This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അക്വിനാസ്, വിശുദ്ധ തോമസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

14:12, 11 നവംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അക്വിനാസ്, വിശുദ്ധ തോമസ് (1225 - 79)

Aquinas, Saint Thomas

മധ്യകാലഘട്ടത്തിലെ ദാര്‍ശനികനും ദൈവശാസ്ത്രജ്ഞനും. ക്രൈസ്തവസിദ്ധാന്തങ്ങള്‍ക്ക് ദാര്‍ശനികാടിസ്ഥാനത്തില്‍ വിശദീകരണം നല്‍കിയവരില്‍ ഇദ്ദേഹത്തിന് പ്രമുഖമായ ഒരു പങ്കുണ്ട്. സാര്‍വജനീന പ്രബോധകന്‍ (Doctor Angelicus), ദിവ്യപ്രബോധകന്‍ (Doctor Communis) എന്നീ അപരനാമങ്ങളിലും ഇദ്ദേഹം അറിയപ്പെടുന്നു.

ഇറ്റലിയില്‍ മൊന്തെ കസീനോ(Monte Casino)യ്ക്കടുത്തുള്ള റോക്കിസേക്ക എന്ന സ്ഥലത്ത് 1225-ല്‍ അക്വിനാസ് ജനിച്ചു. അക്വിനോയിലെ ലാന്‍ഡല്‍ഫ് പ്രഭുവും തിയോഡോറായും ആയിരുന്നു അച്ഛനമ്മമാര്‍. 1239-വരെ മൊന്തെകസീനോയിലെ ബെനഡിക്റ്റിന്‍ ആശ്രമത്തില്‍ പ്രാഥമികവിദ്യാഭ്യാസം ചെയ്തു. പിന്നീട് 1244-വരെ നേപ്പിള്‍സ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥിയായിരുന്നു. അവിടെവച്ച് ഡൊമിനിക്കന്‍ സന്ന്യാസിസമൂഹത്തിന്റെ ആദര്‍ശങ്ങളില്‍ ആകൃഷ്ടനായി. വീട്ടുകാരുടെ ആഗ്രഹത്തിനെതിരായി ഇദ്ദേഹം ഈ സന്ന്യാസിസമൂഹത്തില്‍ ചേര്‍ന്നു. 1245 മുതല്‍ 48 വരെ പാരിസ് സര്‍വകലാശാലയില്‍ ഉന്നതവിദ്യാഭ്യാസം നടത്തി. മഹാപണ്ഡിതനും വേദശാസ്ത്രജ്ഞനുമായ ആല്‍ബര്‍ട്ട് മാഗ്നസ് (Albert Magnus) ഇദ്ദേഹത്തിന്റെ ഗുരുവായിരുന്നു. അനന്തരം 1252-വരെ കൊളോണില്‍ ആയിടയ്ക്കാരംഭിച്ച ഡൊമിനിക്കന്‍ കോളജില്‍ ആല്‍ബര്‍ട്ടസിന്റെ സഹാധ്യാപകനായി സേവനം അനുഷ്ഠിച്ചു. അവിടെവച്ച് ഇദ്ദേഹത്തിന് വൈദികപട്ടം ലഭിച്ചു. 1252-ല്‍ ഇദ്ദേഹം ദൈവശാസ്ത്രം പഠിക്കുന്നതിന് വീണ്ടും പാരിസിലേക്ക് മടങ്ങി. 1256-ല്‍ ആ വിഷയത്തില്‍ മാസ്റ്റര്‍ ബിരുദവും 1257-ല്‍ ഡോക്ടറല്‍ ബിരുദവും നേടി. 1259-ല്‍ ഇറ്റലിയിലേക്ക് തിരികെ വന്നു. പിന്നീട് 1268-വരെ റോമിലെ പേപ്പല്‍ക്യൂരിയായില്‍ ദൈവശാസ്ത്രം പഠിപ്പിച്ചു. ഓസ്റ്റിയാ വിറ്റേര്‍ബോ, പെറുഗിയ, ബോളോഞ്ഞാ, പാരിസ് മുതലായ സ്ഥലങ്ങളിലും ഇദ്ദേഹം പഠിപ്പിക്കുകയുണ്ടായി.

മാര്‍പാപ്പയുടെ നിര്‍ദേശപ്രകാരം ഇദ്ദേഹം ലിയോണിലെ (Lyons) എക്യുമെനിക്കല്‍ കൗണ്‍സിലില്‍ സംബന്ധിക്കുന്നതിനു പോകുന്ന വഴിയില്‍ ഫോസനോവായില്‍വെച്ച് (7-3-1279) അന്തരിച്ചു. 1323-ല്‍ ഇദ്ദേഹം വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ടു. 1879-ല്‍ ഒരു ചാക്രികലേഖനം വഴി മാര്‍പാപ്പ ലിയോ പതിമൂന്നാമന്‍ അക്വിനാസിന്റെ ദര്‍ശനസംഹിതയ്ക്ക് ഔദ്യോഗികാംഗീകാരം നല്‍കി.

ക്രൈസ്തവദര്‍ശനം. അക്വിനാസിന്റെ ദാര്‍ശനികവും ദൈവശാസ്ത്രപരവുമായ സിദ്ധാന്തങ്ങള്‍ സങ്കീര്‍ണങ്ങളാണ്. അധ്യാപകനും ചിന്തകനുമായി വര്‍ത്തിച്ച ആദ്യത്തെ അഞ്ചു വര്‍ഷംകൊണ്ട് ഇദ്ദേഹം തന്റെ സിദ്ധാന്തങ്ങള്‍ക്ക് രൂപം കൊടുത്തു. പിന്നീട് യവനദര്‍ശനത്തെയും അറബിദര്‍ശനത്തെയും പറ്റി ഇദ്ദേഹം നടത്തിയ പഠനങ്ങളുടെ ഫലമായി സ്വന്തം ആശയങ്ങളെ പരിഷ്കരിച്ചു. കാലം ചെന്നതോടെ ഇദ്ദേഹം അരിസ്റ്റോട്ടലിന്റെ ദര്‍ശനപദ്ധതിയോടു കൂടുതല്‍ ആഭിമുഖ്യം പ്രകടിപ്പിച്ചു. എങ്കിലും അരിസ്റ്റോട്ടലിനെ വിമര്‍ശിക്കുവാനും അദ്ദേഹത്തിന്റെ തെറ്റുകള്‍ ചൂണ്ടിക്കാട്ടുവാനും അക്വിനാസ് മടിച്ചില്ല. അരിസ്റ്റോട്ടലിന്റെ ദര്‍ശനപദ്ധതിയെ അനുവര്‍ത്തിച്ച് ക്രൈസ്തവസിദ്ധാന്തങ്ങളെ വിശദമാക്കുകയായിരുന്നു അക്വിനാസിന്റെ ലക്ഷ്യം. അതില്‍ ഇദ്ദേഹം വിജയിക്കുകയും ചെയ്തു. എന്നാല്‍ ഇദ്ദേഹത്തിന് പല എതിര്‍പ്പുകളെയും നേരിടേണ്ടിവന്നിട്ടുണ്ട്.
വിശുദ്ധ തോമസ് അക്വിനാസ്
ഒരു വിഭാഗം മതാധികാരികള്‍ ഇദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളെ നിഷിദ്ധമെന്ന് പ്രഖ്യാപിച്ച് നിരാകരിച്ചു. അന്നുവരെ ക്രൈസ്തവദര്‍ശനത്തെ പ്രധാനമായും പ്ലേറ്റോയുടെ ചിന്താഗതിയാണ് സ്വാധീനിച്ചുപോന്നത്. അരിസ്റ്റോട്ടല്‍ ഒരു താര്‍ക്കികനായി മാത്രമേ അക്കാലത്ത് പരിഗണിക്കപ്പെട്ടിരുന്നുള്ളൂ. 13-ാം ശ.-ത്തിന്റെ ആരംഭത്തോടുകൂടി അരിസ്റ്റോട്ടലിന്റെ ദര്‍ശനങ്ങളെ അറബി ദാര്‍ശനികന്മാര്‍ പാശ്ചാത്യദേശത്തേക്ക് കൊണ്ടുവന്നു. ഇവരുടെ ചിന്തകള്‍ കൂടിക്കലര്‍ന്ന അരിസ്റ്റോട്ടലിന്റെ സിദ്ധാന്തങ്ങള്‍ ക്രൈസ്തവവിശ്വാസത്തിന് അപ്പാടെ സ്വീകാര്യമല്ലായിരുന്നു. മധ്യമാര്‍ഗം സ്വീകരിച്ച അക്വിനാസിനെ തന്മൂലം അരിസ്റ്റോട്ടല്‍വിദ്വേഷികളായ യാഥാസ്ഥികന്മാരും അവറോയിസ്റ്റ് അരിസ്റ്റോട്ടലിയന്മാരും എതിര്‍ത്തു. ഈ എതിര്‍പ്പുകളെയെല്ലാം ഇദ്ദേഹം അതിജീവിച്ചു. ഒടുവില്‍ യുക്തിക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് അരിസ്റ്റോട്ടലിന്റെ കാഴ്ചപ്പാടും വിശ്വാസാധിഷ്ഠിതമായ ക്രൈസ്തവവെളിപാടും തമ്മില്‍ പൊരുത്തപ്പെടുത്തുവാന്‍ ഇദ്ദേഹം ശ്രമിച്ചു. അതാണ് ദൈവശാസ്ത്രത്തിന് അക്വിനാസിന്റെ ഏറ്റവും വലിയ സംഭാവന. വിശ്വാസവും യുക്തിയും തമ്മിലും ദൈവശാസ്ത്രവും ഭൗതികശാസ്ത്രവും തമ്മിലും വൈരുധ്യം ഇല്ലെന്നു മാത്രമല്ല അവ പരസ്പരപൂരകങ്ങളാണെന്നും ഇദ്ദേഹം സമര്‍ഥിച്ചു. ഈ സമര്‍ഥനം മാനവസംസ്കാരത്തിന്റെ വളര്‍ച്ചയിലെ ഒരു സുപ്രധാന സംഭവമായിരുന്നു.

തത്ത്വദര്‍ശനത്തെയും ദൈവശാസ്ത്രത്തെയും അക്വിനാസ് വിജ്ഞാനത്തിന്റെ വിഭിന്നശാഖകളായി പരിഗണിച്ചിരുന്നു. തത്ത്വദര്‍ശനം യുക്തിയിലും ദൈവശാസ്ത്രം ഈശ്വരാവിഷ്കൃതസത്യങ്ങളിലും അധിഷ്ഠിതമാണ്. തത്ത്വദര്‍ശനം ദൈവശാസ്ത്രത്തിന് സഹായകമാകയാല്‍ ദൈവശാസ്ത്രജ്ഞന് തത്ത്വദര്‍ശനത്തിന്റെ രീതിയും നിഗമനങ്ങളുമെല്ലാം പ്രയോജനപ്പെടുത്താം. ഭൗതികവിഷയങ്ങള്‍ തത്ത്വദര്‍ശനത്തിന്റെയും ഭൗതികാതീതവിഷയങ്ങള്‍ ദൈവശാസ്ത്രത്തിന്റെയും പരിധിയില്‍ പെടുന്നു. ചില വിഷയങ്ങള്‍ രണ്ടിലും ഉള്‍പ്പെടുന്നവയാകാം.

അക്വിനാസിന്റെ സിദ്ധാന്തപ്രകാരം മനുഷ്യന്‍ ആധ്യാത്മികവും ഭൗതികവുമായ ഘടകങ്ങള്‍ ചേര്‍ന്ന ഒരു സമ്പൂര്‍ണ സത്താവിശേഷമാണ്. അതിന്റെ അധിഷ്ഠാനം ആത്മാവാണ്. ബുദ്ധിയും ഇച്ഛയും ആത്മാവിന്റെ രണ്ടു പ്രധാന ശക്തികളുമാണ്. ബുദ്ധിയുടെ വിഷയം സത്യമെങ്കില്‍ ഇച്ഛയുടെ വിഷയം നന്മയത്രെ.

വിജ്ഞാനത്തിന്റെ ഉദ്ഭവത്തെക്കുറിച്ച് അക്വിനാസിന്റെ കാഴ്ചപ്പാട് വസ്തുനിഷ്ഠമാണ്. ജ്ഞാനേന്ദ്രിയങ്ങള്‍ വഴി നമുക്ക് അറിവുണ്ടാകുന്നു. ധൈഷിണികവും വൈയക്തികവുമായ ഇന്ദ്രിയാനുഭവങ്ങളില്‍നിന്ന് അമൂര്‍ത്തങ്ങളും സാര്‍വത്രികവുമായ (Abstract and Universal) ആശയങ്ങള്‍ രൂപവത്കരിക്കുന്നു.

അതിഭൗതികം (metaphysics) സത്തയുടെ ശാസ്ത്രമാണ്. ഇതിനെപ്പറ്റിയും അക്വിനാസ് വസ്തുനിഷ്ഠമായി ചിന്തിച്ചിട്ടുണ്ട്. അരിസ്റ്റോട്ടലിന്റെ സിദ്ധിയും സാധ്യതയും (Act and potency) ഇദ്ദേഹം സ്വീകരിക്കുന്നു. ഈശ്വരന്‍ സിദ്ധി തന്നെയാണെങ്കില്‍ സൃഷ്ടവസ്തുക്കള്‍ സിദ്ധിയുടെയും സാധ്യതയുടെയും സംയുക്ത രൂപങ്ങളാണ്.

ഈശ്വരാസ്തിത്വം നമ്മെ സംബന്ധിച്ചിടത്തോളം സ്വതഃപ്രകാശമല്ലെങ്കിലും അഞ്ചു മാര്‍ഗങ്ങളിലൂടെ തെളിയിക്കാമെന്ന് അക്വിനാസ് പറയുന്നു. ചലനം (motion or change), നിമിത്തകാരത്വം (Efficient causality), പൂര്‍ണതയുടെ തരതമഭാവങ്ങള്‍ (Grades of perfection), കാദാചിത്കത (Contigency), ക്രമം (Order) എന്നിവയാകുന്നു, ആ അഞ്ചു വഴികള്‍. ചലനത്തില്‍നിന്ന് അചഞ്ചലവും നിമിത്തകാരകത്വത്തില്‍നിന്ന് ആദികാരണവും പൂര്‍ണതയുടെ തരതമഭാവങ്ങളില്‍നിന്ന് അനന്തഗുണസംപൂര്‍ണവും കാദാചിത്കതയില്‍നിന്ന് അവശ്യംഭാവിയും, ക്രമത്തില്‍നിന്ന് എല്ലാം ക്രമവത്കരിക്കുന്നതുമായ ഒരു സത്തയിലേക്ക് അക്വിനാസ് യുക്തിയിലൂടെ ചെന്നെത്തുന്നു. ഈ ആത്യന്തികസത്തയെ ഇദ്ദേഹം ഈശ്വരനെന്നു വിളിക്കുന്നു. ഭാരതീയ ന്യായശാസ്ത്രത്തില്‍ ഈശ്വരസത്തയെ തെളിയിക്കുന്ന യുക്തികള്‍ക്കും അക്വിനാസിന്റെ പഞ്ചമാര്‍ഗത്തിനും തമ്മില്‍ സാദൃശ്യം കാണാന്‍ കഴിയും.

രാഷ്ട്രീയദര്‍ശനം. രാഷ്ട്രതന്ത്രത്തിനും അക്വിനാസ് അര്‍പ്പിച്ച സംഭാവന വിലപ്പെട്ടതാണ്. യുക്തിവിചാരത്താല്‍ ബോധ്യപ്പെടുത്താനാവാത്ത ചില സത്യങ്ങളുണ്ടെന്നും അവ ഈശ്വരാവിഷ്കരണത്തിലൂടെ മാത്രമേ മനുഷ്യമനസ്സുകളിലേക്കു കടന്നുചെല്ലുകയുള്ളുവെന്നുമാണ് ഇദ്ദേഹത്തിന്റെ ദര്‍ശനസംഹിതയിലെ ഒരു പ്രധാനാശയം. ഈ സങ്കല്പത്തിനു വിധേയമായിട്ടാണ് ഇദ്ദേഹം രാഷ്ട്രതന്ത്രത്തെ വിശകലനം ചെയ്തത്.

നീതിശാസ്ത്രപരവും നിയമപരവുമായ തത്ത്വങ്ങളെ വിശകലനം ചെയ്തുകൊണ്ട് അക്വിനാസ് ഭരണകൂടത്തിന്റെ പ്രശ്നങ്ങളിലേക്കു ശ്രദ്ധ കേന്ദ്രീകരിച്ചു. ഒരു സമൂഹത്തില്‍ താത്പര്യമുള്ളവര്‍ പൊതുനന്മയെ ലാക്കാക്കി പുറപ്പെടുവിക്കുന്ന യുക്തിപൂര്‍വകമായ അനുശാസനമാണ് നിയമം. നിയമത്തെ ശാശ്വതം (Eternal), സ്വാഭാവികം (Natural), മാനവികം (Human), ദൈവികം (Divine) എന്നു നാലായി തിരിച്ചിരിക്കുന്നു. ശാശ്വതനിയമമെന്നതു ദൈവത്തിന്റെ മനസ്സില്‍ സ്ഥിതിചെയ്യുന്ന പ്രപഞ്ചനിയന്ത്രണപദ്ധതിയാണ്. അതുസ്രഷ്ടാവായ ദൈവത്തിന്റെ ഉത്കൃഷ്ടചിന്തയാണ്. മനുഷ്യപ്രകൃതിയിലധിഷ്ഠിതമായ ശാശ്വതനിയമപ്രകാശനമാണ് സ്വാഭാവികനിയമം. ഇത് പൊതുവില്‍ നന്മയെ അംഗീകരിക്കുന്നു, തിന്മയെ നിരാകരിക്കുന്നു. സ്വാഭാവിക നിയമതത്ത്വങ്ങളെ പ്രത്യേക പരിതഃസ്ഥിതികള്‍ക്കനുസരിച്ച് പ്രയോഗിക്കലാണ് മാനവികനിയമം. സമാധാനപൂര്‍ണമായ സാമൂഹികജീവിതത്തിന് അത് അനിവാര്യമാണ്. ശിക്ഷയെപ്പറ്റിയുള്ള ഭീതിയിലൂടെ അത് പ്രാവര്‍ത്തികമാക്കപ്പെടുന്നു. മാനവിക നിയമത്തിലെ പരിമിതികളും അപൂര്‍ണതകളുമല്ലാത്ത അമാനുഷികമായ ഒന്നാണ് ദൈവിക നിയമം. ഇത് ബൈബിളില്‍ ദൈവത്തിന്റെ ആജ്ഞാരൂപത്തില്‍ വെളിവാക്കപ്പെട്ടിട്ടുണ്ട്.

നീതി ഒരുവന്റെ അവകാശങ്ങള്‍ അവനു നേടിക്കൊടുക്കുന്നു. അതിന്റെ മൗലികതത്ത്വങ്ങള്‍ സമത്വത്തിലധിഷ്ഠിതമാണ്. സമത്വത്തിന്റെ അടിസ്ഥാനം രണ്ടുതരത്തിലാകാം. ഒരാള്‍ കൊടുക്കുന്നതത്രയും സ്വയം സ്വീകരിക്കുന്നു എന്ന നിലയില്‍ സമത്വം പ്രകൃത്യധിഷ്ഠിതമാണ്. ജനകീയാചാരങ്ങളും രാജകല്പനകളും വഴി രണ്ടു വസ്തുക്കള്‍ ഒന്നുപോലെ പരിഗണിക്കപ്പെടണമെന്നു വരുമ്പോള്‍ സമത്വത്തിന്റെ അധിഷ്ഠാനം മനുഷ്യേച്ഛയാണ്. ഈ വ്യത്യാസം ഒരുവന്റെ സ്വാഭാവികാവകാശത്തെ നിയതാവകാശത്തില്‍നിന്ന് വേര്‍പെടുത്തുന്നു. നിയതാവകാശത്തിന്റെ അടിസ്ഥാനം മാനവികനിയമമാണ്. മാനവിക നിയമങ്ങളാണ് യഥാര്‍ഥത്തില്‍ അവകാശങ്ങളുടെയും നീതിയുടെയും ഉറവിടം. ലിഖിതങ്ങളായ മാനവികനിയമങ്ങള്‍ സ്വാഭാവിക നീതിയില്‍നിന്നു വ്യതിചലിക്കുമ്പോള്‍ അവയ്ക്കു ന്യൂനത സംഭവിക്കുന്നു.

നീതിനിയമങ്ങളുടെ വിശദീകരണത്തിലൂടെ അക്വിനാസിന്റെ തത്ത്വദര്‍ശനം രാഷ്ട്രീയാധികാരമെന്ന സങ്കല്പത്തിലേക്കു കടക്കുന്നു. ഇദ്ദേഹത്തിന്റെ പക്ഷത്തില്‍ മറ്റെല്ലാ അധികാരങ്ങളെയുംപോലെ രാഷ്ട്രീയാധികാരവും ഉറവെടുക്കുന്നത് ദൈവത്തില്‍ നിന്നാണ്. 'ദൈവത്താലല്ലാതെ ഒരധികാരവുമില്ല.' (റോമ. 13-1) എന്നു വി. പൗലോസ് ചെയ്തിട്ടുള്ള പ്രഖ്യാപനവും മറ്റു വേദവചനങ്ങളും ഇദ്ദേഹം ഇതിനു തെളിവായി ഹാജരാക്കുന്നുണ്ട്. ഈ രാഷ്ട്രീയാധികാരം പ്രയോഗിക്കുന്നയാളാണ് ഭരണകര്‍ത്താവ്. ഭരണകര്‍ത്താവിന്റെ സാമാന്യധര്‍മം മതേതരവിഷയങ്ങളുടെ പരമമായ നിയന്ത്രണത്തിലൂടെ പ്രജകള്‍ക്കിടയില്‍ നല്ല ജീവിതം നിലനിര്‍ത്തുകയെന്നതാണ്. അതിനു പ്രജകളെ യഥാവിധി സംരക്ഷിക്കാന്‍ ഭരണകര്‍ത്താവിന് ചുമതലയുണ്ട്. മധ്യകാലത്തെ ജനങ്ങളുടെ മനസ്സില്‍ പ്രത്യേകമായ അനുരണനമുണ്ടാക്കിയ ഗ്രീക്കുദര്‍ശനത്തിലെ പ്രമാണവാക്യങ്ങളാണ് ഈ സിദ്ധാന്തത്തിന് ആസ്പദം. 'പ്രകൃതിയുടെ ആവശ്യങ്ങള്‍ ഒരിക്കലും നിറവേറ്റപ്പെടാതിരിക്കുന്നില്ല', 'പ്രകൃതിയെ കല അനുകരിക്കുന്നു', ഇവയാണ് ആ വാക്യങ്ങള്‍, കലകളില്‍ ഏറ്റവും ശ്രേഷ്ഠമായത് ഭരണകലയത്രേ. അതിന്റെ പ്രയോക്താക്കള്‍ ഭരണീയരുടെ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കണം. അക്കൂട്ടത്തില്‍ പാവപ്പെട്ടവര്‍ക്കു ഭിക്ഷ നല്‍കണമെന്ന കാര്യവും അക്വിനാസ് നിര്‍ദേശിച്ചു. ഭിക്ഷാദാനം ഭരണകൂടത്തിന്റെ ധര്‍മമാണെന്ന നിഗമനം രാഷ്ട്രതന്ത്ര ചരിത്രത്തിലെ പ്രധാനമായ ഒരു സിദ്ധാന്തമായിത്തീര്‍ന്നതിന് അതാണ് കാരണം.

ഭരണാധികാരം ആരില്‍ നിക്ഷിപ്തമായിരിക്കണമെന്ന പ്രശ്നവും അക്വിനാസിന്റെ ചിന്തയ്ക്കു വിഷയീഭവിച്ചിട്ടുണ്ട്. അതു ജനങ്ങളില്‍ നിക്ഷിപ്തമായിരിക്കണമെന്നാണ് അരിസ്റ്റോട്ടല്‍ വാദിച്ചു സമര്‍ഥിച്ചത്. പക്ഷേ നിയന്ത്രിതമായ ഒരു രാജവാഴ്ചയാണ് ആദര്‍ശപരമെന്ന് അക്വിനാസ് സിദ്ധാന്തിച്ചു. ഭരണസംവിധാനത്തിന് അനിവാര്യമാണ് സമൂഹത്തിലെ ഐക്യം എന്നും അതു സാധിതമാകുന്നത്, സ്വയം ഒരു ഏകകം (Unit) ആയിരിക്കുന്ന ഭരണരൂപത്തിന്‍കീഴിലാണ് എന്നുമുള്ള വിശ്വാസം ആ സിദ്ധാന്തത്തിന്റെ പിന്നിലുണ്ട്.

രാജാവിന്റെ അധികാരശക്തി എത്രത്തോളമാകണമെന്നതിനെപ്പറ്റി അക്വിനാസിന്റെ അഭിപ്രായം മധ്യകാല ചിന്താഗതിക്കനുസൃതമായ ഒന്നാണ്. ഭരിക്കുകയെന്നതു ഭരണത്തിന്റെ യഥാര്‍ഥലക്ഷ്യപ്രാപ്തിക്കുവേണ്ടിയുള്ള കാര്യനിര്‍വഹണമാണ്. എന്നാല്‍ എന്താണ് യഥാര്‍ഥലക്ഷ്യം? ശുദ്ധമായ ജീവിതത്തിലൂടെ ഈശ്വരസാക്ഷാത്കാരം നേടുകയാണ് അത് എന്ന് ഇദ്ദേഹം ഊന്നിപ്പറയുന്നു. മാനുഷികനന്‍മയിലൂടെ മാത്രം ഈ ലക്ഷ്യം നിറവേറ്റപ്പെടുമെങ്കില്‍ പരമോന്നതമായ രാഷ്ട്രീയശക്തിയുടെ - രാജാവിന്റെ - ധര്‍മം യഥാവിധി അനുഷ്ഠിക്കപ്പെട്ടതായി കരുതാം.

ഭൗതികജീവിതം അനുഭവാതീതമായ ഒരു മണ്ഡലത്തിലേക്കു മരണത്തിലൂടെ നയിക്കപ്പെടുന്നു. അതു കടന്നുപോകേണ്ടതു ശ്രേഷ്ഠമായ ഒരു ഭരണകൂടത്തിലൂടെ ആയിരിക്കണം - പൗരോഹിത്യത്തിന്റെ ഭരണകൂടത്തിലൂടെ. അതിനാല്‍ ഭൗതികകാര്യങ്ങളില്‍ രാജാവാണ് പരമാധികാരിയെങ്കിലും അവയെ ഉന്നതമായ ലക്ഷ്യത്തിലേക്കു നയിക്കുവാന്‍ രാജാവ് ക്രിസ്തുവിന്റെ നിയമത്തിനു കീഴ്പ്പെട്ടേ മതിയാകൂ. അക്വിനാസിന്റെ ഈ സിദ്ധാന്തം പൗരോഹിത്യശക്തികള്‍ക്കു രാഷ്ട്രീയമണ്ഡലത്തില്‍ വലിയ പ്രാധാന്യം നേടിക്കൊടുത്തു.

കൃതികള്‍. അക്വിനാസ് വളരെയധികം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. എല്ലാം ലത്തീനിലാണ്. പ്രധാന കൃതികള്‍ സുമ്മാ കോണ്‍ത്രാജെന്തീലസ് (Summa Contragentiles) സുമ്മാ തിയോളോജിക്കാ (Summa Theologica) എന്നിവയാണ്. ഇവയില്‍ ആദ്യത്തേത് പെനഫോര്‍ട്ടിലെ വിശുദ്ധ റയ്മോണ്ടിന്റെ അപേക്ഷപ്രകാരം എഴുതിയതാണ്. ഈശ്വരാവിഷ്കൃതമായ ദൈവശാസ്ത്രം യുക്ത്യധിഷ്ഠിതമാണെന്ന് ഇദ്ദേഹം അതില്‍ സമര്‍ഥിച്ചിട്ടുണ്ട്. രണ്ടാമത്തെ ഗ്രന്ഥരചന 1256-ല്‍ ഇറ്റലിയില്‍ വെച്ചാണ് ആരംഭിച്ചത്. ഏതാണ്ട് ജീവിതാവസാനംവരെ അത് ഇദ്ദേഹം തുടരുകയും ചെയ്തു. ഈ കൃതി ഇദ്ദേഹം പൂര്‍ത്തിയാക്കിയിട്ടില്ല. ഇദ്ദേഹത്തിന്റെ സഹചാരിയായിരുന്ന പിപ്പേര്‍ണോയിലെ റെജിനാള്‍ഡ് ആണ് അതു പൂര്‍ത്തിയാക്കിയത്. ചില ബൈബിള്‍ ഭാഗങ്ങള്‍ക്കും അരിസ്റ്റോട്ടല്‍, സ്യൂഡോഡയനീഷ്യസ് മുതലായവരുടെ കൃതികള്‍ക്കും അക്വിനാസ് വ്യാഖ്യാനങ്ങള്‍ എഴുതിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സമ്പൂര്‍ണകൃതികളുടെ പാരീസ് പതിപ്പ് 34 വാല്യങ്ങളായിട്ടാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

(ഫാ. ഗാസ്റ്റന്‍, സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍