This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഗാപേ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:22, 7 ഏപ്രില്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അഗാപേ

Agape

പരസ്പരം സ്നേഹിക്കുക എന്ന ക്രൈസ്തവധര്‍മത്തിന്റെ പ്രതീകമായ പന്തിഭോജനം. സ്നേഹഭോജനം (love feast) എന്ന പേരിലും ഇത് അറിയപ്പെടുന്നു. 'അഗാപേ' എന്ന ഗ്രീക് പദത്തിന് സ്നേഹം, ധര്‍മം എന്നീ അര്‍ഥങ്ങളാണുള്ളത്.

ആദിമക്രൈസ്തവര്‍ വിശുദ്ധകുര്‍ബാന അര്‍പ്പിക്കുന്നതോടൊപ്പം കൂട്ടായ്മയുടെ അനുഭവം എല്ലാവര്‍ക്കും ലഭ്യമാകുവാന്‍ ഒരുമിച്ചുള്ള പന്തിഭോജനം നടത്തിയിരുന്നു. ഒന്നാം ശതകാന്ത്യത്തില്‍ ഈ ഏര്‍പ്പാട് 'അഗാപേ' എന്ന പേരില്‍ അറിയപ്പെട്ടു. ഇവയെ ദുരുപയോഗപ്പെടുത്തിയതുമൂലമോ ക്രൈസ്തവപീഡനംമൂലമോ കുര്‍ബാനയും പന്തിഭോജനവും പില്ക്കാലത്ത് ഒരുമിച്ചു നടത്തുന്ന പതിവ് ഇല്ലാതായി. ബൈബിളിലെ അപ്പോസ്തലന്‍മാരുടെ പ്രവൃത്തികളില്‍ 'ഒരുമനപ്പെട്ടു ദിനംപ്രതി ദൈവാലയത്തില്‍ കൂടി വരികയും വീട്ടില്‍ അപ്പം നുറുക്കികൊണ്ട് ഉല്ലാസവും ഹൃദയപരമാര്‍ഥതയും പൂണ്ട് ഭക്ഷണം കഴിക്കുകയും ദൈവത്തെ സ്തുതിക്കുകയും സകലജനത്തിന്റെയും കൃപ അനുഭവിക്കുകയും ചെയ്തു' (2. 46) എന്നും 'ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസത്തില്‍ ഞങ്ങള്‍ അപ്പം നുറുക്കുവാന്‍ കൂടിവന്നപ്പോള്‍.....' (20.7) എന്നും കാണുന്നത് അഗാപേയുടെ ആദ്യകാല ലക്ഷ്യസ്വഭാവങ്ങളെ പ്രകടമാക്കുന്നു. ബൈബിള്‍പാരായണം, സ് തോത്രകാഴ്ച, സമര്‍പ്പണഗാനങ്ങള്‍, പ്രബോധനങ്ങള്‍, സ്നേഹചുംബനം മുതലായവ സ്നേഹഭോജനത്തോടൊപ്പം നടന്നുവന്നിരുന്ന പരിപാടികളാകുന്നു.

അഗാപേ നാലു വിധത്തില്‍ ദുരുപയോഗപ്പെടുത്തിയതായി വി. പൗലോസ് പ്രസ്താവിക്കുന്നു. (1 കൊരി. 11.17-22): (i) ഭിന്നത നിലനിര്‍ത്തുന്നു. (ii) പ്രത്യേകം പ്രത്യേകം സംഘങ്ങളായി മാറുന്നു; (iii) ആദ്യമാദ്യം വരുന്നവര്‍ ആദ്യം തന്നെ അത്താഴം കഴിക്കുന്നതിനാല്‍ പിന്നാലെ വരുന്നവര്‍ക്കു ലഭിക്കാതെ പോകുന്നു; (iv) മദ്യപാനത്തിനുളള ഒരു അവസരമായി മാറുന്നു.

ഈ കാരണങ്ങളാല്‍ രണ്ടാം ശ.-ത്തിന്റെ ആരംഭത്തില്‍ ഈ പതിവ് മിക്കവാറും ഇല്ലാതെയായി. എങ്കിലും പൗരസ്ത്യസഭകളിലും ഫ്രഞ്ചുസഭകളിലും മൊറേവിയന്‍ ബ്രദര്‍ഹുഡിന്റെ ചില സമ്മേളനങ്ങളിലും ഈ ചടങ്ങ് ആധുനിക കാലത്തും ആചരിച്ചു വരുന്നുണ്ട്. പെസഹാവ്യാഴാഴ്ചയും മറ്റു പെരുന്നാള്‍ദിവസങ്ങളിലും വിശുദ്ധകുര്‍ബാനാര്‍പ്പണവും മറ്റു ആരാധനകളും കഴിഞ്ഞ് നേര്‍ച്ചയപ്പം, വാഴ്വിന്റെ അപ്പം, പാച്ചോറ് എന്നിവ വിതരണം ചെയ്യുക, സമാധാന ചുംബനം നല്കുക തുടങ്ങിയ ആചാരങ്ങള്‍ നൂറ്റാണ്ടുകളായി നിലനിന്നു വരുന്നു. ഇവയെല്ലാം സ്നേഹഭോജനത്തിന്റെ പരിണാമമായി കണക്കാക്കുന്നവരുണ്ട്. അഗാപേയുടെ ഉദ്ഭവത്തെയും പ്രകൃതത്തെയും പറ്റി നടത്തപ്പെട്ട പില്ക്കാലപഠനങ്ങള്‍ പരസ്പരവിരുദ്ധമായ ആശയങ്ങള്‍ ആവിഷ്കരിക്കയുണ്ടായി.

മൂന്നാം ശ.വരെ അഗാപേ നിലവിലിരുന്നില്ലെന്നും 4-ാം ശ.-ത്തില്‍ ചിലര്‍ നല്കിവന്ന ഭക്ഷണദാനം ഒരു സംഘടിതരൂപം പ്രാപിച്ചതാണെന്നും വേദശാസ്ത്രപണ്ഡിതനായ ബാറ്റിഫോള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട് (1902). ആദിമക്രൈസ്തവര്‍ ചില സന്ദര്‍ഭങ്ങളില്‍ ഒരുമിച്ചുകൂടി ഭക്ഷണം കഴിച്ചിരുന്നു എന്നതില്‍കവിഞ്ഞ് വി. കുര്‍ബാനയും പന്തിഭോജനവും ഒരുമിച്ചു നടത്തിയിരുന്നില്ല എന്നും 2-ാം ശ.വരെ അഗാപേ എന്നു എഴുതികാണുന്നത് കുര്‍ബാനയ്ക്കുള്ള മറ്റൊരു പേരായിരുന്നു എന്നും ബാറ്റിഫോള്‍ തുടര്‍ന്നു പറയുന്നു.

യഹൂദന്‍മാരുടെയും അന്യമതസ്ഥരുടെയും ഇടയില്‍ കൂട്ടായ്മയ്ക്കും സാഹോദര്യം ഉറപ്പിക്കുന്നതിനുംവേണ്ടിയുള്ള പന്തിഭോജനം നിലവിലിരുന്നു. ഇവരില്‍നിന്നു ക്രിസ്തുമതം സ്വീകരിച്ചവര്‍ മതപരിവര്‍ത്തനത്തിനുശേഷവും ഈ പതിവ് തുടര്‍ന്നു വന്നിരിക്കാം. എന്നാല്‍ ഇതിനെ അപ്പോസ്തലന്‍മാരുടെ പ്രവൃത്തികളില്‍ കാണുന്ന അപ്പംനുറുക്കുക എന്ന ചടങ്ങുമായി ബന്ധിപ്പിക്കുന്നതു കാലഗണനാപ്രമാദമായിരിക്കും എന്നു ചില പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെടുന്നു.

സ്നേഹഭോജനമാണ് ആദ്യം നിലവിലിരുന്നതെന്നും അതില്‍ നിന്നാണ് കുര്‍ബാന രൂപംകൊണ്ടതെന്നും ഇവ തമ്മില്‍ സ്ഥായിയായ വ്യത്യാസമൊന്നുമില്ലെന്നുമുള്ള അഭിപ്രായത്തിന് ജര്‍മനിയില്‍ പൊതുവായ അംഗീകാരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ രണ്ടും അപ്പോസ്തലികമാണെങ്കിലും ഇവയ്ക്ക് തമ്മില്‍ വ്യക്തമായ വ്യത്യാസമുണ്ടെന്ന് ദൈവശാസ്ത്രപണ്ഡിതന്‍മാരായ ലാന്‍ഡസ്, എര്‍മോണി എന്നിവര്‍ കരുതുന്നു.

യേശുവിന്റെ അവസാനത്തെ തിരുവത്താഴത്തില്‍ നിന്നുണ്ടായ കര്‍മപ്രധാനമായ ഒരു പരിപാടിയായി ഇതിനെ കരുതണമെന്ന് വാദിക്കുന്ന വേദപണ്ഡിതന്‍മാരുണ്ട്. പെസഹായുടെ പന്തിഭോജനവേളയില്‍ യേശു സ്ഥാപിച്ച ഒരു വിശുദ്ധകര്‍മം (കൂദാശ) ആയിട്ടാണ് ഇതിനെ അവര്‍ വ്യവഹരിക്കുന്നത്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%97%E0%B4%BE%E0%B4%AA%E0%B5%87" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍