This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അക്ഷരമാല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

15:09, 11 നവംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അക്ഷരമാല

ഒരു ഭാഷയിലെ എല്ലാ അക്ഷരങ്ങളെയും ക്രമമായി അടുക്കിയ പട്ടിക. ഭാഷകള്‍ ഉദ്ഭവിച്ച് വളരെ വര്‍ഷങ്ങള്‍ കഴിഞ്ഞശേഷമാണ് അക്ഷരമാല ക്രമീകരിക്കപ്പെട്ടതെന്ന് ഭാഷാശാസ്ത്രജ്ഞന്‍മാര്‍ അഭിപ്രായപ്പെടുന്നു. ഉച്ചരിക്കപ്പെടുന്ന ശബ്ദമായ വര്‍ണത്തെ സൂചിപ്പിക്കുന്നതിനുള്ള സങ്കേതമാണ് ലിപി. വിഭിന്ന ഭാഷകള്‍ ഉണ്ടായതുപോലെ അവയുടെ പ്രകാശനോപാധികളായ പ്രത്യേക ലിപികളും കാലാന്തരത്തില്‍ രൂപംകൊണ്ടു. ഭാഷയിലെ ശബ്ദങ്ങളെ ആശയാനുസാരം ലിപിബദ്ധമാക്കാനുള്ള ഈ പ്രക്രിയയ്ക്ക് നൂറ്റാണ്ടുകളായി പല പരിണാമങ്ങളും സംഭവിച്ചിട്ടുണ്ട്. ഈ പരിണാമപ്രക്രിയയ്ക്ക് ഉദ്ദേശം 4,000 വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് ലിപി വിദഗ്ധന്‍മാര്‍ കണക്കാക്കിയിരിക്കുന്നത്.

ലോകത്തിലെ ഭാഷകള്‍ക്കെല്ലാംതന്നെ ഇന്നു കാണുന്ന സ്വതന്ത്രമായ വികാസം ഉണ്ടാകുന്നതിനു വളരെ മുന്‍പേ താരതമ്യേന അപരിഷ്കൃതമായ പലതരം ലിപിവ്യവസ്ഥകള്‍ നിലവിലിരുന്നു. ചിത്രലിപി (pictograph), സൂത്രലിപി (logogram), പ്രതീകാത്മകലിപി (symbolic writing), ഭാവമൂലകലിപി (ആശയലിപി -ideographic writing ), ഭാവധ്വനിമൂലകലിപി (ideographic-phonetic writing), ധ്വനിമൂലകലിപി (phonetic writing) എന്നിങ്ങനെ ആറുരൂപത്തിലുള്ള ലിപികള്‍ പ്രാചീനകാലത്തു പ്രയോഗത്തിലിരുന്നതായി ലിപിശാസ്ത്രജ്ഞന്‍മാര്‍ (Gramma-tologists) വ്യക്തമാക്കിയിട്ടുണ്ട്.

സൂത്രലിപി. അതിപ്രാചീനമായി കരുതപ്പെടുന്ന ലിപി മാതൃക സൂത്രലിപിയാണ്. മൃഗചര്‍മങ്ങളിലൊ ചരടുകളിലൊ നിറമുള്ള മറ്റേതെങ്കിലും സാധനംകൊണ്ട് ചെറിയ കെട്ടുകളുണ്ടാക്കിയും വര്‍ണവൈവിധ്യമുള്ള രത്നങ്ങള്‍ നിരത്തിയും ആശയനിബന്ധനം നിര്‍വഹിക്കുന്ന സമ്പ്രദായം പ്രാചീനകാലത്ത് നിലവിലിരുന്നു. ഓരോ വസ്തുവിനെയും പ്രതിനിധാനം ചെയ്യുന്നതിനു പ്രത്യേകം സങ്കേതങ്ങളുണ്ടായിരുന്നു. സൂത്രരൂപത്തിലുള്ള ഇത്തരം ലിപികളെയാണ് സൂത്രലിപികള്‍ എന്ന് വിളിക്കുന്നത്.

രേഖാലിപി. രണ്ടാം ഘട്ടത്തില്‍ കാണുന്നത് രേഖാലിപികളാണ്.
സൂത്രലിപി
പ്രത്യേകം രേഖകള്‍കൊണ്ട് ഉദ്ദിഷ്ടാശയം വ്യക്തമാക്കുന്ന സമ്പ്രദായമാണത്. ഒരു ആശയത്തെയോ സമാനസ്വഭാവമുള്ള ആശയങ്ങളുടെ സമൂഹത്തെയോ പ്രതിനിധാനം ചെയ്യുന്നതിന് പ്രത്യേകതരത്തിലുള്ള രേഖകള്‍ ഉപയോഗിച്ചിരുന്നു. പില്ക്കാലത്തുണ്ടായ ചിത്രലിപികളുടെ ആരംഭം ഈ രേഖാലിപികളില്‍നിന്നാണെന്ന് ഊഹിക്കേണ്ടിയിരിക്കുന്നു.


ചിത്രലിപി.
ചിത്രലിപി
മൂന്നാം ഘട്ടത്തില്‍ ചിത്രലിപി സമ്പ്രദായം വ്യവഹാരത്തില്‍വന്നു.

പലതരത്തിലുള്ള ലഘു ചിത്രങ്ങളിലൂടെ ആശയനിബന്ധനം നടത്തുന്ന രീതിയാണിത്. പ്രാചീനകാലത്ത് ഈജിപ്തിലും ചൈനയിലും ചിത്രലിപി സാര്‍വത്രികമായി പ്രചരിച്ചിരുന്നു. ചൈനയിലെ ഇന്നത്തെ ലിപിമാല ഈ ചിത്രലിപിയുടെ പൂര്‍വരൂപത്തെ ഒരളവില്‍ പ്രതിനിധാനം ചെയ്യുന്നു.

ഓരോ ആശയത്തിനും പ്രത്യേകം ചിത്രങ്ങളാണ് ഉപയോഗിച്ചിരുന്നത്. എല്ലുന്തിനില്ക്കുന്ന മനുഷ്യന്റെ ചിത്രം ദാരിദ്ര്യത്തെയും കണ്ണുനീരൊഴുക്കുന്ന വ്യക്തിയുടെ ചിത്രം ദുഃഖത്തെയും സൂചിപ്പിക്കുന്നു. ലോകത്തുള്ള എല്ലാ വസ്തുക്കളും ആലേഖനം ചെയ്യപ്പെട്ടിരുന്നത് ഇത്തരം ചിത്രങ്ങളിലൂടെയായിരുന്നു. ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും ചിത്രലിപികള്‍ നിലവിലിരുന്നുവെങ്കിലും ഓരോ രാജ്യത്തും അവ രൂപംകൊണ്ടതു പ്രത്യേക സങ്കേതങ്ങളനുസരിച്ചാകയാല്‍ അവയ്ക്ക് ഒരു സാര്‍വജനീനസ്വഭാവം സിദ്ധിച്ചില്ല.


ആശയലിപി. പ്രതീകാത്മകലിപി, ഭാവമൂലകലിപി, ഭാവധ്വനിമൂലകലിപി, ധ്വനിമൂലകലിപി എന്നിവയെല്ലാം വാസ്തവത്തില്‍ ആശയലിപിയുടെ വകഭേദങ്ങള്‍ മാത്രമാണ്. ചില ധ്വന്യാത്മകസങ്കേതങ്ങളിലൂടെ ആശയപ്രകാശനം നടത്തലാണ് ഇതിന്റെ പ്രത്യേകത. പ്രതീകരീതികൂടാതെ, വസ്തുക്കളുടെ പേരിന്റെ ആദ്യത്തെ അക്ഷരം മാത്രം എഴുതുന്ന സമ്പ്രദായവും (ഉദാ. ധ--ധനുസ്സ്, നാ -- നാസിക ഇത്യാദി) ഒരു കാലത്ത് നിലവിലുണ്ടായിരുന്നു. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ സിബിദി (nsibidi) അഥവാ ഷിബിദ്ദി (nchibiddi) എന്നു പേരുള്ള ഒരുതരം ആശയലിപി കൂടെ പ്രചാരത്തിലിരുന്നതായി പരാമര്‍ശങ്ങള്‍ കാണുന്നുണ്ട്. ആധുനികരീതിയിലുള്ള അക്ഷരമാലയില്‍ എത്തുന്നതിനുമുന്‍പ് ഇത്തരത്തിലുള്ള പല പരിണാമദശകളും കാണാന്‍ കഴിയുന്നു.

മുകളില്‍ പറഞ്ഞ ലിപിരൂപങ്ങളെല്ലാം വിവിധ കാലഘട്ടങ്ങളിലായി നിര്‍മിച്ച് വികസിപ്പിച്ചെടുത്തത് സുമേറിയക്കാര്‍, ബാബിലോണിയക്കാര്‍, ഹിറ്റൈറ്റുകള്‍, ചൈനാക്കാര്‍, ആസ്‍ടെക്കുകള്‍ എന്നീ ജനതകളാണ്. ഈ ലിപിരൂപങ്ങള്‍ ആശയവ്യക്തതയ്ക്കു അസൌകര്യം സൃഷ്ടിക്കുന്നവയാണെന്ന് അനുഭവപ്പെട്ടു തുടങ്ങിയപ്പോള്‍, പ്രയോഗസൌകര്യമേറിയ ലിപികള്‍ നിര്‍മിക്കുവാനുള്ള പ്രേരണ പല സമൂഹങ്ങളിലും ഉളവായി. ഇത് നൂതന ലിപികളുടെ നിര്‍മാണത്തിന് വഴിതെളിച്ചു. ശബ്ദത്തെ പകര്‍ത്തുന്നതിനുതകുന്ന വര്‍ണങ്ങള്‍ പാശ്ചാത്യ ഭാഷകളില്‍ ഉടലെടുത്തത് ഈ ഘട്ടത്തിലാണ്. സെമിറ്റിക് അക്ഷരമാല, ഈജിപ്ഷ്യന്‍ അക്ഷരമാല, ബാബിലോണിയന്‍ ക്യൂണിഫോം വര്‍ണമാല, ഭാരതീയ ബ്രാഹ്മി-ഖരോഷ്ഠി അക്ഷരമാലകള്‍ എന്നിവ ക്രമേണ രൂപംകൊണ്ടു.


സെമിറ്റിക്ക് അക്ഷരമാല. ലോകത്ത് ഇന്നോളം ലഭിച്ചിട്ടുള്ളതില്‍വച്ച് ഏറ്റവും പഴക്കമേറിയത് സെമിറ്റിക് അക്ഷരമാലയാണ്. മോബിലെ മിഷാ എന്ന രാജാവിന്റെ നാമധേയത്തില്‍ ബി.സി. 9-ാം ശ.-ത്തില്‍ ആലേഖനം ചെയ്യപ്പെട്ട ഒരു ശിലാലിഖിതത്തിലാണ് സെമിറ്റിക് അക്ഷരമാലയുടെ പ്രഥമരൂപം കണ്ടെത്തുന്നത്. ഈ കാലഘട്ടത്തോടടുപ്പിച്ച് എഴുതപ്പെട്ടതെന്ന് കരുതാവുന്ന ഒരു ശിലാശാസനം സൈപ്രസ്സില്‍നിന്ന് ലഭിച്ചിട്ടുണ്ട്. ഇത് സെമിറ്റിക് ലിപിയുടെ പ്രാചീനമാതൃകയായി നിലകൊള്ളുന്നു. പില്ക്കാലത്ത് പാശ്ചാത്യ ലിപിക്ക് മാതൃകയായിത്തീര്‍ന്ന ഈ സെമിറ്റിക് അക്ഷരമാലയിലെ എല്ലാ അക്ഷരങ്ങളുടെയും ഉറവിടം ഈജിപ്തായിരുന്നുവെന്ന് 1874-ല്‍ ഫ്രാന്‍സിസ് ലെനോര്‍മെന്റ് എന്ന ലിപിശാസ്ത്ര വിദഗ്ധന്‍ പ്രസ്താവിച്ചിട്ടുണ്ട്. പല പണ്ഡിതന്‍മാരും ഈ അഭിപ്രായത്തോടു യോജിക്കുന്നില്ല.

ബാബിലോണിയയിലെ ക്യൂണിഫോമോ സൈപ്രസ്സിലേയും പലസ്തീനിലെയും ലിപിമാലകളില്‍ ഏതെങ്കിലും ഒന്നോ ആയിരുന്നിരിക്കണം നേരത്തെ പറഞ്ഞ ശാസനങ്ങള്‍ക്കു മാതൃകയായിത്തീര്‍ന്നതെന്ന് സര്‍ ആര്‍തര്‍ ഇവാന്‍സ് (1851-1941) വാദിക്കുന്നു. ഇത്തരത്തിലുള്ള എല്ലാ വിവാദങ്ങള്‍ക്കും സര്‍. ഡബ്ളിയു. ഫ്ളിന്‍ന്റേര്‍സ് പെട്രി സയുക്തികം മറുപടി പറഞ്ഞിട്ടുണ്ട്. പ്രാചീനകാലത്തിന്റേതായി കണ്ടുപിടിക്കപ്പെട്ടിട്ടുള്ള ലിപിമാതൃകകളില്‍ സെമിറ്റിക് ലിപികളുടെയും ഈജിപ്ഷ്യന്‍ ലിപികളുടെയും സങ്കരരൂപം ദൃശ്യമാണെന്നും ഇത് ബി.സി. 1500-നു മുന്‍പു തന്നെ പ്രയോഗത്തില്‍ വന്നുകഴിഞ്ഞിരുന്നുവെന്നുമാണ് സര്‍ ഫ്ളിന്‍ന്റേര്‍സിന്റെ നിഗമനത്തിന്റെ സാരം. പില്‍ക്കാലത്ത് സ്വതന്ത്രമായി വികസിച്ചുവളര്‍ന്ന സെമിറ്റിക് ഗോത്രത്തില്‍പ്പെട്ട സേബ്യന്‍, ലിഹ്യാനിക്, സഫാഹിറ്റിക്, തമുഡെനിക് എന്നീ ലിപിമാലകളില്‍ ഈജിപ്ഷ്യന്‍ ലിപികളുടെ ശക്തമായ പ്രഭാവം കാണുന്നുണ്ട്.

ഫിനീഷ്യന്‍. പ്രാചീനത നോക്കുമ്പോള്‍, സെമിറ്റിക് ലിപിമാല കഴിഞ്ഞാല്‍ അടുത്തുനില്ക്കുന്നത് ഫിനീഷ്യനാണ്. പില്ക്കാലത്ത് വളരെ പുഷ്കലവും സാര്‍വത്രികവുമായിത്തീര്‍ന്ന ഗ്രീക് ലിപിമാലയുടെ പൂര്‍വരൂപം ഫിനീഷ്യനില്‍ കണ്ടെത്താന്‍ കഴിയും.

ഗ്രീക്. ബി.സി. 11-ാം ശ.-ത്തോടുകൂടി ഫിനീഷ്യന്‍ ലിപിമാലയില്‍നിന്നും ഉരുത്തിരിഞ്ഞ് സ്വതന്ത്രവികാസം പ്രാപിച്ച് സാര്‍വത്രികമായിത്തീര്‍ന്ന ഒന്നാണ് ഗ്രീക് ലിപിമാല. ആരംഭകാലത്ത് ഈ ലിപികള്‍ വലത്തുനിന്നും ഇടത്തോട്ടാണ് എഴുതിവന്നിരുന്നത്. കാലക്രമത്തില്‍ ഇടത്തുനിന്നും വലത്തോട്ട് എഴുതുന്ന സമ്പ്രദായം നിലവില്‍ വന്നു. ആശയപ്രതിപാദന സൌകര്യത്തിനുവേണ്ടി പല പുതുമകളും വരുത്തി; L,S,X,W,F എന്നീ വര്‍ണങ്ങള്‍ നൂതനമായി ഗ്രീക്കില്‍ ഉടലെടുത്തു. അനുനാസികോച്ചാരണങ്ങള്‍ എഴുതാനുള്ള പുതിയ ലിപികളും കണ്ടുപിടിക്കപ്പെട്ടു. അതോടെ ലിപിമാല കൂടുതല്‍ പ്രയോഗക്ഷമമായിത്തീര്‍ന്നു.

എറ്റ്രൂസ്കന്‍. ഗ്രീക്കില്‍നിന്ന് റോമനിലേക്കുള്ള പരിണാമഘട്ടത്തിലെ ലിപിമാലയാണ് എറ്റ്രൂസ്കന്‍. ബി.സി. 8-ാം ശ.-ത്തില്‍ ഈ ലിപി വ്യവഹാരത്തില്‍ വന്നു. ഇതിന് ഗ്രീക് ലിപിമാലയോടാണ് അടുപ്പം. ബി.സി. 6-ാം ശ.-ത്തില്‍ ഇതിന് 23 അക്ഷരങ്ങള്‍ ഉണ്ടായിരുന്നു. ബി.സി. 4-ാം ശ.മായപ്പോഴേക്കും A,E,I,U എന്നീ സ്വരങ്ങള്‍ വ്യക്തമായിക്കഴിഞ്ഞു. ലിപിമാലയുടെ വളര്‍ച്ചയുടെ സൂചനയാണിത്. ക്രിസ്തുവര്‍ഷാരംഭത്തോടുകൂടി എറ്റ്രൂസ്കന്‍ രാഷ്ട്രം നാശോന്‍മുഖമായപ്പോള്‍, ലത്തീന്‍ ലിപിമാലയുടെ ശക്തമായ സ്വാധീനം ഉണ്ടാവുകയും എറ്റ്രൂസ്കന്‍ ലിപി ലത്തീന്‍ ലിപിവ്യവസ്ഥയില്‍ ലയിക്കുകയും ചെയ്തു.

റോമന്‍ (ലത്തീന്‍). ബി.സി. 7-ാം ശ.-ത്തില്‍ വിരചിതമെന്ന് കരുതപ്പെടുന്ന ഒരു ശിലാലേഖനമാണ് റോമന്‍ ലിപിയിലെ ആദ്യത്തെ ലിഖിതരേഖ. റോമന്‍ ലിപികള്‍ എറ്റ്രൂസ്കനില്‍നിന്നും പലതും കടംകൊണ്ടിട്ടുണ്ടെന്ന് ഈ ശിലാലേഖനം വ്യക്തമാക്കുന്നു. റോമന്‍ ലിപിമാലയിലെ 21 അക്ഷരങ്ങളും എറ്റ്രൂസ്കനില്‍നിന്നും സ്വീകരിച്ചവയാണ്. ബി.സി. 1-ാം ശ.-മായപ്പോഴേക്കും റോമന്‍ ലിപി മിക്കവാറും പൂര്‍ണരൂപത്തിലെത്തിക്കഴിഞ്ഞിരുന്നു. സ്വരങ്ങളും വ്യഞ്ജനങ്ങളും രൂപം പൂണ്ടതോടുകൂടി അക്ഷരമാലയ്ക്ക് പ്രയോഗക്ഷമത വര്‍ധിച്ചു. ഇന്നത്തെ ഇംഗ്ളീഷ്-ഫ്രഞ്ച് അക്ഷരമാലകളുടെ പൂര്‍വരൂപം ലത്തീന്‍ അക്ഷരമാലയില്‍ കണ്ടെത്തുവാന്‍ സാധിക്കും.

ഭാരതീയ ലിപിമാല. ഭാരതത്തിലെ ലിപിമാലകളില്‍ താഴെപറയുന്നവ പ്രാമുഖ്യം അര്‍ഹിക്കുന്നു.

(i) ബ്രാഹ്മി. ഭാരതത്തിലെ ഏറ്റവും പ്രാചീനമായ ലിപി ബ്രാഹ്മിയാണ്. രാജസ്ഥാനിലെ പിപറാവാ സ്തൂപത്തിലും അജ്മീറിലെ ബഡ്‍ലി ഗ്രാമത്തിലുള്ള ശിലാലേഖനത്തിലും ഈ ലിപിയുടെ പുരാതന മാതൃക കണ്ടുകിട്ടിയിട്ടുണ്ട്. ബി.സി. 5-ാം ശ.മായിരിക്കണം ഈ ശിലാലേഖനങ്ങളുടെ കാലം എന്ന് ലിപിവിദഗ്ധനായ ഗൌരീശങ്കര്‍ ഹീരാചന്ദ് ഓഝാ അഭിപ്രായപ്പെടുന്നു.

ബ്രാഹ്മിലിപിയുടെ ഉദ്ഭവത്തെപ്പറ്റി അഭിപ്രായൈക്യം ഇല്ല. ഇതിന് ചില വിദേശലിപികളുമായി ബന്ധമുണ്ടെന്നും, അതല്ല തികച്ചും ഭാരതീയം തന്നെയാണ് അതെന്നും കരുതുന്ന പണ്ഡിതന്‍മാര്‍ ഉണ്ട്. ഇതു ചീനലിപിയില്‍ നിന്നാണുണ്ടായതെന്ന് ഫ്രഞ്ചു പണ്ഡിതനായ ക്രപേറിയും റോമന്‍ ലിപിയില്‍ നിന്നാണെന്ന് ഡോ. ആല്‍ഫ്രഡ് മൂളര്‍, ജയിംസ് പ്രിന്‍സെപ് എന്നീ ഭാഷാശാസ്ത്രജ്ഞന്‍മാരും അഭിപ്രായപ്പെടുന്നു. സെമിറ്റിക് ശാഖയില്‍പ്പെട്ട ഫിനീഷ്യന്‍ ലിപിയുടെ രൂപാന്തരമാണിത് എന്ന അഭിപ്രായവും ഉയര്‍ന്നുവന്നിട്ടുണ്ട്. ഫിനീഷ്യന്‍, സെമിറ്റിക്, ഈജിപ്ഷ്യന്‍, അറബി, ക്യൂണിഫോം എന്നീ ലിപികളുടെ സമ്മിശ്രരൂപമാണ് ബ്രാഹ്മിലിപി എന്ന അഭിപ്രായം യുക്തിസഹമല്ലെന്ന് ആധുനിക കാലത്ത് പല പണ്ഡിതന്‍മാരും വ്യക്തമാക്കിയിട്ടുണ്ട്. ഈ ലിപിയുടെ ജന്‍മഭൂമി സിന്ധുനദീതടമായിരുന്നു എന്നു ചില ലിപി വിദഗ്ധന്‍മാരും ചരിത്രകാരന്‍മാരും സയുക്തികം സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. സിന്ധുനദീതടത്തില്‍ പ്രചാരത്തിലിരുന്ന ഒരുതരം പുരാതന ലിപിസമൂഹത്തില്‍ നിന്നാണ് ബ്രാഹ്മി രൂപപ്പെട്ടു വന്നതെന്ന വാദത്തിനു പ്രായേണ വിദ്വദ്സമ്മതി ലഭിച്ചിട്ടുണ്ട്.

ബി.സി. 3-ാം ശ.-ത്തില്‍ ബ്രാഹ്മിലിപിക്കു സാരമായ വികാസം സിദ്ധിച്ചിരുന്നു. ഈ, ഊ, ഔ എന്നീ സ്വരങ്ങളും അനുനാസികങ്ങളും ഠ, ശ, ഷ എന്നീ വ്യഞ്ജനങ്ങളും ഒഴികെ ബാക്കി ഇന്നു നിലവിലുള്ള എല്ലാ ദേവനാഗരി ലിപികളും അന്ന് ഉണ്ടായിക്കഴിഞ്ഞിരുന്നു.

ബ്രാഹ്മി ലിപി ബി.സി. 5-ാം ശ. മുതല്‍ എ.ഡി. 4-ാം ശ. വരെ വ്യവഹാരത്തിലിരുന്നതായി രേഖകളുണ്ട്. ക്രമേണ ഇതിന് രണ്ടു മുഖ്യ ശാഖകളുണ്ടായി: ഉത്തര ശാഖയും ദക്ഷിണ ശാഖയും. ഉത്തരശാഖ രൂപാന്തരപ്പെട്ട് ഗുപ്തലിപി, കുടിലലിപി, പ്രാചീന നാഗരിലിപി എന്നിവ ഉണ്ടായി. ഈ പ്രാചീന നാഗരിയുടെ പരിഷ്കൃത രൂപമാണ് പിന്നീട് ആധുനിക നാഗരിലിപി അഥവാ 'ദേവനാഗരി' ആയിത്തീര്‍ന്നത്. ദേവനാഗരിയില്‍ നിന്നും കാലാന്തരത്തില്‍ ആധുനിക ആര്യഭാഷകളായ ഹിന്ദി, മറാഠി, ഗുജറാത്തി, മൈഥിലി, ബംഗാളി, ഒഡിയ, ശാരദാ, ഡോഗ്രീ, കശ്ടവാരീ എന്നിവയുടെ ലിപിമാലകളുണ്ടായി. ദക്ഷിണശാഖയില്‍ നിന്ന് തെലുഗു, കന്നഡ, തമിഴ്, മലയാളം, ഗ്രന്ഥം, സിംഹളി എന്നീ ലിപികള്‍ രൂപംകൊണ്ടു. ഇപ്രകാരം ഇന്ത്യയിലെ പ്രധാനലിപികളെല്ലാം തന്നെ ബ്രാഹ്മിലിപിയില്‍ നിന്നാണ് ഉടലെടുത്തത്. (നോ. ബ്രാഹ്മി)

(ii) ഖരോഷ്ഠി. ബി.സി. 3-ശ.-ത്തില്‍ ഭാരതത്തിന്റെ പശ്ചിമോത്തരഭാഗത്തു വ്യവഹാരത്തിലിരുന്ന ലിപിയാണിത്. അക്കാലത്തു ബ്രാഹ്മിയായിരുന്നു ദേശീയ ലിപിയെങ്കിലും ഖരോഷ്ഠിയും പ്രചാരത്തിലെത്തിയിരുന്നു. അശോകന്റെ കാലത്തെ സ്തൂപലിഖിതങ്ങള്‍ ഖരോഷ്ഠി ലിപിയിലും കണ്ടുകിട്ടിയിട്ടുണ്ട്. സെമിറ്റിക്-അരമായിക് ലിപികളോടാണ് ഇതിനു സാദൃശ്യം. ഖരത്തിന്റെ (കഴുതയുടെ) തുകലില്‍ എഴുതിപ്പോന്നിരുന്നതിനാല്‍ ആദ്യകാലത്ത് ഇതിന് 'ഖരപൃഷ്ഠി' എന്നായിരുന്നു പേര്‍. കാലാന്തരത്തില്‍ 'ഖരപൃഷ്ഠി', 'ഖരോഷ്ഠി' ആയിത്തീര്‍ന്നു. ഖരോഷ്ഠന്‍ എന്ന ഒരു ഭാഷാപണ്ഡിതനാണ് ഈ ലിപിരൂപം കണ്ടുപിടിച്ചതെന്നും അതുകൊണ്ടാണ് ഇതിന് ഈ പേരു ലഭിച്ചതെന്നും ചിലര്‍ കരുതുന്നു. ആദ്യകാലത്ത് ഈ ലിപിമാലയിലെ അക്ഷരങ്ങള്‍ക്ക് ഹ്രസ്വദീര്‍ഘ ഭേദമില്ലായിരുന്നു. വ്യവഹാരസൌകര്യത്തിനുവേണ്ടി പില്ക്കാലത്തു പലരും ഹ്രസ്വദീര്‍ഘ നിയമങ്ങള്‍ കൂട്ടിച്ചേര്‍ത്തു. എല്ലാവിധത്തിലുമുള്ള ശബ്ദപ്രകാശനത്തിനുതകുന്ന കൂട്ടക്ഷരങ്ങള്‍ ഇതിലില്ലായിരുന്നു. ഖരോഷ്ഠി ലിപിയുടെ മാതൃകയായി ഏതാനും ശിലാലേഖനങ്ങള്‍ മാത്രമെ ലഭിച്ചിട്ടുള്ളു. (നോ: ഖരോഷ്ഠി)

(iii) നാഗരിലിപി. എ.ഡി. 9-ാം ശ. മുതല്‍ സംസ്കൃതഭാഷ എഴുതുന്നതിനുള്ള ലിപിമാലയായി ഇത് ഉപയോഗിക്കപ്പെട്ടുപോരുന്നു. ഇന്ത്യയിലെ എല്ലാ ഭാഷാ ലിപികള്‍ക്കും നാഗരിയുമായി അടുപ്പമുണ്ട്.

(iv) ദ്രാവിഡാക്ഷരമാല. തമിഴ്, കന്നഡ, തെലുഗു, മലയാളം, തുളു, കുടക്, തൊദ, ഗോണ്ഡു, കുറുഖ്, മാള്‍തോ, കുയീ, കോലാമീ, ബ്രാഹൂയീ എന്നിങ്ങനെ നിരവധി ഭാഷകള്‍ ദ്രാവിഡ ഭാഷാഗോത്രത്തിലെ അംഗങ്ങളായുണ്ടെങ്കിലും ഇവയില്‍ ആദ്യത്തെ നാലെണ്ണത്തിന് മാത്രമേ തനതായ ലിപിമാലയുള്ളു. കന്നഡ, തെലുഗു എന്നീ രണ്ടു ദ്രാവിഡ ഭാഷകളിലെ ലിപികള്‍ തമ്മില്‍ വലിയ വ്യത്യാസമില്ല. തമിഴിലെയും മലയാളത്തിലെയും ലിപികള്‍ക്ക് തമ്മില്‍ ഗണ്യമായ സാദൃശ്യമുണ്ട്. തമിഴില്‍ ശബ്ദങ്ങള്‍ താരതമ്യേന കുറവാണ്. മറ്റു മൂന്നു ഭാഷകളും സംസ്കൃതത്തില്‍ നിന്നു ശബ്ദങ്ങള്‍ സ്വീകരിച്ചിട്ടുള്ളതിനാല്‍ ഗണ്യമായ സാദൃശ്യം പുലര്‍ത്തുന്നു. മലയാളത്തിലെ 'റ'യും, 'ഴ'യും തെലുഗുവിലില്ല. കന്നഡയില്‍ 'റ' ഉണ്ടെങ്കിലും 'ഴ' ഇല്ല. ബാക്കിയുള്ള എല്ലാ സ്വരങ്ങളും വ്യഞ്ജനങ്ങളും ഈ മൂന്നു ഭാഷകളിലും സമാനമാണ്. തമിഴില്‍ 12 സ്വരങ്ങളും 18 വ്യഞ്ജനങ്ങളും മാത്രമേയുള്ളു. അതിഖരം, മൃദു, ഘോഷം എന്നീ വിഭാഗത്തില്‍പ്പെടുന്ന അക്ഷരങ്ങള്‍ തമിഴിലില്ല.

ദ്രാവിഡാക്ഷരങ്ങള്‍ എഴുതുന്നതിന് ബ്രാഹ്മിയില്‍നിന്നു രൂപം പൂണ്ട സ്വതന്ത്രലിപികള്‍ക്കു പുറമേ ഗ്രന്ഥലിപികളും വ(വെ)ട്ടെഴുത്തും കോലെഴുത്തും കൂടെ ഉപയോഗിച്ചിരുന്നു. പഴയകാലത്തുള്ള താമ്രശാസനങ്ങളും ശിലാലിഖിതങ്ങളും ബ്രാഹ്മിലിപിയിലാണ് എഴുതിയിരുന്നത്. ക്രമേണ ഓരോ ഭാഷയ്ക്കും സ്വതന്ത്ര ലിപിവ്യവസ്ഥ ഉണ്ടായപ്പോള്‍ ബ്രാഹ്മിലിപിയും വട്ടെഴുത്തും കോലെഴുത്തും ഗ്രന്ഥലിപിയും വ്യവഹാരത്തില്‍നിന്ന് അപ്രത്യക്ഷമായി.

മലയാളത്തിലെ അക്ഷരമാലയില്‍ താഴെ കാണിക്കുന്ന അക്ഷരങ്ങള്‍ അടങ്ങിയിരിക്കുന്നു.

സ്വരങ്ങള്‍ ----------- ആകെ 16.

ഹ്രസ്വം ----------- അ ഇ ഉ ഋ എ ഒ

ദീര്‍ഘം ---------- ആ ഈ ഊ - - ഏ ഓ

സന്ധ്യക്ഷരങ്ങള്‍ ---------- ഐ ഔ

വ്യഞ്ജനങ്ങള്‍ ---------- ആകെ 37


ഖരം അതിഖരം മൃദു ഘോഷം അനുനാസികം
കവര്‍ഗം
ചവര്‍ഗം
ടവര്‍ഗം
തവര്‍ഗം
പവര്‍ഗം
അന്തസ്ഥം-
ഊഷ്മാക്കള്‍--
ഘോഷി----
ദ്രാവിഡമധ്യമം --

ദ്രാവിഡാനുനാസികം (വര്‍ത്സ്യം) - ന

ഇപ്രകാരം മലയാളത്തില്‍ ആകെ 53 അക്ഷരങ്ങളാണുള്ളത്. ഇവയില്‍ സ്വരങ്ങള്‍ മാത്രമേ തനിയെ ഉച്ചരിക്കുവാന്‍ സാധിക്കയുള്ളൂ. സ്വരസഹായത്തോടെ വ്യഞ്ജനങ്ങള്‍ ഉച്ചാരണക്ഷമങ്ങളായിത്തീരുന്നു. വര്‍ണങ്ങളെ മാത്രമായി കാണിക്കേണ്ടിവരുമ്പോള്‍, ക്, ഖ് എന്നിങ്ങനെ പ്രത്യേകം ചിഹ്നം ചേര്‍ത്ത് എഴുതുന്നു. മലയാളത്തിലെ ലിപികളെല്ലാം അക്ഷരമാലയുടെ ചിഹ്നമാണ്, വര്‍ണമാലയുടേതല്ല. വ്യഞ്ജനങ്ങളില്‍ സ്വരത്തിനുപകരം വ്യഞ്ജനങ്ങള്‍ തന്നെ ചേര്‍ക്കുമ്പോള്‍ കൂട്ടക്ഷരങ്ങളുണ്ടാകുന്നു. അഞ്ചിലധികം വ്യഞ്ജനങ്ങളുള്ള കൂട്ടക്ഷരം മലയാളത്തില്‍ ഇല്ല. ഉദാ. സ്ത, ഷ്മ, പ്ര, ദ്യ --------------------------------- 2 വ്യഞ്ജനം

സ്ത്ര, ക്ഷ്മ, സ്പ്ര ----------------------------------- 3

സ്‍ത്ര്യ, ക്ഷ്മ്യ ----------------------------------- 4

ര്‍ല്‍സ്ന്യ ------------------------------------ 5

മലയാളത്തിലെ അക്ഷരമാലയുടെ ക്രമവും ഘടകങ്ങളും സംസ്കൃതത്തിലെ അക്ഷരമാലയ്ക്കു സമാനമാണെങ്കിലും മലയാളത്തിന്റേതായ റ, ഴ, ള, റ്റ (വര്‍ത്സ്യം), ന (വര്‍ത്സ്യം) എന്നീ അക്ഷരങ്ങള്‍ കൂടി അധികമായി മലയാളത്തില്‍ വ്യവഹരിച്ചുപോരുന്നു. ഇവ ദ്രാവിഡാക്ഷരങ്ങളും ആണ്. ഇപ്രകാരം സംസ്കൃത ദ്രാവിഡാക്ഷരമാലകളുടെ മേളനത്തിന്റെ നവീകൃതരൂപമാണ് ഇന്നത്തെ മലയാളാക്ഷരമാലയില്‍ കണ്ടെത്തുന്നത്. നോ: അകാരാദി; അക്ഷരം; ലിപി; വര്‍ണം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍