This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഗ്നി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഗ്നി

ഓക്സിജനും മറ്റുവസ്തുക്കളും തമ്മില്‍ ചൂടും വെളിച്ചവും ഉളവാകുന്നവിധം ദ്രുതഗതിയില്‍ നടക്കുന്ന രാസപ്രവര്‍ത്തനം. ഫ്രഞ്ചുകാരനായ ലാവോസിയേ എന്ന രസതന്ത്രജ്ഞനാണ് 1783-ല്‍ ഈ രാസസംയോഗത്തെപ്പറ്റി ശാസ്ത്രീയപഠനം നടത്തിയത്. വായുവിലുള്ള രണ്ടു പ്രധാനവാതകങ്ങളില്‍ ഒന്നാണ് ഓക്സിജന്‍. പല പദാര്‍ഥങ്ങളും ചൂടുപിടിക്കുമ്പോള്‍ ഓക്സിജനുമായി അതിവേഗം രാസപ്രവര്‍ത്തനം നടക്കാറുണ്ട്. രാസപ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടുപോകുന്നതിനോ വര്‍ധിപ്പിക്കുന്നതിനോ പര്യാപ്തമായ ചൂട് ഉളവാക്കുന്ന പ്രക്രിയയെ തീയ് എന്നു പറയുന്നു. ഇതിനെ ശാസ്ത്രീയമായി ജ്വലനം എന്നോ ദഹനം എന്നോ പറയാം. ജ്വലിക്കാതെ അവശേഷിക്കുന്ന പദാര്‍ഥമാണ് ചാരം. ഉദ്ദേശപൂര്‍വമായ തീയ് ഉണ്ടാക്കുന്ന പദാര്‍ഥങ്ങളെ ഇന്ധനം എന്നും, ഇന്ധനം മുഴുവന്‍ കത്താതെ തീയ് അമര്‍ന്നുപോകുമ്പോള്‍ അവശേഷിക്കുന്നത് കനല്‍ എന്നും, കത്തുന്നതുകൊണ്ടുണ്ടാകുന്ന പുകയില്‍നിന്ന് അടിയുന്നത് കരിപ്പൊടി (soot) എന്നും പറയുന്നു. അഗ്നി (തീയ്)യുണ്ടാകാനുള്ള പ്രധാന ഹേതുക്കള്‍ ഇന്ധനം, താപം, ഓക്സിജന്‍ എന്നീ "ത്രിമൂര്‍ത്തികളാണ്. ഇതിലേതെങ്കിലുമൊന്നിന്റെ അഭാവത്തില്‍ (ശോഷണത്തില്‍) അഗ്നിശമിപ്പിയ്ക്കപ്പെടും. താപം മൂലം ഇന്ധനത്തിന്റെ (മരം, കടലാസ്, വയ്ക്കോല്‍, മണ്ണെണ്ണ) ഊഷ്മാവ് വര്‍ദ്ധിയ്ക്കുന്നു. ഒരു പരിധി കഴിയുമ്പോള്‍ ഇന്ധനത്തില്‍ നിന്നുത്ഭവിയ്ക്കുന്ന ബാഷ്പം, അന്തരീക്ഷത്തിലുള്ള ഓക്സിജനുമായി കലര്‍ന്ന് അതിന്റെ ജ്വലന ഊഷ്മാവില്‍ (flash point) എത്തുകയും തീയ് കത്തിപ്പിടിയ്ക്കുകയും ചെയ്യുന്നു. ഇന്ധനം മരംപോലുള്ള ഖരവസ്തുവാണെങ്കില്‍ താപോര്‍ജ്ജം മൂലം അവയിലെ വന്‍ തന്മാത്രകള്‍ വിഘടിച്ച് ചെറിയ തന്മാത്രകളായി ബാഷ്പാവസ്ഥയിലെത്തുകയും മേല്‍ പറഞ്ഞ പ്രതിഭാസം നടക്കുകയും ചെയ്യുന്നതാണ്. അഗ്നിമൂലമുണ്ടാകുന്ന അധിക താപം വസ്തുവിന്റെ തുടര്‍ന്നുള്ള വിഘടനത്തെ എളുപ്പമാക്കുകയും അഗ്നി ശക്തമായിത്തീരുകയും ചെയ്യുന്നു. അതുകൊണ്ട് തീയ് ഒരു സ്വത്വരിത (auto accelerated) പ്രതിഭാസമായി കണക്കാക്കപ്പെടുന്നു. അഗ്നിയും, ജ്വാലയും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നു. ജ്വാലയിലാണ് പ്രധാനരാസപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. അതിലൊന്ന് ഓക്സീകരണമാണ്. തദ്വാര ലഭ്യമാകുന്ന താപംമൂലം തന്മാത്രകള്‍ സ്വതന്ത്രറാഡിക്കലുകളേയും (free radicals) അയോണുകളെയും ജനിപ്പിക്കുന്നു. ജ്വാലയില്‍ ഇവ ദ്രുതരാസപ്രവര്‍ത്തനത്തിലേര്‍പ്പെടുന്നു. ഈ പ്രവര്‍ത്തനങ്ങളുടെ വേഗതയും താപജനന കഴിവും അനുസരിച്ച് ജ്വാലയുടെ ഊഷ്മാവില്‍ ഏറ്റക്കുറച്ചില്‍ കാണിക്കും. അത്യോഷ്മാവിലുള്ള ജ്വാലകള്‍ നീലനിറത്തിലും മദ്ധ്യോഷ്മാവിലുള്ളവ മഞ്ഞനിറത്തിലും അതില്‍ കുറഞ്ഞത് പുകയോടു കൂടിയ മഞ്ഞനിറത്തിലുമാകാം. ഊഷ്മാവസ്ഥയനുസരിച്ചും ജ്വാലയിലെ തന്മാത്രഘടനയനുസരിച്ചും പല തരംഗദൈര്‍ഘ്യം ഉള്ള വികിരണങ്ങള്‍ ജ്വാലയില്‍ നിന്ന് പുറപ്പെടുന്നു. ജ്വാല വിവിധ നിറങ്ങളില്‍ കാണപ്പെടുന്നതിനു ഇതാണ് കാരണം. ചില പ്രത്യേക രാസവസ്തുക്കള്‍ ജ്വാലയില്‍ ചേര്‍ത്താല്‍ യഥേഷ്ടം അതിന്റെ നിറം മാറും (ഉദാഹരണത്തിന് ബേരിയത്തിന്റെ സംയുക്തങ്ങള്‍ പച്ചനിറം തരുന്നു).

മഹാഭാരതയുദ്ധത്തിലെ അഗ്നിബാണം മുതല്‍ സമീപകാലത്തെ നാപാംബോംബു (പ്രധാന ഘടകങ്ങള്‍: പെട്രോളിയം ജല്ലിയും, അലൂമിനിയം പൊടിയും)വരെ അഗ്നിയുടെ സംഹാരശക്തിയറിഞ്ഞുപയോഗിക്കപ്പെട്ട യുദ്ധമാധ്യമങ്ങളാണ്.

അതിപുരാതനകാലം മുതലേ മനുഷ്യന് അത്യന്താപേക്ഷിതമായ ഒന്നാണ് അഗ്നി. 500,000 വര്‍ഷം മുമ്പുതന്നെ പീക്കിങ് മനുഷ്യന്‍ എന്നു പറയപ്പെടുന്ന വര്‍ഗം തീയ് ഉപയോഗിച്ചിരുന്നതായി കണ്ടുപിടിച്ചിട്ടുണ്ട്. അഗ്നിയുടെ ഉപയോഗം കണ്ടെത്താത്ത ഒരു മനുഷ്യസംസ്കാരവും ഇന്നേവരെ അറിവായിട്ടില്ല. ഇന്ദ്രജാലംകൊണ്ടാണ് അഗ്നിയെ ആദ്യമായി ഭൂമിയിലേക്ക് കൊണ്ടുവന്നതെന്ന് ചില പ്രാചീന കല്പിതകഥകളില്‍ പരാമര്‍ശിച്ചുകാണുന്നു. രണ്ടു മരക്കഷണങ്ങള്‍ തമ്മിലുരച്ചു തീയുണ്ടാക്കുകയായിരുന്നു ഏറ്റവും പ്രാകൃതമായ മാര്‍ഗം. പരപ്പുള്ള ഒരു മരക്കഷണത്തില്‍ തുളയിടുന്ന ഉപകരണംപോലെ (തമര്) മരക്കമ്പുവച്ച് കറക്കിയാല്‍ എളുപ്പത്തില്‍ തീയുണ്ടാക്കാം. അരണിച്ചെടിയുടെ കമ്പുകള്‍ കൂട്ടിയുരച്ചും തീയുണ്ടാക്കാം. ചരിത്രാതീതകാലത്തെ അപരിഷ്കൃതജനത ഇത്തരം ഉപകരണങ്ങള്‍ തീയുണ്ടാക്കാന്‍ ഉപയോഗിച്ചിരുന്നു. ആസ്റ്റ്രേലിയയിലെ ആദിവാസികള്‍ ഇമ്മാതിരിയുള്ള ഉപകരണങ്ങള്‍ നിര്‍മിച്ചുപയോഗിച്ചിരുന്നു എന്നതിനു തെളിവുകളുണ്ട്. രണ്ടു കരിങ്കല്‍കഷണങ്ങള്‍ തമ്മിലുരച്ചു തീയുണ്ടാക്കുന്നതാണ് മറ്റൊരു മാര്‍ഗം. കരിങ്കല്ല് ഇരുമ്പില്‍ ഉരച്ചും തീയുണ്ടാക്കാമെന്ന് പില്ക്കാലത്ത് കണ്ടുപിടിക്കയുണ്ടായി. ഉന്‍മധ്യമായ കാചമോ (lens) ദര്‍പ്പണമോ (mirror) സൂര്യപ്രകാശത്തിനഭിമുഖമായി പിടിച്ച് സൂര്യരശ്മി കേന്ദ്രീകരിക്കുന്ന ബിന്ദുവില്‍ പഞ്ഞി, കടലാസ് മുതലായ കത്തുന്ന പദാര്‍ഥങ്ങള്‍ വച്ചാല്‍ അവ ആദ്യം പുകയുന്നതും പിന്നീട് തീയ് പിടിക്കുന്നതും കാണാം. ഈ ജ്വലനവിദ്യ പ്രാചീന യവനന്‍മാര്‍ക്ക് അറിയാമായിരുന്നു. ഇപ്പോഴും ഒളിമ്പിക് മത്സരക്കളികള്‍ക്കുള്ള വിശുദ്ധാഗ്നിശിഖ ഗ്രീസ്സിലെ ഒളിമ്പിയയില്‍ വച്ചു കൊളുത്തിവരുന്നത് ഈ മാര്‍ഗം ഉപയോഗിച്ചാണ്.

പ്രാചീനകാലത്ത് കെട്ടുകഥകളിലും പുരാണങ്ങളിലും പിന്നീട് തത്ത്വചിന്താപരമായ സിദ്ധാന്തങ്ങളിലും സാഹിത്യകൃതികളിലും വിശുദ്ധിയുടെ പ്രതീകമായി അഗ്നി പ്രകീര്‍ത്തിതമായിട്ടുണ്ട്. മണ്ണ്, വായു, ജലം, അഗ്നി എന്നീ നാലു മൂലകങ്ങള്‍കൊണ്ടാണ് പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്നു ഗ്രീക്കുകാര്‍ വിശ്വസിച്ചിരുന്നതായി കരുതപ്പെടുന്നു. ഇന്ത്യയില്‍ പ്രാചീന കാലത്ത് പഞ്ചഭൂതങ്ങളില്‍ ഒന്നായി അഗ്നിയെ കണക്കാക്കിയിരുന്നു. അതുപോലുള്ള മറ്റുരാജ്യങ്ങളിലും ഈ വിശ്വാസം വ്യാപിച്ചു. മനുഷ്യസംസ്കാരവുമായി ബന്ധപ്പെട്ട മന്ത്രവാദം, മതം, തുടങ്ങിയ വിശ്വാസമണ്ഡലങ്ങളിലെന്നല്ല ശാസ്ത്രരംഗത്തും അഗ്നിക്ക് അനിഷേധ്യമായ പ്രാധാന്യം ലഭിച്ചിട്ടുണ്ട്.

സൂര്യന്‍ ഒരു അഗ്നികുണ്ഡമാണെന്ന് മനുഷ്യന്‍ വിശ്വസിച്ചിരുന്നു. സൂര്യനില്‍നിന്നാണ് എല്ലാ ഊര്‍ജവും ഭൂമിക്കു ലഭിക്കുന്നതെന്ന ശാസ്ത്രതത്ത്വം ഇന്നു പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ സൂര്യന്‍ തന്നെ അഗ്നിയാണ് എന്ന സങ്കല്പം അശാസ്ത്രീയമാണ്. സൂര്യനില്‍നിന്നു ഭൂമിയിലേയും മറ്റും പദാര്‍ഥങ്ങള്‍ ആര്‍ജിച്ചുവച്ചിട്ടുള്ള ഊര്‍ജം ഓക്സീകരണം (oxidation) എന്ന രാസപ്രക്രിയയിലൂടെ മോചിക്കപ്പെടുകയും അഗ്നിയുണ്ടാകയും ചെയ്യുന്നു എന്നതാണ് വാസ്തവം. തീപ്പെട്ടിയില്‍, പ്രധാനമായി പൊട്ടാസ്യംക്ളോറേറ്റ്, കത്തുന്ന പദാര്‍ഥങ്ങളുമായി ഉരസുമ്പോഴാണ് ഓക്സീകരണം നടക്കുകയും തീയ് ഉണ്ടാകുകയും ചെയ്യുന്നത്. നോ: അഗ്നിദേവന്‍; അഗ്നി പ്രതിരോധം; തീപ്പെട്ടി

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%97%E0%B5%8D%E0%B4%A8%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍