This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അങ്കാറാ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അങ്കാറാ

Ankaram

തുര്‍ക്കിയുടെ തലസ്ഥാന നഗരവും ഇതേ പേരിലുള്ള പ്രവിശ്യയും. ക്യൂബക്ക്, അങ്കാറാ എന്നീ നദികളുടെ സംഗമസ്ഥാനത്ത് മെഡിറ്ററേനിയന്‍ തീരത്തുനിന്നും 402 കി.മീ.യും കരിങ്കടല്‍ തീരത്തുനിന്നും 201 കി.മീ.യും ഉള്ളിലായാണ് സ്ഥിതി. 39°56' വ; 32°45' കി.; ജനസംഖ്യ: 4007,860 (2000); വിസ്തീര്‍ണം: 25,614 ച.കി.മീ.

അങ്കാറയിലെ പഴയ കൊട്ടാരം

ആടുകള്‍ക്ക് പ്രസിദ്ധമായ അനാതോലിയന്‍ പീഠഭൂമിയുടെ ഉത്തരഭാഗത്ത് സമുദ്രനിരപ്പില്‍നിന്നും 881 മീ. ഉയരത്തിലാണ് അങ്കാറാ നഗരം സ്ഥിതി ചെയ്യുന്നത്. പട്ടണത്തിനു പഴയതും പുതിയതുമായ രണ്ടു ഭാഗങ്ങളുണ്ട്. പുരാതനനഗരത്തിന്റെ അവശിഷ്ടമായ കോട്ട ഇന്നും കേടുപാടില്ലാതെ നിലനില്ക്കുന്നു. പുതിയ ഭാഗം ജര്‍മന്‍ വാസ്തുശില്പിയായ എച്ച്. ജോണ്‍സണ്‍ (1923 മുതല്‍) സംവിധാനം ചെയ്ത ആസൂത്രിതനഗരമാണ്. ഒരു പരിഷ്കൃതരാജ്യത്തിന്റെ തലസ്ഥാനത്തിനു യോജിച്ച എല്ലാവിധ സജ്ജീകരണങ്ങളും ഇവിടെയുണ്ട്. ഇവിടത്തെ സര്‍വകലാശാലയും ദേശീയഗ്രന്ഥശാലയും പ്രസിദ്ധങ്ങളാണ്. അങ്കാറാ ആടുകളുടേതായ 'മൊഹെയ്ര്‍' എന്നറിയപ്പെടുന്ന മേല്‍ത്തരം രോമങ്ങളുടെ വിപണനകേന്ദ്രമാണ് ഈ നഗരം. പഴം, തേന്‍, മദ്യം, തുകല്‍ എന്നിവയാണ് മറ്റു പ്രമുഖ വ്യാപാരവസ്തുക്കള്‍. ഇവിടെ നിര്‍മിക്കപ്പെടുന്ന പരവതാനികള്‍ വളരെ പ്രസിദ്ധങ്ങളാണ്. തുകല്‍ വ്യവസായവും, സിമന്റു നിര്‍മാണവും അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്. തുര്‍ക്കിയിലെ മറ്റു നഗരങ്ങളുമായി അങ്കാറാ റെയില്‍മാര്‍ഗം ബന്ധിക്കപ്പെട്ടിരിക്കുന്നു. വിമാനത്താവളം നഗരത്തില്‍നിന്നും 40 കി.മീ. ദൂരെയാണ്.

റോമാക്കാര്‍ നിര്‍മിച്ച സ്നാനഘട്ടങ്ങളുടെയും അഗസ്റ്റസ് ദേവാലയത്തിന്റെയും (ബി.സി. രണ്ടാം ശ.) ജൂലിയന്‍ വിജയസ്തംഭങ്ങളുടെയും (നാലാം ശ.) അവശിഷ്ടങ്ങള്‍ അങ്കാറായില്‍ കാണാം. 13-17 ശ.-ങ്ങള്‍ക്കിടയില്‍ നിര്‍മിതമായ പല മുസ്ളിംപള്ളികളും വലിയ കേടുപാടുകള്‍ കൂടാതെ ഇവിടെ നിലനില്ക്കുന്നു. 1951-ല്‍ സ്ഥാപിതമായ ഇവിടത്തെ പുരാവസ്തു പ്രദര്‍ശനശാലയില്‍ നിരവധി ഹിറ്റൈറ്റ് സ്മാരകങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട്.

ചരിത്രം. ഏകദേശം 3,500 വര്‍ഷത്തെ ചരിത്രമുള്ള ഒരു നഗരമാണ് അങ്കാറാ. ഹിറ്റൈറ്റുകള്‍ ഈ നഗരം സ്ഥാപിച്ചത് ബി.സി. 2000-ല്‍ ആണെന്നു കണക്കാക്കപ്പെടുന്നു. ബി.സി. 9-ാം ശ.-ത്തില്‍ ആന്‍കൈറാ എന്ന പേരില്‍ ഫ്രിജിയര്‍ ഈ നഗരം പുനഃസ്ഥാപിച്ചു. പില്ക്കാലത്ത് ഇവിടം കെല്‍ടിക് ഗലേഷ്യരുടെയും റോമാപ്രവിശ്യയുടെയും തലസ്ഥാനമായിരുന്നു. എ.ഡി. 1073-ല്‍ ഈ നഗരം സെല്‍ജുക് തുര്‍ക്കികളുടെ അധീനത്തിലായി. അതിനുശേഷം ഓട്ടോമന്‍ (ഉസ്മാനിയാ) സാമ്രാജ്യത്തിലെ മൂന്നാം സുല്‍ത്താനായിരുന്ന മുറാദ് ഒന്നാമന്റെ കൈവശം വന്നുചേര്‍ന്നു. 1402-ല്‍ തിമൂര്‍ ഈ നഗരം കീഴടക്കി.

ഇസ്താന്‍ബൂള്‍ കഴിഞ്ഞാല്‍ തുര്‍ക്കിയിലെ ഏറ്റവും വലിയ നഗരമായ അങ്കാറാ 1919-ലാണ് തുര്‍ക്കിയുടെ തലസ്ഥാനമാകുന്നത്. വൈദേശികവും യാഥാസ്ഥിതികവുമായ പ്രേരണകളുടെ അവിഹിത സ്വാധീനത്തെ ഭയപ്പെട്ടാണു തലസ്ഥാനം ഇസ്താന്‍ബൂളില്‍നിന്നും ഇവിടേയ്ക്കു മാറ്റിയത്. മുസ്തഫാ കമാല്‍ അത്താത്തുര്‍ക്കാണ് ഈ തീരുമാനം എടുത്തത്. ഒരു പരിഷ്കൃതരാജ്യത്തിന്റെ തലസ്ഥാനമെന്നനിലയില്‍ അങ്കാറായ്ക്കു പുരോഗതി കൈവന്നിട്ടുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%99%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B1%E0%B4%BE" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍