുനെസ്കോ (UNESCO) തുടങ്ങിയ അന്താരാഷ്ട്രസംഘടനകളും നടത്തിയ പഠനങ്ങളുടെയും പ്രസിദ്ധീകരണങ്ങളുടെയും ഫലമായി ലോകമെങ്ങുമുള്ള കലാപ്രേമികള്‍ക്കും വിജ്ഞാനകുതുകികള്‍ക്കും പ്രാചീനകലയുടെ അക്ഷയനിക്ഷേപമായ അജന്ത അനര്‍ഘമായ ഒരു തീര്‍ഥാടന കേന്ദ്രമായിത്തീര്‍ന്നു.

ഗുഹാക്ഷേത്രങ്ങള്‍. ബി.സി. 2-ാം ശ. മുതല്‍ എ.ഡി. 7-ാം ശ.വരെയുള്ള സുദീര്‍ഘമായ ഒരു കാലയളവിലാണ് ഈ ഗുഹാക്ഷേത്രങ്ങള്‍ നിര്‍മിക്കപ്പെട്ടത്. രണ്ടു പ്രധാനഘട്ടങ്ങളിലായിട്ടാണ് ഇവയുടെ പണി നിര്‍വഹിക്കപ്പെട്ടതെന്നു കരുതപ്പെടുന്നു. ആദ്യഘട്ടം ബി.സി. രണ്ടാം ശ. മുതല്‍ എ.ഡി. രണ്ടാം ശ. വരെ ഡെക്കാണ്‍പ്രദേശങ്ങളുടെ ഏറിയപങ്കും അടക്കിഭരിച്ചിരുന്ന ആന്ധ്രാരാജവംശമായ ശതവാഹനന്‍മാരുടെ കാലമായിരുന്നു. രണ്ടാംഘട്ടം എ.ഡി. അഞ്ചും ആറും ശ.-ങ്ങളില്‍ ശതവാഹനന്‍മാരുടെ പിന്‍ഗാമികളായി ഡെക്കാണിന്റെ പടിഞ്ഞാറന്‍പ്രദേശങ്ങളില്‍ ഭരിച്ചിരുന്ന വാകാടകന്‍മാരുടെ കാലമാണ്.

അജന്താഗുഹകളുടെ ഒരു വിദൂരദൃശ്യം
അജന്താഗുഹകളുടെ സ്ഥാനമാതൃക

അജന്തയില്‍ ഇന്ന് 29 ഗുഹകള്‍ കാണാനുണ്ട്. ഇവയില്‍ 25 എണ്ണം വിഹാരങ്ങളും നാല് എണ്ണം (9, 10, 19, 26) ചൈത്യങ്ങളുമാണ്. എന്നാല്‍ ഒരു കാലത്ത് ഇതിനേക്കാള്‍ വളരെയധികം ഗുഹാചൈത്യങ്ങള്‍ ഉണ്ടായിരുന്നെന്നും അവ പലതും പിന്നീട് നശിച്ചുപോയിരിക്കാനാണ് ഇടയുള്ളതെന്നും കരുതുന്നവരുണ്ട്. അജന്തയിലെ ഗുഹാക്ഷേത്രങ്ങള്‍ നിലത്തുനിന്നു പണിതുയര്‍ത്തുകയല്ല, വലിയ പര്‍വതങ്ങളുടെ വശങ്ങളില്‍നിന്നും പാറ തുരന്നു നിര്‍മിക്കുകയാണ് ചെയ്തിട്ടുള്ളത്. വലിയ കല്‍ത്തൂണുകള്‍ നിര്‍മിച്ചാണ് ക്ഷേത്രഗോപുരങ്ങള്‍ താങ്ങി നിര്‍ത്തിയിരിക്കുന്നത്. ക്ഷേത്രങ്ങളുടെ മുകള്‍വശവും മേല്‍ത്തട്ടും പരന്നോ കമാനാകൃതിയിലോ ആണ്. തടികൊണ്ടും കല്ലുകൊണ്ടും നിര്‍മിക്കുന്ന മറ്റു സാധാരണ ക്ഷേത്രങ്ങളുടെ മാതൃകതന്നെയാണ് ഇവയുടെ വാസ്തുശില്പ സംവിധാനത്തിലും അനുവര്‍ത്തിച്ചിട്ടുള്ളത്. രണ്ടുതരം ഗുഹാമന്ദിരങ്ങള്‍ അജന്തയിലുണ്ട്: ഗുഹാചൈത്യങ്ങള്‍ - ക്രൈസ്തവ പ്രാര്‍ഥനാലയങ്ങളോട് (Chapels) സാദൃശ്യമുളള ആരാധനാസ്ഥലങ്ങള്‍, വിഹാരങ്ങള്‍ - ബുദ്ധസന്ന്യാസികള്‍ക്കു താമസിക്കുന്നതിനുവേണ്ടി ഉണ്ടാക്കപ്പെട്ടവ. മധ്യത്തില്‍ വിസ്തൃതമായ ശാലയും അതിനുചുറ്റും ചെറിയ മുറികളുമായാണ് വിഹാരങ്ങള്‍ നിര്‍മിച്ചിട്ടുള്ളത്. ഓരോ വിഹാരത്തോടും അനുബന്ധിച്ച് ബുദ്ധപ്രതിമകളോടു കൂടിയ പ്രാര്‍ഥനാലയവും കാണപ്പെടുന്നു.

ഗുഹാക്ഷേത്രങ്ങളുടെ രണ്ടരികുകളിലുമുള്ള ഇടനാഴികളെ നടുവിലുള്ള നെടിയ ശാലകളില്‍നിന്ന് വേര്‍തിരിക്കുന്നത് നിരനിരയായുള്ള കരിങ്കല്‍ത്തൂണുകളാണ്. മിക്ക ഗുഹകളുടെയും ഉള്ളില്‍ ഒരു ഒറ്റക്കല്‍സ്തൂപം ഉണ്ട്. പ്രവേശനകവാടം വിവിധ ചിത്രശില്പങ്ങള്‍ നിറഞ്ഞ പടികളോടും മുഖപ്പുകളോടും കൂടിയതാണ്. കട്ടിളയുടെ മുകളില്‍ നിര്‍മിച്ചിട്ടുളള വളഞ്ഞ ഒരു വിടവാണ് കാറ്റും വെളിച്ചവും കടക്കാനുള്ള മുഖ്യമാര്‍ഗം.

ശില്പകല. അര്‍ധത്രിമാന പ്രതിമാശില്പങ്ങള്‍ (reliefs)
അജന്താ ഗുഹയിലെ പ്രതിമകളില്‍ ഒന്ന്
ഗുഹാക്ഷേത്രഗോപുരങ്ങള്‍താങ്ങി നില്ക്കുന്ന വലിയ കല്‍ത്തൂണുകള്‍
നിറഞ്ഞ തൂണുകളും ചുമരുകളുമാണ് ഗുഹകള്‍ക്കുള്ളത്. മിക്ക പ്രതിമകളുടെയും വിഷയം ബുദ്ധനെ സംബന്ധിച്ച സങ്കല്പങ്ങളാണ്. നീണ്ട അങ്കി ധരിച്ച്, ഹസ്തമുദ്രയോടുകൂടി കാണപ്പെടുന്ന ഈ വിഗ്രഹങ്ങള്‍ ഗുഹയിലെ അന്ധകാരമയമായ പശ്ചാത്തലത്തില്‍ വിസ്മയാദരങ്ങള്‍ ഉണര്‍ത്തുന്നു.

ബുദ്ധസങ്കല്പത്തോടുള്ള സമീപനത്തില്‍ ഒരു ഏകതാനതയും ഐകരൂപ്യവും എല്ലായിടത്തും ദൃശ്യമാണെങ്കിലും ഈ ഗുഹയിലെ നിരവധി പ്രതിമകളില്‍ ഒരെണ്ണംപോലും മറ്റൊന്നിനോട് സാദൃശ്യമുള്ളതല്ല. ബാഹ്യമായ ഔജ്വല്യത്തോടൊപ്പം ആന്തരികമായ ഒരു മഹസ്സും ഈ പ്രതിമകളില്‍നിന്ന് പ്രസരിക്കുന്നുണ്ടെന്ന് പ്രേക്ഷകനു തോന്നും. ഇക്കൂട്ടത്തില്‍ 19-ാമത്തെ ഗുഹയിലുള്ള നാഗരാജദമ്പതികളുടെയും 26-ാമത്തെ ഗുഹയിലുള്ള ബുദ്ധന്റെ മഹാപരിനിര്‍വാണത്തിന്റെയും ത്രിമാനരീതിയിലുള്ള റിലീഫ് ശില്പങ്ങള്‍ സര്‍വോത്തമങ്ങളെന്ന് കരുതപ്പെട്ടുപോരുന്നു. മഹാപരിനിര്‍വാണത്തിന്റെ ദൃശ്യത്തില്‍ അനന്തതയിലേക്ക് വിലയം പ്രാപിക്കുന്ന ബുദ്ധന്റെ ബൃഹത്പ്രതിമയും വിലാപവിവശരായ ശിഷ്യഗണങ്ങളുടെ വിസ്തൃതാലേഖ്യങ്ങളും ലോകമെങ്ങുമുള്ള കലാവിമര്‍ശകരുടെ ആദരവിന് പാത്രമായിട്ടുണ്ട്. പ്രവേശനകവാടങ്ങളുടെ ഉഭയപാര്‍ശ്വങ്ങളിലും കൊത്തിവച്ചിരിക്കുന്ന മിഥുന (ദമ്പതി) പ്രതിമകള്‍ സജീവങ്ങളാണ്. കതകുകള്‍ക്കുമുകളില്‍ നദീദേവതകളായ ഗംഗയുടെയും യമുനയുടെയും മറ്റും പ്രതിമകള്‍ കാണാം.

ചിത്രകല. ഒരുകാലത്ത് അജന്താഗുഹകളില്‍ മുഴുവന്‍ ചിത്രങ്ങളുണ്ടായിരുന്നു. ഇപ്പോഴാകട്ടെ 1, 2, 9, 10, 16, 17 എന്നീ ഗുഹകളില്‍മാത്രമേ ചിത്രങ്ങള്‍ അവശേഷിച്ചിട്ടുള്ളു. ഫ്രെസ്കോ (fresco) ശൈലിയില്‍ രചിക്കപ്പെട്ട ഈ ചിത്രങ്ങള്‍ ഭിത്തികളിലും തൂണുകളിലും മേല്‍ത്തട്ടിലും ഒന്നടങ്കം വ്യാപിച്ചിരിക്കുന്നു. ബുദ്ധനെക്കുറിച്ചുള്ള ഇതിഹാസങ്ങള്‍, ബുദ്ധന്റെ പൂര്‍വജന്‍മകഥകള്‍ (ജാതകകഥകള്‍), ശിശുവായ ബുദ്ധനെ സന്ദര്‍ശിക്കുന്നതിന് അസിതന്‍ എത്തുന്നത്, ലൌകികപ്രേരണകള്‍ അദ്ദേഹത്തെ പീഡിപ്പിക്കുന്നത്, നാഗേതിഹാസങ്ങള്‍, യുദ്ധരംഗങ്ങള്‍ തുടങ്ങി ബുദ്ധന്റെ ജീവിതകാലത്തെ സംഭവപരമ്പരകള്‍കൊണ്ടു നിറഞ്ഞതാണ് ഈ ചുവര്‍ചിത്രങ്ങള്‍. ജാതകകഥകളെ ആസ്പദമാക്കിയുളള ചിത്രങ്ങളില്‍ ഏറ്റവും പ്രധാനമായവ ശിബി രാജാവിന്റെ ഉമദന്തി ജാതകവും ജാദന്ത ജാതകവും (ആറുകൊമ്പുള്ള ആനയുടെ കഥ) ആണ്. അടുത്തകാലത്തുകണ്ടെത്തിയ മറ്റൊരു ശ്രദ്ധേയമായ ചിത്രം 'നിദാന'ങ്ങള്‍ അഥവാ 'കാരണ'ങ്ങളെക്കുറിച്ചുള്ളതാണ്. ഇതില്‍ മനുഷ്യജീവിതത്തെ ഒരു ചക്രത്തോടു തുലനം ചെയ്ത് ചിത്രീകരിച്ചിരിക്കുന്നു. പ്രകൃതിദൃശ്യങ്ങളാണ് മറ്റൊരു പ്രധാനവിഷയം. പക്ഷിമൃഗാദികള്‍, വനവാസികള്‍ എന്നിവയെക്കൂടാതെ ഗുഹ്യകന്‍മാര്‍, കിരാതന്‍മാര്‍, മനുഷ്യരൂപവും ചിറകുമുള്ള കിന്നരന്‍മാര്‍ മുതലായവരെയും ചിത്രീകരിച്ചിട്ടുണ്ട്. എ.ഡി. മൂന്നും എട്ടും ശ.-ങ്ങളുടെ ഇടയ്ക്കുള്ള ഭാരതീയജീവിതത്തിന്റെ സാമൂഹികവും മതപരവുമായ ചരിത്രവസ്തുതകള്‍ മനസ്സിലാക്കുന്നതിന് ഈ ഫ്രെസ്കോ ചിത്രങ്ങള്‍ വളരെ സഹായിക്കുന്നുണ്ട്.

19-ാമത്തെ ഗുഹയുടെ മുഖപ്പും ശാലയും
ഗുഹാചൈത്യങ്ങള്‍ക്കുള്ളിലെ ശ്രീകോവിലുകളില്‍ ഒന്ന്.11-ാമത്തെ ഗുഹാചൈത്യത്തിലെ ബുദ്ധ പ്രതിമ

ഗ്രിഫിത്ത് എന്ന ചിത്രകലാവിദഗ്ധന്റെ അഭിപ്രായത്തില്‍ 14-ാം ശ.-ത്തിലെ ഇറ്റാലിയന്‍ ആലേഖ്യങ്ങള്‍ക്ക് അജന്തയിലെ ഫ്രെസ്കോകളുമായി വളരെയേറെ സാദൃശ്യമുണ്ട്. സൌന്ദര്യത്തെക്കാളേറെ വസ്തുനിഷ്ഠമായ യഥാതഥചിത്രീകരണത്തിനാണ് ഇതില്‍ പ്രാധാന്യം നല്‍കിയിട്ടുള്ളത്. ദൈനംദിന ജീവിതവുമായി വളരെയധികം ഇടപഴകിയിട്ടുള്ളവരും നിരീക്ഷണശക്തിയുള്ളവരുമായിരുന്നു അജന്തയുടെ കലാകാരന്‍മാര്‍ എന്ന് പ്രസ്തുത ചിത്രങ്ങളിലെ ചിലരംഗങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. പാചകം, നായാട്ട്, ഘോഷയാത്ര, ഗജവീരന്‍മാരുടെ യുദ്ധം, ഗാനാലാപം, നൃത്തം ഇങ്ങനെ ജീവിതത്തിന്റെ പല രംഗങ്ങളും ഇവയില്‍ സ്വാഭാവികതയോടെ ചിത്രീകരിച്ചിട്ടുണ്ട്. 16-ാമത്തെ ഗുഹയിലെ 'ആസന്നമരണയായ രാജകുമാരി'യുടെ ചിത്രീകരണം സ്വാഭാവികത നിറഞ്ഞതും സുന്ദരവുമാണ്.

ബുദ്ധന്റെ ഒരു പൂര്‍വജന്‍മത്തില്‍ അദ്ദേഹം ഒരു രാജകുമാരനായി ജനിച്ചതിന്റെയും ലൌകികസുഖാഡംബരങ്ങള്‍ എല്ലാം വെടിഞ്ഞ് ഒടുവില്‍ ഭിക്ഷുവായിത്തീര്‍ന്നതിന്റെയും കഥകള്‍ മഹാജനക ജാതകത്തില്‍ വിവരിക്കുന്നതുപോലെ എട്ടുചിത്രങ്ങളിലായി ഒന്നാം ഗുഹയില്‍ പകര്‍ത്തിയിരിക്കുന്നു. നേര്‍മയേറിയ പട്ടുവസ്ത്രങ്ങള്‍, രത്നഖചിതമായ ആഭരണങ്ങള്‍ തുടങ്ങിയവ മനോഹരമായി വരച്ചിരിക്കുന്നതില്‍നിന്ന് അക്കാലത്തെ ഭാരതത്തിന്റെ ഭൌതികസംസ്ക്കാരസിദ്ധികളെക്കുറിച്ച് വളരെയേറെ മനസ്സിലാക്കാന്‍ സാധിക്കുന്നു.

17-ാം ഗുഹയുടെ 'പൂമുഖ'ത്തിലെ അഞ്ച് ചിത്രങ്ങളില്‍ ബുദ്ധന്‍ സ്വയം രാജ്യത്യാഗം ചെയ്യുന്നതിന്റെ വിശ്വാന്തര ജാതകകഥയാണ് ആവിഷ്കരിക്കപ്പെട്ടിരിക്കുന്നത്. മോഹാലസ്യത്തില്‍ പതിക്കുന്ന രാജ്ഞിയെ ശുദ്ധോദനന്‍ താങ്ങിപ്പിടിച്ചിരിക്കുന്നതായി വരച്ചിരിക്കുന്ന ചിത്രം ഭാവോത്തേജകമാണ്. പ്രേമരംഗങ്ങളും വിയോഗരംഗങ്ങളും ബുദ്ധന്റെ കപിലവസ്തുവിലേക്കുള്ള പ്രത്യാഗമനവും നിരവധി ചുവര്‍ചിത്രങ്ങളിലായി 17-ാമത്തെ ഗുഹയില്‍ സംവിധാനം ചെയ്തിരിക്കുന്നു. ഇവയിലെ മനുഷ്യരൂപങ്ങള്‍ താരതമ്യേന ചെറുതാണെങ്കിലും അവ ആവിഷ്കരിക്കുന്ന താളാത്മകത്വം അന്യാദൃശമാണ്.

രൂപചിത്രണത്തിന്റെ പരമമായ നേട്ടമാണ് അവലോകിതേശ്വരപദ്മപാണി എന്ന പ്രസിദ്ധചിത്രം. നീലത്താമരപിടിച്ച ബോധിസത്വന്‍ കരുണാമയനാണ്. മനുഷ്യരാശിയുടെ മോചനത്തെക്കുറിച്ചുള്ള ധ്യാനം ആ മുഖത്ത് പ്രകടമായി കാണാം.

ഉചിതവര്‍ണവിന്യസനസൌകുമാര്യത്തില്‍ രണ്ടാമത്തെ ഗുഹയ്ക്കാണ് പ്രഥമസ്ഥാനം നല്കപ്പെട്ടിരിക്കുന്നത്. നിറപ്പകിട്ടുകൊണ്ടു വരുത്താവുന്ന ത്രിമാനബോധത്തിന്റെ പരമകാഷ്ഠ ഇവിടെ കാണാം. ഒന്നും രണ്ടും ഗുഹകളിലെ ചിത്രങ്ങളാണ് ഏറ്റവും ഒടുവിലായി (എ.ഡി. 7-ാം ശ.) രചിക്കപ്പെട്ടവ. ഇതിലൊരുചിത്രം പുലകേശിന്‍ ചക്രവര്‍ത്തി, ഇറാനിലെ ഖുസ്രു പര്‍വേസ് ചക്രവര്‍ത്തിയുടെ ഒരു നയതന്ത്രപ്രതിനിധിയെ സ്വീകരിക്കുന്നതാണ്. എ.ഡി. 626-ാമാണ്ടിടയ്ക്കാണ് ഈ സംഭവം. ഒന്‍പതും പത്തും ഗുഹകളിലെ ചിത്രങ്ങള്‍ സുംഗവംശത്തിന്റെ കാലത്തും (ബി.സി. 1-ാം ശ.) മറ്റുള്ളവ ഗുപ്തവംശത്തിന്റെ കാലത്തും (സു. എ.ഡി. 300-400) തുടര്‍ന്ന് ഗുപ്തകാലശൈലി നിലവിലിരുന്നകാലത്തും രചിക്കപ്പെട്ടവയാണ്.

ചിത്രണമാധ്യമം. ചിത്രശില്പ കലാഘടകങ്ങളായ ഷഡംഗങ്ങള്‍ - രൂപഭേദം, പ്രമാണം, ഭാവം, ലാവണ്യയോജനം, സാദൃശ്യം, വര്‍ണഭംഗി - അജന്താചിത്രശില്പങ്ങളില്‍ സമഞ്ജസമായി സമന്വയിക്കപ്പെട്ടിരിക്കുന്നു. ടെംപറാ (Temppera) എന്ന സാങ്കേതികമാധ്യമമാണ് അജന്താചിത്രങ്ങളില്‍ പ്രയുക്തമായിരിക്കുന്നത്. ധാതുരാഗം (Red ochre), കുങ്കുമം, ഹരിതാലം (yellow ochre), കടുംനീലം (Lapis lazuli), കറുപ്പ് (വിളക്കിന്റെ കരി) എന്നിവയാണ് ഏറ്റവും കൂടുതല്‍ ഉപയോഗിച്ചിട്ടുള്ള ചായങ്ങള്‍. ആദ്യം പാറയുടെ പ്രതലങ്ങള്‍ ഉമിയും പൊടിച്ചവൈക്കോലും കലര്‍ത്തിയ കളിമണ്ണുകൊണ്ടു പൂശുന്നു. അതിന്റെ പുറത്ത് കുമ്മായം പൂശി മിനുസപ്പെടുത്തിയശേഷം ചിത്രങ്ങള്‍ എഴുതുന്നു. ഏറ്റവും ഒടുവില്‍ ആവശ്യമായ ചായം കലര്‍ത്തി കുത്തുകള്‍കൊണ്ടും വരകള്‍കൊണ്ടും നിഴലിന്റെയും വെളിച്ചത്തിന്റെയും അനുഭൂതികള്‍ സൃഷ്ടിക്കുന്നു. 'അപിലഘുലിഖിതേയം ദൃശ്യതേ പൂര്‍ണമൂര്‍ത്തിഃ' (ഏറ്റവും കുറഞ്ഞ വരകള്‍കൊണ്ട് ഏറ്റവും കൂടുതല്‍ രൂപഭാവം കൈവരുത്തുക) എന്ന് വിദ്ധസാലഭഞ്ജികയില്‍ ആവിഷ്കൃതമായ തത്ത്വത്തിന് ഉദാത്തനിദര്‍ശനങ്ങളാണ് അജന്തയിലെ ചിത്രങ്ങള്‍.

ചിത്രാലേഖനകലയെപ്പറ്റി കാമസൂത്രം, വിഷ്ണുധര്‍മ്മോത്തരം തുടങ്ങിയ പ്രാചീന പഠനഗ്രന്ഥങ്ങളില്‍ വിവരിച്ചിരിക്കുന്ന സകല സങ്കല്പങ്ങള്‍ക്കും അന്യൂനമായ മൂര്‍ത്തിമദ്ഭാവം നല്കുന്നതില്‍ അജന്തയുടെ ശില്പികള്‍ അങ്ങേയറ്റം വിജയിച്ചിരിക്കുന്നു. ദേവാലയങ്ങള്‍, രാജസൌധങ്ങള്‍, സ്വകാര്യഗൃഹങ്ങള്‍ തുടങ്ങിയവയ്ക്ക് വേണ്ടതരത്തിലുള്ള അലങ്കരണവിധങ്ങളെ മേല്പറഞ്ഞ കൃതികളില്‍ വിവരിച്ചിട്ടുള്ളത് നിഷ്കൃഷ്ടമായി പാലിച്ചുകൊണ്ടുള്ളവയാണ് ഈ ഗുഹാചൈത്യങ്ങളിലെ ചിത്രീകരണങ്ങള്‍.

രാജ്യാന്തരസ്വാധീനം. ഗുപ്തകാലത്ത് രൂപം കൊണ്ട ഭാരതീയ പ്രതിമാശില്പവിദ്യകള്‍ ഏഷ്യയ്ക്കാകെ മാതൃകയായതുപോലെ, ശൈലിയിലും സങ്കേതത്തിലും ആവിഷ്കരണകൌശലത്തിലും അജന്താചിത്രങ്ങള്‍ അനേക നൂറ്റാണ്ടുകളിലേക്ക് ബൌദ്ധകലാസംസ്കാരങ്ങളില്‍ അപരിമിതമായ സ്വാധീനം ചെലുത്തി. അജന്താഗുഹകളിലെ ചുവര്‍ചിത്രങ്ങളുടെ തുടര്‍ച്ച ചിത്താനവാശലിലും ബാദാമിയിലും ഉള്ള ജൈന-ഹൈന്ദവാലേഖ്യങ്ങളില്‍ കാണാം. എല്ലോറയില്‍ ഉള്ള ചുവര്‍ചിത്രങ്ങള്‍ അജന്തയിലെ ഒന്നാം നമ്പര്‍ ഗുഹയുടെ അരികുകളങ്ങളിലെ (panel) അലംകൃതശൈലിയെ ശാശ്വതീകരിക്കാനുള്ള ശ്രമമാണ്. അജന്തയിലെ കലാശൈലികളുടെ പ്രതിഫലനം ഏതാണ്ട് ആ കാലങ്ങളില്‍ തന്നെ സിലോണില്‍ സിഗിരിയയിലും ഏതാനും ശ.-ങ്ങള്‍ക്കുശേഷം പോളന്നാരുവയിലും നിര്‍മിക്കപ്പെട്ട ക്ഷേത്രങ്ങളിലെ ചിത്രാലേഖ്യങ്ങളില്‍ തെളിഞ്ഞുകാണാം.

പാശ്ചാത്യലോകത്തിലെ കലാസങ്കല്പങ്ങളുടെ വികാസപരിണാമങ്ങളില്‍ ഗ്രീസിലെയും റോമിലെയും ക്ളാസിക്കല്‍ കലാശൈലികള്‍ വഹിച്ചതിനെക്കാള്‍ ഒട്ടുംകുറയാത്ത ഒരു പങ്കാണ് അജന്തയിലെ ചുവര്‍ചിത്രങ്ങള്‍ പില്ക്കാലത്ത് ഏഷ്യയിലെ മതാധിഷ്ഠിതകലയില്‍ വഹിച്ചിട്ടുള്ളതെന്ന് സാര്‍വത്രികമായി അംഗീകരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. അജന്തയിലെ കലാശില്പങ്ങളെക്കുറിച്ച് ജവഹര്‍ലാല്‍ നെഹ്റു നടത്തിയിട്ടുള്ള വിലയിരുത്തല്‍ ശ്രദ്ധേയമാണ്. 'അജന്താ ഫ്രെസ്കോകള്‍ അതീവസുന്ദരങ്ങളാണ്; അവ കണ്ടെത്തപ്പെട്ട കാലം മുതല്‍ കലാകാരന്‍മാരില്‍ ശക്തമായ സ്വാധീനത ചെലുത്തിപ്പോന്നിട്ടുണ്ട്. ഈ സ്വാധീനതയ്ക്ക് വിധേയരായ നമ്മുടെ ഇന്നത്തെ കലാകാരന്‍മാര്‍ ജീവിതത്തില്‍നിന്ന് ഓടി അകലുകയും അജന്താശൈലിയെ തങ്ങളുടെ രചനാ മാതൃകയാക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലമാകട്ടെ ഒട്ടും ആഹ്ളാദകരവുമല്ല.'

'സ്വപ്നസദൃശവും എന്നാല്‍ യഥാര്‍ഥവുമായ ഒരു വിദൂരലോകത്തിലേക്കു അജന്താ ഫ്രെസ്കോകള്‍ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. ഈ ചിത്രങ്ങള്‍ രചിച്ചത് ബുദ്ധഭിക്ഷുക്കളാണ്. സ്ത്രീകള്‍ അപകടകാരികളാണെന്നും അതിനാല്‍ അവരില്‍നിന്ന് ബഹുദൂരം അകന്നുവര്‍ത്തിക്കണമെന്നും അവരെ നോക്കുകപോലും ചെയ്യരുതെന്നും ഉപദേശിച്ച ആചാര്യന്റെ ശിഷ്യന്‍മാര്‍. എന്നിട്ടും ഈ ചിത്രങ്ങളില്‍ സ്ത്രീകള്‍ ധാരാളമുണ്ട്; സുന്ദരികളായ സ്ത്രീകള്‍, രാജകുമാരികള്‍, ഗായികമാര്‍, നര്‍ത്തകികള്‍, ഇരിക്കുന്നവര്‍, നില്ക്കുന്നവര്‍, വേഷഭൂഷകളണിയുന്നവര്‍, സംഘംചേര്‍ന്നു നീങ്ങുന്നവര്‍! അജന്തയിലെ സ്ത്രീകള്‍ പ്രസിദ്ധകളായിത്തീര്‍ന്നിരിക്കുന്നു. ഈ ലോകത്തെയും ചലനാത്മകമായ ജീവിതനാടകത്തെയും എത്ര സൂക്ഷ്മമായി കണ്ടറിഞ്ഞവരാണ് ആ ചിത്രകാരഭിക്ഷുക്കള്‍. പ്രശാന്തിയുടെയും പാരത്രികഗഭീരതയുടെയും പരിവേഷമണിഞ്ഞ ബോധിസത്വരൂപത്തെ സജീവമാക്കിയ അതേ കൈകള്‍ തന്നെ ഈ ലോകജീവിതത്തെ എത്ര മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു!.'

'ഗിയോട്ടയ്ക്കും ലിയോണോര്‍ദോയ്ക്കും പോലും അധഃകരിക്കാന്‍ സാധിച്ചിട്ടില്ലാത്ത പൂര്‍ണതയാണ് അജന്താഗുഹകളിലെ ചുവര്‍ചിത്രങ്ങളില്‍ കാണുന്നത്' എന്ന് നാഗരികതയുടെ കഥ (Story of Civilization) എന്ന ഗ്രന്ഥപരമ്പരയുടെ കര്‍ത്താവായ വില്‍ ഡുറാന്റ് അഭിപ്രായപ്പെട്ടിട്ടുണ്ട്. അതുപോലെ വിശ്വവിഖ്യാതനായ റോഥന്‍ സ്റ്റീന്‍ എന്ന കലാകോവിദന്‍ ഈ അനര്‍ഘ കലാപ്രതിഭാസത്തെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുള്ളത് ഇപ്രകാരമാണ് - "പാറക്കെട്ടുകളില്‍നിന്ന് കടഞ്ഞെടുത്ത ഈ ക്ഷേത്രങ്ങളുടെ 'നൂറു ചുമരു'കളിലും സ്തംഭങ്ങളിലുംനിന്ന് അനന്ത വിസ്തൃതമായ ഒരു നാടകം നമ്മുടെ കണ്‍മുമ്പില്‍ തെളിയുന്നു; ഈ നാടകത്തില്‍ സന്ന്യാസിമാരും വീരപുരുഷന്‍മാരുമുണ്ട്; എല്ലാ അവസ്ഥകളിലുമുള്ള സ്ത്രീപുരുഷന്‍മാരുണ്ട്; പശ്ചാത്തലം അദ്ഭുതകരമാംവണ്ണം വൈജാത്യപൂര്‍ണമാണ്; വനങ്ങളും ആരാമങ്ങളും രാജധാനികളും നഗരങ്ങളും വിശാലമായ സമതലങ്ങളും കൊടുംകാടുകളും ഈ നാടകത്തിന് രംഗമൊരുക്കുന്നു; മുകളിലാകട്ടെ, ദിവ്യഗണങ്ങള്‍ ആകാശമാര്‍ഗത്തിലൂടെ പാഞ്ഞുപോകുന്നു. ഇവയില്‍ പ്രപഞ്ചമുഖത്തിന്റെ അന്യാദൃശകാന്തി, സ്ത്രീപുരുഷന്‍മാരുടെ കുലീനരൂപം, മൃഗങ്ങളുടെ ശക്തിസൌന്ദര്യങ്ങള്‍, പക്ഷികളുടെയും പൂക്കളുടെയും സ്നിഗ്ധതാ സംശുദ്ധികള്‍ എന്നിവയില്‍നിന്നും ഉദ്ഭൂതമാകുന്ന മഹത്തായ ഒരു ആനന്ദം പ്രസരിക്കുന്നു. ഭൌതികമായ ഈ സൌന്ദര്യത്തില്‍ പ്രപഞ്ചത്തിന്റെ ആത്മീയസത്ത നമുക്ക് അനുഭവപ്പെടുന്നു. ഭൌതികമഹത്വവും ആധ്യാത്മികചൈതന്യവും സമ്പൂര്‍ണമായി ഒന്നുചേര്‍ന്നു രൂപംകൊള്ളുക എന്നത് കലാചരിത്രത്തിലെ മഹാദശകളുടെ സവിശേഷതയാണ്.' നോ: വാകാടകന്‍മാര്‍; ശതവാഹനന്‍മാര്‍

(ഉമയനല്ലൂര്‍ ബാലകൃഷ്ണപിള്ള, ജയാ അപ്പാസാമി, സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%9C%E0%B4%A8%E0%B5%8D%E0%B4%A4" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍