This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഗസ്റ്റന്‍യുഗം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:05, 16 നവംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അഗസ്റ്റന്‍യുഗം

Augustan Age

മാര്‍ക് ആന്റണിയെ ആക്റ്റിയം യുദ്ധത്തില്‍ പരാജയപ്പെടുത്തിയശേഷം (ബി.സി. 31) അഗസ്റ്റസ് സീസര്‍ എന്ന നാമധേയത്തില്‍ ഒക്ടേവിയസ് സീസര്‍ ചക്രവര്‍ത്തിയായി ഭരണം തുടങ്ങിയതു മുതല്‍ മരണം വരെയുള്ള കാലയളവ് (ബി.സി. 27 - എ.ഡി. 14). റോമന്‍സാഹിത്യത്തിലെ സുവര്‍ണ കാലഘട്ടമായിരുന്നു ഈ യുഗം. ഏതൊരു രാജ്യത്തിന്റെയും സാഹിത്യചരിത്രത്തില്‍ ഏറ്റവും മഹനീയമായ കാലത്തെ കുറിക്കുന്ന ഒരു സംജ്ഞയായി ഇത് ഉപയോഗിക്കപ്പെടാറുണ്ട്. ഫ്രഞ്ചു സാഹിത്യത്തില്‍ കൊര്‍നേയ്, റസീന്‍, മോലിയെ തുടങ്ങിയ സാഹിത്യകാരന്‍മാരുടെ കാലത്തെയും ഇംഗ്ളീഷ് സാഹിത്യത്തില്‍ പോപ്പിന്റെയും അഡിസ്സന്റെയും കാലത്തെയും അതത് സാഹിത്യചരിത്രങ്ങളിലെ 'അഗസ്റ്റന്‍യുഗ'മെന്ന് പറയാറുണ്ട്.

അഗസ്റ്റസിന്റെ ഭരണകാലത്ത് ലത്തീന്‍ കവിത ഉജ്ജ്വലമായ വികാസം പ്രാപിച്ചു. റിപ്പബ്ളിക്കന്‍ സമ്പ്രദായം മാറി, അഗസ്റ്റസ് സീസറിന്റെ നേതൃത്വത്തില്‍ റോമന്‍ സാമ്രാജ്യം സുസ്ഥാപിതമായതോടുകൂടി കേവല വാഗ്മിത്വത്തിന് സ്ഥാനമില്ലാതായി. ലിവി ഒഴികെ, ക്രിയാത്മകമായ ചരിത്രരചനയ്ക്കുപോലും ഒരുമ്പെട്ടവര്‍ ദുര്‍ലഭമായിരുന്നു. എന്നാല്‍ അഗസ്റ്റസിന്റെ പ്രോത്സാഹനവും മിസീനാസ് എന്ന സമ്പന്നന്റെ രക്ഷാധികാരിത്വവും കവികള്‍ക്ക് ഒരനുഗ്രഹമായിരുന്നു. ലത്തീന്‍ കവികളില്‍ അഗ്രഗണ്യനായ വെര്‍ജില്‍ ഈ സമയത്താണ് തന്റെ സുപ്രസിദ്ധ കൃതികള്‍ രചിച്ചത്. ഇവയില്‍ പ്രധാനമായ എക്ളോഗ്സ്, ജോര്‍ജിക്സ്, ഈനിഡ് എന്നിവയെല്ലാം തന്നെ അഗസ്റ്റന്‍യുഗത്തിന്റെ പ്രതിഭയ്ക്കു നിദര്‍ശനങ്ങളാണ്. ഈനിഡ് രചിക്കുമ്പോള്‍ രാഷ്ട്രത്തിന്റെ ധാര്‍മിക മൂല്യങ്ങളിലും ചിന്താഗതിയിലും അഗസ്റ്റസ് വരുത്തിയ വ്യതിയാനങ്ങളെ ന്യായീകരിക്കുക എന്ന് ഉദ്ദേശംകൂടി വെര്‍ജിലിനുണ്ടായിരുന്നു. ചക്രവര്‍ത്തിയെ പ്രശംസിക്കാനും ഇതിലെ ഒരു ഭാഗം കവി വിനിയോഗിച്ചിട്ടുണ്ട്.

അഗസ്റ്റന്‍യുഗത്തിലെ മറ്റൊരു കാവ്യമര്‍മജ്ഞനായിരുന്നു ഹോരസ്. കാവ്യരചനയിലുംകാവ്യവിമര്‍ശനത്തിലും ഒന്നുപോലെ തത്പരനായിരുന്ന ഇദ്ദേഹത്തിന്റെ ആഴ്സ് പൊയറ്റിക്ക (Ars poetica)പില്ക്കാലപാശ്ചാത്യകവികളെ വളരെയേറെസ്വാധീനിച്ചിട്ടുണ്ട്.നിരവധിഭാവകാവ്യങ്ങള്‍എഴുതിയതിനുപുറമേ,റോമന്‍ആക്ഷേപഹാസ്യ (Satire)സാഹിത്യത്തിന് ഒരു നവജീവന്‍ നല്കിയത് ഹോറസ് ആണ്. ടിബുലസ്, ഫ്രൊപെര്‍ട്ടിയസ്, ഒവിഡ് ഇവരാണ് ഈ കാലഘട്ടത്തിലെ സ്നേഹഗായകര്‍. അഗസ്റ്റന്‍യുഗത്തിന്റെ വക്താവായി അംഗീകരിക്കപ്പെട്ടിട്ടുള്ള കവിയാണ് ഒവിഡ്. ഏതോ കാരണവശാല്‍ ഇദ്ദേഹം അഗസ്റ്റസിന്റെ കോപത്തിനു പാത്രമായിത്തീരുകയും റോമില്‍നിന്നു നാടുകടത്തപ്പെടുകയുമുണ്ടായി. ആത്മാര്‍ഥത, ഊര്‍ജസ്വലത, ഭാവാത്മകത എന്നീ ഗുണങ്ങളാണ് ഓവിഡിന്റെ കൃതികളില്‍ പ്രകടമായിട്ടുള്ളത്. ഭാവാത്മകത അതിന്റെ ഔന്നത്യത്തില്‍ എത്തിയിരിക്കുന്നത് അദ്ദേഹത്തിന്റെ രൂപാന്തരപ്രാപ്തി (Metamorphoses) എന്ന കൃതിയിലാണ്. യവന-റോമന്‍പുരാണാഖ്യാനങ്ങളെ ആധാരമാക്കി വിരചിതമായ ഈ കൃതി പില്ക്കാല യൂറോപ്യന്‍ കവികള്‍ക്കെല്ലാം ഐതിഹാസിക സമ്പത്ത് പ്രദാനം ചെയ്ത ഒരു കാവ്യസൃഷ്ടി തന്നെയാണ്. കരിങ്കടലിന്റെ ഏകാന്തസാന്ദ്രതയില്‍ ഈ കവി കഴിച്ചുകൂട്ടിയ അവസാന നാളുകളാണ് യഥാര്‍ഥത്തില്‍ റോമന്‍സാഹിത്യത്തിലെ അഗസ്റ്റന്‍യുഗത്തിന്റെ അന്ത്യം കുറിക്കുന്നത്.

ആംഗലേയ സാഹിത്യത്തില്‍ സുപ്രധാനമായ ഒരു കാലഘട്ടമാണ് അഗസ്റ്റന്‍യുഗം. സൂക്ഷ്മമായി പറഞ്ഞാല്‍ ആനി രാജ്ഞിയുടെ ഭരണകാലമാണ് ഈ സംജ്ഞകൊണ്ടു വിവക്ഷിക്കപ്പെടുന്നതെങ്കിലും ഡ്രൈഡന്റെ മരണം മുതല്‍ (1700) കാല്പനിക പ്രസ്ഥാനത്തിന്റെ ആവിര്‍ഭാവം കുറിച്ചുകൊണ്ട് ലിറിക്കല്‍ ബാലഡ്സ് എന്ന കാവ്യസമാഹാരം പ്രസിദ്ധീകൃതമായതുവരെ (1798)യുള്ള കാലയളവിനെ ഈ പദത്തിന്റെ അര്‍ഥവ്യാപ്തിയില്‍ ഒതുക്കി നിര്‍ത്താറുണ്ട്. അഗസ്റ്റന്‍യുഗത്തെ അതിനു മുന്‍പും പിന്‍പുമുള്ള കാലത്തില്‍നിന്നു വ്യവച്ഛേദിക്കുന്ന ചില സവിശേഷതകളുണ്ട്. വ്യക്തിക്കു കൂടുതല്‍ പ്രാധാന്യം നല്കുവാനായി സാമൂഹികബോധത്തിനും വീക്ഷണത്തിനും പ്രാമുഖ്യം നല്കിയിരുന്നു എന്നതായിരുന്നു അഗസ്റ്റന്‍യുഗത്തിലെ കൃതികളുടെ പ്രധാനമായ പ്രത്യേകത. ലോക്ക്, ഷാഫ്റ്റ്സ്ബറി, ആഡിസണ്‍, ഹ്യൂം, ആഡം സ്മിത്ത് എന്നിവരുടെ രചനകളില്‍ ഈ സാമൂഹികബോധം പ്രതിഫലിച്ചിട്ടുണ്ട്. സാഹിത്യത്തെ വ്യക്തിനിഷ്ടമായ വൈകാരികാനുഭൂതികള്‍ പകര്‍ത്തുന്നതിനോ, ആത്മാവിന്റെ അന്തര്‍ദാഹങ്ങളെ ആവിഷ്കരിക്കുന്നതിനോ ഉള്ള ഉപാധിയായി അഗസ്റ്റന്‍യുഗത്തിലെ എഴുത്തുകാര്‍ ആരുംതന്നെ കരുതിയിരുന്നില്ല. ഇതിന്റെ പരിണതഫലമായി കവിതപോലും സാധാരണീകരിക്കപ്പെട്ടു. ഉദാത്തമായ ഭാവനയുടെയും കാല്പനികതയുടെയും അഭാവം അഗസ്റ്റന്‍കവിതയില്‍ അനുഭവപ്പെടുന്നു. കവിതയെ തേച്ചുമിനുക്കി മോടിപിടിപ്പിക്കുന്നതിലുള്ള വ്യഗ്രതയാണ് ഈ കാലത്തെ കവികള്‍ അധികമായി പ്രദര്‍ശിപ്പിച്ചത്. അവരുടെ ഫലിതോക്തിപ്രതിഭയുടെ ആവിഷ്കരണത്തിന് ഏറ്റവും ഉചിതമായ ഉപാധി ഹെറോയിക് കപ്ലറ്റ് (Heroic Couplet) ആയിരുന്നു.

അഗസ്റ്റന്‍യുഗത്തിലെ കവികള്‍ യവന-റോമന്‍കാവ്യമര്‍മജ്ഞന്‍മാര്‍ ആലേഖനം ചെയ്ത സാഹിത്യസങ്കേതങ്ങള്‍ക്ക് അനുസൃതമായി സാഹിത്യരചന ചെയ്യുന്നതില്‍ വ്യാപൃതരായിരുന്നു. ഔചിത്യദീക്ഷയും നിഷ്കൃഷ്ടതയുമായിരുന്നു അവരുടെ ലക്ഷ്യം. സങ്കേതപ്രധാനമായിരുന്ന ഈ കാലഘട്ടത്തിന് നിയോ ക്ളാസിക്കല്‍ യുഗമെന്നും പേരുണ്ട്. ഹോറസ്സായിരുന്നു ഇക്കാലത്തെ കവികള്‍ക്കു മാര്‍ഗദര്‍ശകന്‍. ക്ളാസിക്കല്‍ കവിതയുടെ സകലവിധ പ്രവണതകളും അലക്സാണ്ടര്‍ പോപ്പിന്റെ കവിതകളില്‍ ഉള്‍ ക്കൊണ്ടിരിക്കുന്നതിനാല്‍ ഈ കാലഘട്ടത്തെ പോപ് യുഗമെന്നും വിളിക്കുന്നു. എസ്സേ ഒണ്‍ ക്രിട്ടിസിസം (Essay on Criticism ) എന്ന കൃതിയില്‍ അരിസ്റ്റോട്ടല്‍ ലൊഞ്ജൈനസ്, ക്വിന്റിലിയന്‍ തുടങ്ങിയ ക്ളാസിക്കല്‍ പണ്ഡിതന്‍മാരുടെ നിരൂപണരീതിയെ പിന്‍തുടരുവാന്‍ പോപ് ഉദ്ബോധിപ്പിക്കുന്നു. 'ഹെറോയിക്' കവിതയുടെ ഹാസ്യാനുകരണമായി പോപ് രചിച്ച ദ് റേപ് ഒഫ് ദ ലോക്ക് (The Rape of the Lock ) എന്ന കവിത, നിയോ ക്ളാസിക്കല്‍ യുഗത്തിന്റെ പ്രത്യേക പ്രവണതകളുടെ മകുടോദാഹരണമായി നിലകൊള്ളുന്നു. പ്രിയര്‍, പാര്‍ണസ്, ഗ്രേ എന്നിവരുടെ മിക്ക കവിതകളും അഗസ്റ്റന്‍ കവിതയെ പ്രതിനിധാനം ചെയ്യാന്‍ പോന്നവയാണ്. ഗോള്‍ഡ്സ്മിത്ത് ഈ യുഗത്തിന്റെ അന്തിമഭാഗത്തോടടുപ്പിച്ച് കാവ്യരചന നടത്തിയെങ്കിലും, അദ്ദേഹത്തിന്റെ കവിതകളില്‍ അഗസ്റ്റന്‍യുഗത്തിന്റെ സ്വഭാവത്തിനു ചേരാത്ത വൈകാരികത കടന്നുകൂടിയിട്ടുണ്ട്.

ആക്ഷേപഹാസസാഹിത്യം ഇത്ര തഴച്ചുവളര്‍ന്ന മറ്റൊരു കാലഘട്ടം ആംഗലേയസാഹിത്യചരിത്രത്തില്‍ ഇല്ലെന്നുതന്നെ പറയാം. നിശിതാപഹാസത്തിനു പോപ്പിന്റെ കവിതകള്‍ സുപ്രസിദ്ധമാണ്. നോവലിലും ഈ പ്രവണത കടന്നുകൂടി. അഗസ്റ്റന്‍യുഗത്തിന്റെ ഒരു സവിശേഷതയാണ് നോവല്‍സാഹിത്യത്തിന്റെ വളര്‍ച്ച. സ്റ്റേണ്‍, ഡീഫോ, റിച്ചാഡ്സണ്‍, ഫീല്‍ഡിങ്ങ് തുടങ്ങിയ പ്രതിഭാശാലികള്‍ ഈ കാലത്താണ് ആംഗലേയസാഹിത്യരംഗത്തെ അലങ്കരിച്ചത്. ജേര്‍ണലിസം രംഗപ്രവേശം ചെയ്തതും ഇക്കാലത്തുതന്നെയാണ്. ഇതിന് നേതൃത്വം നല്കിയത് ഡീഫോ, ആഡിസണ്‍, സ്റ്റീല്‍ എന്നിവരാണ്. ആഡിസണും സ്റ്റീലും ചേര്‍ന്ന് പ്രസിദ്ധീകരിച്ച ടാറ്റ ലറും (Tatler), സ്പെക്റ്റേറ്ററും (Spectator) ലളിതസുന്ദരമായ പ്രബന്ധങ്ങളുടെ രചനയ്ക്കു വഴിതെളിച്ചു. 'കോഫിഹൗസ്' സാമൂഹികജീവിതത്തിന്റെ സുപ്രധാനഘടകമായിരുന്ന ഈ കാലത്ത് സംഭാഷണം ഒരു കലയായി കരുതപ്പെട്ടിരുന്നു. ലണ്ടനിലെ കോഫിഹൗസുകളില്‍വച്ച് ജോണ്‍സണ്‍, ബര്‍ക്ക്, ഗോള്‍ഡ്സ്മിത്ത് മുതലായവര്‍ നടത്തിയ സംവാദം ബോസ്വെലിന്റെ കൃതിയായ ജോണ്‍സന്റെ ജീവചരിത്രത്തില്‍ ഭംഗിയായി രേഖപ്പെടുത്തിയിട്ടുണ്ട്. അഗസ്റ്റന്‍യുഗത്തെ 'രജതയുഗം' (Silver Age) എന്നും വിളിക്കാറുണ്ട്. 19-ാം ശ.-ത്തിലെ സാഹിത്യകാരന്‍മാര്‍ അഗസ്റ്റന്‍യുഗത്തെ നിശിതമായി വിമര്‍ശിച്ചിട്ടുണ്ടെങ്കിലും 20-ാം ശ.-ത്തിലെ കവികള്‍ അഗസ്റ്റന്‍സാഹിത്യത്തിനു കൂടുതല്‍ പരിഗണന നല്കിയിട്ടുണ്ട്.

(മേരി സാമുവല്‍ ഡേവിഡ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍