This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അക്യുപങ്ചര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അക്യുപങ്ചര്‍

Acupuncture

സ്വബോധാവസ്ഥയിലിരിക്കുന്ന രോഗികളില്‍ നിര്‍ദിഷ്ട സ്ഥാനങ്ങളില്‍ സൂചികള്‍ കുത്തിയിറക്കി വേദനാശമനമുണ്ടാക്കുന്ന ചൈനീസ് ചികിത്സാപദ്ധതി. ലോകത്തിന്റെ മറ്റു ചില ഭാഗങ്ങളില്‍ അടുത്തകാലത്തു പ്രചാരം സിദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ പദ്ധതി ചൈനയില്‍ 2,000-ലേറെ വര്‍ഷങ്ങളായി പ്രയോഗത്തിലുണ്ട്. നിസ്സാരമായ വേദനകള്‍ മാറ്റാന്‍ ആസ്പിരിന്‍ ഗുളികകള്‍ കഴിക്കുന്നതുപോലെ വേദന ശമിപ്പിക്കുന്നതിനായി ശരീരത്തില്‍ അവിടവിടെയായി ചൈനയിലെ കുട്ടികള്‍പോലും അന്യോന്യം സൂചിപ്രയോഗങ്ങള്‍ നടത്താറുണ്ടെന്നു പറയപ്പെടുന്നു.

ചരിത്രം. ചൈനയില്‍ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട വൈദ്യശാസ്ത്രഗ്രന്ഥം ഹുവാങ്ടി എന്ന ചൈനീസ് ചക്രവര്‍ത്തി എഴുതിയ ഹുവാങ്ടി നീച്ചിംഗ് (Huangdi Neiching) ആണ്. 2400 വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഇത് പ്രസിദ്ധീകൃതമായത്. അന്നുവരെ അറിയപ്പെട്ടിരുന്ന എല്ലാ വൈദ്യശാസ്ത്രമേഖലകളെപ്പറ്റിയും സവിസ്തരം പ്രതിപാദിക്കുന്ന പ്രസ്തുത ഗ്രന്ഥത്തില്‍ അക്യൂപങ്ചറിനെപ്പറ്റിയും വിവരിച്ചിരിക്കുന്നു. ഈ പുസ്തകത്തില്‍ 9 ഇനം സൂചികളെപ്പറ്റിയും 365 ശരീര ബിന്ദുക്കളെപ്പറ്റിയും സൂചിപ്പിച്ചിട്ടുണ്ട്. പാശ്ചാത്യവൈദ്യശാസ്ത്രത്തിന്റെ സ്വാധീനം ചൈനയില്‍ ഉണ്ടായത് 19-ാം ശ.-ത്തിന്റെ ഉത്തരാര്‍ധത്തിലാണ്. ഇതോടെ അക്യൂപങ്ചറിന്റെ മേല്ക്കോയ്മ അസ്തമിക്കാന്‍ തുടങ്ങി. കാലക്രമത്തില്‍ അക്യൂപങ്ചറിസ്റ്റുകള്‍ ഗ്രാമപ്രദേശങ്ങളിലേക്ക് ഒതുങ്ങിക്കൂടി. 1949-ല്‍ കമ്യൂണിസ്റ്റ് വിജയത്തോടെ പാശ്ചാത്യ വൈദ്യശാസ്ത്രം ചൈനയിലെ വര്‍ധിച്ച ആവശ്യങ്ങള്‍ക്കു മതിയാവില്ലെന്നു ബോധ്യമാവുകയും പുരാതനവും പരമ്പരാഗതവുമായ ചികിത്സാക്രമങ്ങള്‍ പുനരുദ്ധരിക്കപ്പെടുകയും ചെയ്തു.

അക്യുപങ്ചറിന് ഉപയോഗപ്പെടുത്തുന്ന 'മെറിഡിയനുകള്‍
മര്‍ദ്ദബിന്ദുക്കള്‍ രേഖപ്പെടുത്തിയിട്ടുള്ള ഓടുകൊണ്ട് നിര്‍മ്മിതമായ അക്യൂപങ്ചര്‍ മാതൃക.യോങ്ഷെങ് ചക്രവര്‍ത്തി(ഭ.കാ.1723-35)യുടെ രാജമുദ്രയോടുകൂടിയ നാലു ലിഖിതങ്ങള്‍ അടങ്ങുന്ന ഒരു പേടകത്തിലാണ് ഇത്


അക്യൂപങ്ചര്‍ യിന്-യാങ് (Yin Yang) സിദ്ധാന്തത്തില്‍ അധിഷ്ഠിതമാണ്. മനുഷ്യശരീരം നശീകരണം (destruction), പുനരുദ്ഭവം (regeneration) എന്നീ രണ്ടു വിരുദ്ധശക്തികളുടെ പരസ്പര സന്തുലനത്തില്‍ അധിഷ്ഠിതമാണെന്നാണ് പുരാതന ചൈനീസ് വൈദ്യശാസ്ത്രം സങ്കല്പിക്കുന്നത്. ഈ നശീകരണ-പുനരുദ്ഭവപ്രക്രിയകളെയാണ് യിന്‍, യാങ് എന്നീ വാക്കുകള്‍കൊണ്ട് വിവക്ഷിക്കുന്നത്. ഇതോടൊപ്പം ജലം (water), തടി (wood), അഗ്നി (fire), ലോഹം (metal), ഭൂമി (Earth) എന്നിവയും ബന്ധപ്പെട്ടിരിക്കുന്നു.

പുരാതന ചൈനീസ് വൈദ്യശാസ്ത്രം മനുഷ്യശരീരത്തിനുള്ളിലെ അവയവങ്ങളെ സാങ് (tsang: ഖരം) എന്നും, ഫൂ (fu: പൊള്ള) എന്നും രണ്ടായി തരംതിരിച്ചിരിക്കുന്നു. ഹൃദയം, കരള്‍, പ്ളീഹ, ശ്വാസകോശം, വൃക്കകള്‍ എന്നിവ സാങ് കളാണ്. ഇവയോടൊപ്പം ഹൃദയാവരണ(pericardium)ത്തെയും ഉള്‍പ്പെടുത്തിയിരിക്കുന്നു. അങ്ങനെ ശരീരത്തില്‍ മൊത്തം ആറ് സാങ് കളുണ്ട്. അതുപോലെ പൊള്ളയായ ആറ് അവയവങ്ങളുമുണ്ട്: ആമാശയം, വന്‍കുടല്‍, ചെറുകുടല്‍, പിത്താശയം (gall bladder), മൂത്രാശയം (urinary bladder) എന്നിവയും 'സാഞ്ചിയാവോ' (sanchiao) എന്ന ഒരു പ്രത്യേകഭാഗവും. ആമാശയത്തിന്റെ ജഠരാഗമിയംഗം (cardiac end), ആമാശയത്തിന്റെ ഉള്‍വശം, മൂത്രവാഹിനി(ureter)യുടെ പുറംഭാഗം എന്നീ മൂന്നു ഭാഗങ്ങളുളള ആന്തരാവയവങ്ങളുടെ ഒരു സഞ്ചയമാണ് സാഞ്ചിയാവോ. ചൈനീസ് വിശ്വാസക്രമമനുസരിച്ച് ആറ് അവയവങ്ങള്‍ യിന്‍ വര്‍ഗത്തിലും ബാക്കി ആറെണ്ണം യാങ് വര്‍ഗത്തിലും ഉള്‍പ്പെടുന്നു. ഈ പന്ത്രണ്ടെണ്ണവും പരസ്പര ബന്ധമുള്ള ഇണകളാണുതാനും. ഉദാഹരണത്തിന് വൃക്ക യിന്‍ വര്‍ഗത്തിലും മൂത്രാശയം യാങ് വര്‍ഗത്തിലും വരുന്ന ഇണ-അവയവങ്ങളാണ്. ഇവിടെയാണ് ശരീരത്തിന്റെ ഉപരിഭാഗത്തുള്ളതും വിവിധ അവയവങ്ങളെ തമ്മില്‍ ബന്ധപ്പെടുത്തുന്നതുമായ ചാലുകളുടെ (meridians) പ്രാധാന്യം നിലകൊള്ളുന്നത്. പ്രധാനപ്പെട്ട പന്ത്രണ്ട് അവയവങ്ങളെ തമ്മില്‍ ബന്ധിക്കുന്ന പന്ത്രണ്ട് മെറിഡിയനുകളുണ്ട്. ഇവയെക്കൂടാതെ രണ്ട് അപ്രധാന മെറിഡിയനുകളെയും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പതിനാല് മെറിഡിയനുകള്‍ക്കും നിശ്ചിത വഴിത്താരകളുമുണ്ട്. ഈ വഴിത്താരകളിലാണ് അക്യുപങ്ചറുമായി ബന്ധപ്പെട്ട മര്‍ദബിന്ദുക്കള്‍ സ്ഥിതിചെയ്യുന്നത്. ആധുനികശരീരശാസ്ത്രമനുസരിച്ച് ഇവയെ തിരിച്ചറിയാന്‍ പ്രയാസമാണ്. ഇപ്രകാരമുള്ള 700 ബിന്ദുക്കളുണ്ടെന്നു കണക്കാക്കപ്പെട്ടിരിക്കുന്നു. (ചിലരുടെ അഭിപ്രായത്തില്‍ 1,000 ബിന്ദുക്കള്‍ വരും). ഈ ബിന്ദുക്കളെയെല്ലാം ചികിത്സാവിധികള്‍ക്കായി ഉപയോഗപ്പെടുത്തുന്നില്ല.

വേദനാശമനത്തിനു മാത്രം ഉപകരിച്ചിരുന്ന ഈ ചികിത്സാവിധി വൈദ്യശാസ്ത്രത്തില്‍ ആധുനികകാലത്ത് അനസ്തേഷ്യ (Anaesthesia) വിഭാഗത്തിലേക്കും പ്രവേശിച്ചു തുടങ്ങിയിരിക്കുന്നു. ഓരോ ചാലുകളിലെയും പ്രത്യേക ബിന്ദുക്കളില്‍ സൂചിപ്രയോഗം നടത്തുമ്പോള്‍, അതിനോടു യാതൊരു ബന്ധവുമില്ലെന്ന് വിശ്വസിക്കപ്പെടുന്ന വിദൂരസ്ഥമായ മറ്റൊരു കേന്ദ്രത്തില്‍ വേദന ശമിക്കുന്നു എന്ന ഈ സിദ്ധാന്തം ശരീരക്രിയാപരമായി തെളിയിക്കാന്‍ സാധ്യമല്ല. ഉപരിപ്ളവമായ വീക്ഷണത്തില്‍ ഏതാനും സൂചികള്‍ ചര്‍മോപരിഭാഗത്തുകൂടി കുത്തിയിറക്കപ്പെടുകയാണ് ഇതിന്റെ പരിപാടി; ഇതുവഴി സ്വബോധാവസ്ഥയിലുള്ള രോഗികള്‍ വേദനയില്‍നിന്നു വിമുക്തരാവുന്നു.

സൂചികള്‍. സൂചികള്‍ പല വണ്ണത്തിലും വലുപ്പത്തിലുമുണ്ട്. 2 മുതല്‍ 20 വരെ സെ.മീ. നീളമുള്ള സൂചികള്‍ സര്‍പിലാകൃതിയിലുള്ള (spiral) ചെമ്പുകമ്പികളില്‍ ഉറപ്പിച്ചിരിക്കും. ഇതിന്റെ അഗ്രഭാഗത്തുള്ള ദ്വാരത്തില്‍ വൈദ്യുതി പ്രവേശിപ്പിക്കാനുള്ള സംവിധാനങ്ങളുണ്ട്. ശസ്ത്രക്രിയയ്ക്കു ഏകദേശം 20-30 മിനിട്ടുകള്‍ക്കുമുമ്പ് പ്രസ്തുത സൂചികള്‍ രോഗികളില്‍ പ്രയോഗിക്കപ്പെടും. ഇപ്രകാരം ശരിയായ സ്ഥാനം കണ്ടുപിടിച്ചശേഷം നിര്‍ദിഷ്ട സ്ഥാനങ്ങളില്‍ 'മരവിപ്പ്' അനുഭവപ്പെട്ടോ എന്നറിയാനുള്ള പരിശോധന നടത്തുന്നു. പൂര്‍ണമായും വേദനാരഹിതമായെന്നു ബോധ്യംവന്നശേഷം ശസ്ത്രക്രിയ ആരംഭിക്കാവുന്നതാണ്. മരവിപ്പ് അനുഭവപ്പെടാത്തപക്ഷം സ്ഥാനം മാറ്റിക്കുത്തും; കുറഞ്ഞ വോള്‍ട്ടതയിലും ആംപിയറിലും (ampere) വൈദ്യുതി സൂചിയിലേക്കു പ്രവേശിപ്പിച്ച ശേഷം ശസ്ത്രക്രിയാവേളയില്‍ സൂചികള്‍ ആവശ്യാനുസരണം മെല്ലെ ചലനവിധേയമാക്കുന്നത് അക്യുപങ്ചര്‍ ക്രിയ നടത്തുന്ന ആളിന്റെ ജോലിയാണ്; ഈ പ്രക്രിയ ശസ്ത്രക്രിയാവസാനം വരെ തുടരുകയും ചെയ്യും.

വളരെ മിനുസവും മൂര്‍ച്ചയും ചൂടുമുള്ള സൂചികളാണ് മുന്‍കാലങ്ങളില്‍ പ്രയോഗിച്ചുവന്നിരുന്നത്; 'സെവന്‍സ്റ്റാര്‍ നീഡില്‍' (sevenstar needle) എന്ന പ്രത്യേക സൂചികളുമുണ്ട്. നഗ്നപാദരായ ചൈനീസ് വൈദ്യന്‍മാര്‍ ഉപയോഗിച്ചിരുന്നത് നീളമുള്ളതും വണ്ണംകൂടിയതുമായ സൂചികളായിരുന്നു. സൂചിയിറക്കിയശേഷം അതില്‍ തിരികത്തിച്ചു ചൂടുപിടിപ്പിക്കുന്ന സമ്പ്രദായവും നിലവിലിരുന്നു. പല രോഗങ്ങളുടെയും ചികിത്സാവിധി സൂചികളുടെ ചില പ്രത്യേകബിന്ദുക്കളെ ആശ്രയിച്ചിരിക്കും. നിശ്ചിതമായ ആഴത്തില്‍ ശരീരത്തില്‍ കുത്തിയിറക്കുന്ന സൂചികളുടെ പ്രഭാവം അനുഭവപ്പെടുന്നതിനായി അവ ഒന്നുമുതല്‍ നാലു സെക്കണ്ടുവരെ പ്രയോഗിക്കപ്പെടുന്നു.

അക്യുപങ്ചറിലെ സൂചിപ്രയോഗം

പ്രാചീന കാലത്ത് പിയെന്‍ (pien) എന്നറിയപ്പെട്ടിരുന്ന കല്ലുകൊണ്ടുണ്ടാക്കിയ സൂചികളാണ് ഉപയോഗിച്ചുപോന്നിരുന്നത്. കാലക്രമേണ കല്ലുമാറ്റി മുളയും ചെമ്പും കൊണ്ടുള്ള സൂചികളും പ്രചാരത്തില്‍വന്നു. ഇപ്പോള്‍ പരിഷ്കരിച്ച് സ്റ്റീല്‍, വെള്ളി, സ്വര്‍ണം എന്നീ ലോഹങ്ങളാല്‍ നിര്‍മിതമായ സൂചികള്‍ അക്യുപങ്ചറിന് ഉപയോഗിച്ചുവരുന്നു. സൂചികള്‍ ചൂടുപിടിപ്പിച്ചോ വൈദ്യുതീകരിച്ച ശേഷമോ നിര്‍ദിഷ്ടസ്ഥാനങ്ങളില്‍ ചര്‍മോപരിഭാഗത്തുകൂടി കുത്തിയിറക്കുന്നു. ഇതിലേക്കുള്ള ഓരോ ചാലിലും ഏതാണ്ട് 350 മര്‍മസ്ഥാനങ്ങളും നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. ഉദ്ദിഷ്ടസ്ഥാനങ്ങളില്‍ വേദനാശമനത്തിനായി പ്രസ്തുത സൂചികള്‍ ആവശ്യാനുസരണം തിരഞ്ഞെടുത്തു പ്രയോഗിക്കും.

ഉദാഹരണമായി ആമാശയവ്രണങ്ങളുടെ വേദന ശമിപ്പിക്കുന്നതിനായി കാലിനു താഴെയും ഉടലിനു മുകളിലുമുള്ള പേശികളില്‍ സൂചിപ്രയോഗം നടത്തുന്നു. പിള്ളവാതത്തിനായി (Poliomyelitis) ഇപ്രകാരം പത്ത് ആഴ്ചകള്‍ നീണ്ടുനില്ക്കുന്ന പ്രത്യേക സൂചിചികിത്സാസമ്പ്രദായം തന്നെ ചൈനയില്‍ നിലവിലുണ്ട്. അതുപോലെ തന്നെ വാതത്തിനും (Rheumatism) ഇതേ ചികിത്സാക്രമം പാലിക്കാറുണ്ട്. ഉദരവിഛേദനം (Gastrectomy), ശ്വാസകോശം മുറിച്ചുനീക്കല്‍ (Lobectomy), സിസേറിയന്‍ (Caeserean section) മുതലായ സങ്കീര്‍ണ ശസ്ത്രക്രിയകള്‍ രോഗികളെ മോഹാലസ്യപ്പെടുത്താതെ അക്യുപങ്ചര്‍ മുഖേന ഇന്ന് ചൈനയില്‍ നടത്താറുണ്ട്.

ആധുനികകാലം. അക്യുപങ്ചര്‍ എന്ന 'നാടന്‍' ചികിത്സാരീതിയെ ശാസ്ത്രീയമായി ആവിഷ്കരിച്ചത് 1958-നുശേഷമാണ്. ശരീരത്തില്‍ ഇതിലേക്കായി കൂടുതല്‍ കൂടുതല്‍ പുതിയ ബിന്ദുക്കള്‍ കണ്ടുപിടിക്കുന്നതിനുള്ള ശ്രമം ചൈനയിലെ സൈനികാശുപത്രികളില്‍ ആരംഭിച്ചതായി കാണാം. അനസ്തേഷ്യശാസ്ത്രത്തിലും ശസ്ത്രക്രിയാ ശാസ്ത്രത്തിലും അക്യുപങ്ചര്‍ ഒരു നൂതനപന്ഥാവുതന്നെ വെട്ടിത്തുറന്നു. ശസ്ത്രക്രിയാപ്രതലങ്ങള്‍ വേദനാരഹിതമാക്കപ്പെടുന്നുവെങ്കിലും സ്പര്‍ശനശക്തിയും താപനിലയറിയാനുള്ള ശക്തിയും ഈ പ്രക്രിയയില്‍ നശിക്കുന്നില്ല. വിലയേറിയ ആധുനിക ബോധഹരണി ഉപകരണങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അക്യുപങ്ചര്‍ സൂചികള്‍ക്കു തുച്ഛമായ വിലയേയുള്ളു.

തൊറാസിക് സര്‍ജറിക്കായി (Thoracic surgery) അക്യുപങ്ചര്‍ ചെയ്യുന്നത് മേല്‍ക്കൈയിലാണ്. പരിശീലനം സിദ്ധിച്ച അക്യുപങ്ചര്‍ പ്രയോക്താക്കള്‍ നേര്‍ത്ത സൂചികള്‍ ചര്‍മത്തില്‍ അനായാസമായി കുത്തിയിറക്കിയശേഷം ശസ്ത്രക്രിയാവേളയില്‍ അവ മെല്ലെ തിരിച്ചുകൊണ്ടിരിക്കും. രോഗിയുടെ പരിപൂര്‍ണമായ സഹകരണം ഇതിനാവശ്യമാണ്. അതിലേക്കായി രോഗികള്‍ക്ക് കാലേകൂട്ടി ചില പ്രത്യേക നിര്‍ദേശങ്ങളും പരിശീലനങ്ങളും നല്കാറുണ്ട്. സാധാരണ ജനറല്‍ അനസ്തേഷ്യ കൊടുത്തു ബോധംകെടുത്തിയശേഷം ഉണ്ടാകാനിടയുളള ഛര്‍ദി മുതലായ പ്രതികരണങ്ങള്‍ അക്യുപങ്ചറിനുശേഷമുണ്ടാകുന്നില്ല.

ജപ്പാനിലും യു.എസ്സിലും ഇംഗ്ളണ്ടിലും ഇന്ന് പരീക്ഷണാര്‍ഥം അക്യുപങ്ചര്‍-അനസ്തേഷ്യരീതി പ്രചാരത്തില്‍ വന്നുതുടങ്ങിയിട്ടുണ്ട്. ഇതിന്റെ പിന്നിലുള്ള നിഗൂഡമായ ശാസ്ത്രസത്യങ്ങള്‍ ചൈനക്കാര്‍ക്കൊഴികെ മറ്റാര്‍ക്കും അറിയാന്‍പാടില്ല. ഗവേഷണവിധേയമായ ഈ വിഷയം ശരീരശാസ്ത്രം നിര്‍വചിച്ചിട്ടുള്ള പല വസ്തുതകളും തിരുത്തിയെഴുതിയെന്നിരിക്കും.

ഇന്ത്യയില്‍ മുംബൈയിലും കൊല്‍ക്കത്തയിലും മറ്റും ഈ പദ്ധതി പലരിലും വിജയകരമായി പ്രയോഗിക്കപ്പെട്ടുതുടങ്ങിയിട്ടുണ്ട്. ജപ്പാനിലെ ഒസാകാ സര്‍വകലാശാലയിലെ അനസ്തേഷ്യ പ്രൊഫസറായ മാസയോഷി ഹൈഡോവിന്റെ അഭിപ്രായത്തില്‍ ചില സാഹചര്യങ്ങളില്‍ മാത്രം ഉപയോഗിക്കാവുന്ന ഒരു തരം അനസ്തേഷ്യ ആണ് അക്യുപങ്ചര്‍. എന്നാല്‍ ഇത് നിലവിലിരിക്കുന്ന മറ്റു അനസ്തെറ്റിക് സമ്പ്രദായങ്ങളെക്കാള്‍ മെച്ചപ്പെട്ടതല്ല. രോഗികളിലെ വ്യക്തിപരമായ വേദന സംവേദന വ്യത്യാസം ഈ സമ്പ്രദായത്തെ പരമാവധി ഉപയോഗപ്രദമാക്കുന്നതില്‍ വിലങ്ങുതടിയാകാറുണ്ട്.

എല്ലാ ശസ്ത്രക്രിയകളും അക്യുപങ്ചര്‍ വഴി നടത്താമെന്നു തോന്നുന്നില്ല; പ്രത്യേകിച്ചും അടിയന്തിര ശസ്ത്രക്രിയകള്‍. ഈ സമ്പ്രദായത്തിലും ശസ്ത്രക്രിയയ്ക്കു മുമ്പായി രോഗികളുടെ മാനസികവിഭ്രാന്തി കുറയ്ക്കുന്നതിന് പെത്തഡിന്‍ (Pethedine), മോര്‍ഫിന്‍ (Morphin) തുടങ്ങിയ ബാര്‍ബിറ്റുറേറ്റുകള്‍ (Barbiturates) കൊടുക്കാറുണ്ട്. ശസ്ത്രക്രിയയ്ക്കുശേഷം ഉണ്ടാകുന്ന വേദനകള്‍ക്കും ചൈനക്കാര്‍ അക്യുപങ്ചര്‍ ഉപയോഗിക്കുന്നു. രോഗികളും ഡോക്ടര്‍മാരുമായുള്ള പരിപൂര്‍ണ സഹകരണവും രോഗിയുടെ ആത്മധൈര്യവും ഇവിടെ അനിവാര്യമാണ്.

തലവേദനയ്ക്കു പരിഹാരമായി വളരെയധികം ഉപയോഗിച്ചുവരുന്ന ഒരു ചികിത്സാവിധിയാണ് അക്യുപങ്ചര്‍. പുരാതന ചികിത്സയുടെ പരിഷ്കരിച്ച സംവിധാനക്രമമാണ് ഇന്നത്തെ അക്യുപങ്ചര്‍ ചികിത്സകള്‍. വൈദ്യുത പ്രചോദനം ഉപയോഗിച്ച് സംവേദന സ്ഥാനങ്ങള്‍ കണ്ടുപിടിക്കുന്ന സമ്പ്രദായം ആധുനിക ശാസ്ത്രത്തിന്റെ തണലില്‍ വളര്‍ന്നതാണ്. 0.63 സെ.മീ. നീളമുള്ള 'ക്യാറ്റ്ഗട്ടി'ന്റെ (Catgut) പല കഷണങ്ങള്‍ ദ്വാരമുള്ള സൂചിക്കകത്തുകൂടി കടത്തി ശോഷിച്ച മാംസപേശികള്‍ക്കുള്ളില്‍ നിക്ഷേപിച്ചശേഷം പത്ത് ആഴ്ചകളോളം നീണ്ടുനില്ക്കുന്ന പിള്ളവാതചികിത്സയും നടത്താറുണ്ട്.

പരമ്പരാഗതമായ അക്യുപങ്ചര്‍ വളര്‍ന്നുവികസിച്ച ചൈനയിലെ മെഡിക്കല്‍ കോളജുകളിലെ പഠനക്രമത്തിലും ഇപ്പോള്‍ അക്യുപങ്ചര്‍ ഉള്‍ പ്പെടുത്തിയിട്ടുണ്ട്. വേദനയകറ്റുവാന്‍ മാത്രം ഉപയോഗിച്ചുവന്നിരുന്ന ചികിത്സാരീതി എന്തുകൊണ്ട് വേദനയില്ലാതെ ശസ്ത്രക്രിയകള്‍ നടത്തുന്നതിന് ഉപയോഗിച്ചുകൂടാ എന്ന വാദത്തിന്റെ ഫലമായാണ് അക്യുപങ്ചര്‍ അനസ്തേഷ്യയിലേക്കു കടന്നുവന്നത്. പരീക്ഷണാര്‍ഥം നടത്തിയ പല ശസ്ത്രക്രിയകളും വിജയം കൈവരിച്ചു; സൂചികള്‍ ഇറക്കാനുള്ള പുതിയ ബിന്ദുക്കള്‍ കണ്ടുപിടിക്കപ്പെട്ടു; അക്യുപങ്ചര്‍ ചികിത്സകളില്‍ വിവരിച്ചിരുന്ന പല പഴയ ബിന്ദുക്കളില്‍നിന്നും വ്യത്യസ്തമായ ചില മര്‍മങ്ങളും നിശ്ചയിക്കപ്പെട്ടു. കാര്യക്ഷമമായ പ്രവര്‍ത്തനത്തിനുവേണ്ടി, നിഘണ്ടു നോക്കി വാക്കുകളുടെ അര്‍ഥം മനസ്സിലാക്കുന്നതുപോലെ പ്ളാസ്റ്റിക് മോഡലുകളില്‍ സൂചികേന്ദ്രങ്ങള്‍ അടയാളപ്പെടുത്തി അക്യുപങ്ചര്‍ എന്ന 'കല' വിപുലീകൃതമാക്കപ്പെട്ടു.

മിക്ക ബിന്ദുക്കളും ഉപരിതല-സംവേദകനാഡി(superficial sensory nerve)കളോടു ചേര്‍ന്നു പോകുന്നതായികാണാം. 1958-ല്‍ ആരംഭിച്ച അക്യുപങ്ചര്‍-അനസ്തേഷ്യ വിപുലമായ തോതില്‍ പ്രയോഗിക്കാനാരംഭിച്ചത് 1968-നുശേഷം മാത്രമാണ്. അസ്ഥികളിലെ ശസ്ത്രക്രിയകള്‍, യോനിദ്വാരംവഴിയുള്ള ഗര്‍ഭപാത്രശസ്ത്രക്രിയകള്‍ എന്നിവയൊന്നും അക്യുപങ്ചര്‍ ഉപയോഗിച്ചു നടത്താന്‍ കഴിയില്ല. വേദനാശമനം മാത്രം നല്‍കുന്ന ഈ പ്രക്രിയയെ അനസ്തേഷ്യ എന്നു വിളിക്കുന്നതു ശരിയല്ല; അനാല്‍ജെസിയ (analgesia) - വേദനാഹരണം - എന്നു പറയുന്നതായിരിക്കും ശരി.


വിവിധ അക്യുപങ്ചര്‍ രീതികള്‍. അക്യുപങ്ചര്‍ ബിന്ദുക്കളില്‍ കുത്തിനിര്‍ത്തിയ സൂചിയുടെ തലപ്പത്ത് ഉണങ്ങിയ ഔഷധസസ്യകമ്പുകള്‍ (moxa) പുകയ്ക്കുന്ന മോക്സിബസ്റ്റ്യന്‍ (moxibustion) രീതി (ചിത്രം a) തണുപ്പും മരവിപ്പും മാറ്റി ഊര്‍ജസ്വലതയേകുന്നതിന് ഫലപ്രദമാണ്.ജലദോഷം, ബ്രോങ്കൈറ്റിസ്, വാതം എന്നിവയുടെ അക്യുപങ്ചര്‍ ചികിത്സയ്ക്ക് ഗ്ളാസ്, ലോഹം, തടി, മുള എന്നിവ കൊണ്ടുണ്ടാക്കിയ കപ്പുകള്‍ ചൂടാക്കി സവിശേഷ സ്ഥാനങ്ങളില്‍ കമഴ്ത്തി വെയ്ക്കുന്ന കപ്പിങ് (cupping) സമ്പ്രദായവും (ചിത്രം b) സമീപകാലത്ത് പ്രയോജനപ്പെടുത്തി വരുന്നു.

മര്‍ദബിന്ദുക്കള്‍ ഉത്തേജിപ്പിക്കുന്ന വിദ്യുത് അക്യുപങ്ചര്‍ (Electro Accupuncture), (ചിത്രം c) ശക്തികുറഞ്ഞ ലേസര്‍ രശ്മികള്‍ പുറപ്പെടുവിക്കുന്ന പേന പോലെയുള്ള ചെറു ഉപകരണങ്ങള്‍ മെറിഡിയനുകളിലൂടെ ചലിപ്പിക്കുന്ന ലേസര്‍ അക്യുപങ്ചര്‍ (Laser Accupuncture) എന്നിവ ആധുനിക അക്യുപങ്ചര്‍ രീതികളാണ്. മര്‍ദബിന്ദുക്കളില്‍ അള്‍ട്രാസോണിക-ശബ്ദ- പ്രകാശ തരംഗങ്ങള്‍ ഉപയോഗിക്കുന്ന രീതികളും ഫലപ്രദമാണ്.

(ഡോ. എം.കെ. നായര്‍, സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍