This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അച്യുതമേനോന്‍, ചേലനാട്ട്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അച്യുതമേനോന്‍, ചേലനാട്ട് (1894 - 1952)

ഭാഷാഗവേഷകന്‍, സാഹിത്യവിമര്‍ശകന്‍, സാഹിത്യചരിത്രകാരന്‍, മലയാളം പ്രൊഫസര്‍ എന്നീ നിലകളില്‍ വിഖ്യാതന്‍. വള്ളുവനാട്ടു താലൂക്കിലെ വെള്ളിനേഴി അംശത്തില്‍പ്പെട്ട ചേലനാട്ട് എന്ന പുരാതന തറവാട്ടില്‍ കൊ.വ. 1069-ാമാണ്ട് മേടമാസത്തിലെ ചതയം നക്ഷത്രത്തില്‍, പാട്ടത്തില്‍ അച്യുതമേനോന്റെയും ചേലനാട്ട് മാധവി അമ്മയുടെയും മകനായി ജനിച്ചു. വെള്ളിനേഴിയിലെ ഗ്രാമീണവിദ്യാലയത്തില്‍ പ്രാഥമികവിദ്യാഭ്യാസം നടത്തി. പിന്നീട് ചേര്‍പ്പുളശ്ശേരി മിഡില്‍സ്കൂളിലും ഒറ്റപ്പാലം ഹൈസ്കൂളിലും പഠിച്ച് 1913-ല്‍ എസ്.എസ്.എല്‍.സി. പാസ്സായശേഷം സാമൂതിരി കോളജില്‍ ചേര്‍ന്ന് ഇന്റര്‍മീഡിയറ്റിനു പഠിച്ചു. ബി.എ.യ്ക്കു പഠിച്ചത് തിരുവനന്തപുരത്തെ മഹാരാജാസ് കോളജിലാണ്. 1917-ല്‍ ബി.എ. ബിരുദം നേടി. 1938-ല്‍ ലണ്ടന്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് മലയാളത്തില്‍ ഡോക്ടറേറ്റ് ബിരുദം സമ്പാദിച്ചു. എഴുത്തച്ഛനും അദ്ദേഹത്തിന്റെ കാലവും എന്ന വിഷയത്തെ ആസ്പദമാക്കി രചിച്ച ഗവേഷണപ്രബന്ധത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്. കോഴിപ്പുറത്തു കുടുംബത്തിലെ നാരായണിക്കുട്ടി അമ്മ ആയിരുന്നു സഹധര്‍മിണി.

ചേലനാട്ട് അച്യുതമേനോന്‍‍‍

ബി.എ. ജയിച്ചശേഷം മദ്രാസില്‍ പോസ്റ്റല്‍ ഓഡിറ്റാഫീസില്‍ ഒരു ക്ളാര്‍ക്കായി ഔദ്യോഗികജീവിതമാരംഭിച്ചു. ഒരു കൊല്ലത്തിനുശേഷം തപാല്‍ വകുപ്പിലും ചെന്നൈ വിദ്യാഭ്യാസ ഡയറക്ടറാഫീസിലും പ്രവര്‍ത്തിച്ചു. 1922-ല്‍ ചെന്നൈയിലെ ക്യൂന്‍ മേരീസ് കോളജില്‍ മലയാളം ലക്ചററായി നിയമിതനായി. ഏഴു വര്‍ഷം അവിടെ സേവനം അനുഷ്ഠിച്ചു. 1928-ല്‍ മദ്രാസ് യൂണിവേഴ്സിറ്റിയുടെ മലയാളവിഭാഗത്തില്‍ ലക്ചററായി നിയമിക്കപ്പെട്ടു. 1936-ല്‍ ഇംഗ്ളണ്ടില്‍ പോയി ഗവേഷണം നടത്തി. 1938-ല്‍ തിരിച്ചെത്തിയപ്പോള്‍ മദ്രാസ് യൂണിവേഴ്സിറ്റിയുടെ മലയാള വിഭാഗാധ്യക്ഷനായി നിയമിതനായി. 1952-ല്‍ അന്തരിക്കുന്നതുവരെ ഇദ്ദേഹം ഈ സ്ഥാനമലങ്കരിച്ചിരുന്നു. മദ്രാസ്, തിരുവിതാംകൂര്‍ സര്‍വകലാശാലകളിലെ പരീക്ഷാബോര്‍ഡുകളിലും പാഠ്യപുസ്തക സമിതികളിലും ഇദ്ദേഹം ദീര്‍ഘകാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

മേനോന്റെ സാഹിത്യപ്രവര്‍ത്തനം വൈവിധ്യപൂര്‍ണമായിരുന്നു. പ്രഹസനങ്ങള്‍, കഥകള്‍, പുരാണകഥകള്‍, ചെറുകഥകള്‍, നോവല്‍, ഉപന്യാസം, കവിത, സാഹിത്യചരിത്രം, ഗവേഷണം എന്നിങ്ങനെ ഒന്‍പതു ശാഖകളായി മേനോന്റെ കൃതികളെ വിഭജിക്കാവുന്നതാണ്. കിഞ്ചിച്ഛേഷം, യോഗം, പുഞ്ചിരി, അന്നും ഇന്നും, വീരാങ്കണം, മേഘനാദന്‍, തച്ചോളിച്ചന്തു എന്നീ പ്രഹസനങ്ങളും കോമന്‍ നായര്‍, വീരവിലാസം എന്നീ കഥകളും പുരാണമഞ്ജരി, പുരാണ രത്നങ്ങള്‍ എന്നീ ചെറുകഥാസമാഹാരങ്ങളും മിന്നലൊളി എന്ന കവിതാസമാഹാരവും ദേവീദാസന്‍ എന്ന നോവലും ഇദ്ദേഹത്തിന്റെ സര്‍ഗവൈഭവത്തിന് ഉദാഹരണങ്ങളായി നിലകൊള്ളുന്നു. സാഹിത്യചരിത്ര നിര്‍മാണത്തിന് നല്ലൊരു മാതൃകയാണ് പ്രദക്ഷിണം. പൂങ്കാവ്, സ്മരണാഞ്ജലി, വിചാരവീചി എന്നിവ ഉപന്യാസസമാഹാരങ്ങളാണ്.

സാഹിത്യഗവേഷകന്‍ എന്ന നിലയില്‍ മേനോനുള്ള സ്ഥാനം അദ്വിതീയമാണ്. 'എഴുത്തച്ഛനും അദ്ദേഹത്തിന്റെ കാലവും' എന്ന ഗവേഷണ പ്രബന്ധം മലയാളത്തില്‍ ഗവേഷണം നടത്താനൊരുമ്പെടുന്നവര്‍ക്ക് അനുകരണീയമായൊരു മാതൃകയാണ്. കേരളത്തിലെ കാളിപൂജ, ഉത്തരമലബാറിലെ നാടോടിപ്പാട്ടുകള്‍, മാവാരതം പാട്ട് എന്നീ ഗ്രന്ഥങ്ങള്‍, ഇദ്ദേഹത്തിന്റെ ഗവേഷണവൈദഗ്ധ്യത്തിന് നിദര്‍ശനങ്ങളാണ്. പ്രസ്തുത കൃതികള്‍ക്ക് ഇദ്ദേഹം എഴുതിയിട്ടുള്ള അതിപ്രൌഢങ്ങളായ അവതാരികകള്‍ സാഹിത്യഗവേഷണത്തിന് നൂതനങ്ങളായ പന്ഥാവുകള്‍ വെട്ടിത്തുറന്നുകൊടുക്കാന്‍ സഹായകമായിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍