This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അച്ഛന്‍ (ദിവാകരന്‍) നമ്പൂതിരി, നടുവത്ത്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:16, 8 ഏപ്രില്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അച്ഛന്‍ (ദിവാകരന്‍) നമ്പൂതിരി, നടുവത്ത് (1841 - 1919)

മലയാളകവി. പെട്ടെന്ന് അര്‍ഥബോധമുളവാകത്തക്കതരത്തില്‍ ശുദ്ധ ഭാഷാപദങ്ങളുപയോഗിച്ച് കവിത എഴുതുന്നതില്‍ നിപുണനായിരുന്നു. തൃശൂര്‍ ജില്ലയില്‍ ചാലക്കുടി നടുവത്തില്ലത്ത് ദിവാകരന്‍ നമ്പൂതിരിയുടെയും ആര്യാഅന്തര്‍ജനത്തിന്റെയും മകനായി ജനിച്ചു. ദിവാകരന്‍ എന്നാണ് യഥാര്‍ഥ നാമം. ഉണ്ണി പിറന്ന് നാലുമാസം കഴിഞ്ഞപ്പോള്‍ അച്ഛന്‍ മരിച്ചു, നടുവത്തില്ലം ദരിദ്രമായിത്തീര്‍ന്നു. കുലാചാരപ്രകാരമുളള ഉപനയനം, സമാവര്‍ത്തനം, വിദ്യാഭ്യാസം തുടങ്ങിയവ ബന്ധുഗൃഹങ്ങളില്‍വച്ചാണ് നടത്തിയത്. സംസ്കൃതം അഭ്യസിക്കാന്‍ ആദ്യം സാധിച്ചില്ല. നമ്പ്യാരുടെ തുള്ളല്‍ കഥകളും മറ്റു ഭാഷാകൃതികളും നല്ലവണ്ണം വായിച്ചുപഠിച്ചു. 1856-ല്‍ മരുത്തോമ്പിള്ളി തെക്കേപുഷ്പകത്തു വാസുനമ്പ്യാര്‍, തൃപ്പൂണിത്തുറ ഗോവിന്ദന്‍ നമ്പ്യാര്‍ എന്നിവരുടെ കീഴില്‍ സംസ്കൃതാഭ്യസനം ആരംഭിച്ചെങ്കിലും സാമ്പത്തികക്ളേശംമൂലം 1863-ല്‍ പഠനം അവസാനിപ്പിക്കേണ്ടിവന്നു. ഈ കാലഘട്ടത്തില്‍ പൂന്തോട്ടത്തു നമ്പൂതിരിയുടെ കീഴില്‍ സംസ്കൃതത്തില്‍ സാമാന്യജ്ഞാനം നേടുകയും ഭാഷാകാവ്യരചന ആരംഭിക്കുകയും ചെയ്തിരുന്നു.

കുറേക്കാലം ഇദ്ദേഹം തുണിത്തരങ്ങള്‍ വാങ്ങി വിറ്റ് കാലക്ഷേപം നടത്തിപ്പോന്നു. 1864-ല്‍ അന്യംനില്ക്കാറായ വടക്കാഞ്ചേരി ഇല്ലത്തുനിന്നും വേളി കഴിച്ചതിനാല്‍ സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടു.
നടുവത്ത് അച്ഛന്‍ നമ്പൂതിരി

മൂന്നു സന്താനങ്ങളുണ്ടായതില്‍ നാരായണന്‍ ആണ് നടുവത്തുമഹന്‍ എന്ന പ്രസിദ്ധകവി. ഇരിങ്ങാലക്കുടയ്ക്കടുത്ത് തത്തമ്പള്ളി, നടുമ്പള്ളി എന്നീ ഇല്ലങ്ങളില്‍ സന്തതി അറ്റപ്പോള്‍ അവയുടെ സ്വത്തുക്കളും കൊച്ചി രാജാവിന്റെ നിയോഗപ്രകാരം നടുവത്തച്ഛനു ലഭിച്ചു. 1865 മുതല്‍ 67 വരെ തൈക്കാട് നാരായണന്‍ മൂസ്സിന്റെയും പിന്നീട് ഇട്ടിരി മൂസ്സിന്റെയും ശിഷ്യനായി അഷ്ടാംഗഹൃദയം പഠിച്ച് വൈദ്യവൃത്തിയില്‍ പ്രഗല്ഭനായിത്തീര്‍ന്നു. വെണ്‍മണി മഹനുമായുള്ള നിരന്തര സമ്പര്‍ക്കംമൂലം കൊടുങ്ങല്ലൂര്‍ക്കളരിയിലെ ശ്രദ്ധേയനായ കവിയായി. 1880 മുതല്‍ 89 വരെ കൊച്ചിരാജ്യത്തിലെ കോടശ്ശേരി കര്‍ത്താവിന്റെ കാര്യസ്ഥനായി ജോലിനോക്കി. 1889-ല്‍ മൂത്രാശയ സംബന്ധമായ രോഗം ബാധിച്ചെങ്കിലും കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണിത്തമ്പുരാന്റെ ചികിത്സയാല്‍ സുഖം പ്രാപിച്ചു. 1909-ല്‍ കാലിനു നീരുണ്ടായി. അച്ഛന്‍ നമ്പൂതിരിക്ക് രോഗശാന്തി നേര്‍ന്നുകൊണ്ട് അന്നത്തെ കവികള്‍ അയച്ചുകൊടുത്ത ശ്ളോകങ്ങളുടെ സമാഹാരമാണ് ആരോഗ്യസ്തവം. 1919-ല്‍ അച്ഛന്‍ നമ്പൂതിരി നിര്യാതനായി.

അംബോപദേശം (വെണ്‍മണിമഹന്റെയും മറ്റും രീതിപിടിച്ച് എഴുതിയതാണെങ്കിലും അതിരു കടന്ന ശൃംഗാരമില്ലാതെ സ്ത്രീകളെ ഉപദേശിക്കുന്ന കൃതി); ഭഗവത്സ്തുതി (ശ്രീകൃഷ്ണസ്തോത്രം); ശൃംഗേരിയാത്ര (മരുത്തോമ്പിള്ളി നമ്പൂതിരി ശൃംഗേരിയില്‍ പോയി ശങ്കരാചാര്യരെ ദര്‍ശിച്ചതിന്റെ വര്‍ണന); അഷ്ടമിയാത്ര (വൈക്കത്തഷ്ടമിക്കു കവി പോയതിന്റെ അനുഭവചിത്രണം); ഭഗവദ്ദൂത് (ഏഴ് അങ്കങ്ങളുള്ള ഭക്തിപ്രധാനമായ നാടകം); ചാലക്കുടിപ്പുഴ (ഖണ്ഡകാവ്യം); ബാല്യുദ്ഭവം (കൈകൊട്ടിക്കളിപ്പാട്ട്) എന്നിവയാണ് പ്രധാന കൃതികള്‍. ഇവയ്ക്കുപുറമേ കുമാരസംഭവം (രണ്ടാംസര്‍ഗം), അക്രൂരഗോപാലം (നാടകം-രണ്ട് അങ്കങ്ങള്‍), ഭാരതം കര്‍ണപര്‍വം (കിളിപ്പാട്ട് - അഞ്ചധ്യായങ്ങള്‍) എന്നീ അപൂര്‍ണ കൃതികളും നിരവധി കവിതക്കത്തുകളും ഇദ്ദേഹത്തിന്റേതായുണ്ട്. സി.പി. അച്യുതമേനോന്റെ നേതൃത്വത്തില്‍ പലര്‍ ചേര്‍ന്നു തര്‍ജുമ ചെയ്ത ഉത്തരരാമചരിതത്തിന്റെ നാലാമങ്കം തയ്യാറാക്കിയത് നടുവത്തച്ഛനും കുഞ്ഞിക്കുട്ടന്‍ തമ്പുരാനും ഒറവങ്കര രാജയും ചേര്‍ന്നാണ്.

പഴമയേയും പുതുമയേയും സമന്വയിപ്പിക്കുന്ന കവിതകളാണ് നടുവത്തച്ഛന്റേത്. പ്രസാദം, ആര്‍ജവം, ലാളിത്യം എന്നിവയാണ് ആ ശൈലിയുടെ പ്രത്യേകതകള്‍. ശൃംഗാരത്തില്‍നിന്നകന്നുമാറി, കരുണം, ഹാസ്യം എന്നീ രസങ്ങളോടാണ് ഇദ്ദേഹം കൂടുതല്‍ പ്രതിപത്തി കാണിച്ചത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍