This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അക്കാദമികള്‍, ഇന്ത്യയില്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അക്കാദമികള്‍, ഇന്ത്യയില്‍

വേദങ്ങളും ആരണ്യകങ്ങളും ഉപനിഷത്തുകളും വേദാംഗങ്ങളും ഷഡ്ദര്‍ശനങ്ങളും നാട്യശാസ്ത്രം, ധനുര്‍വേദം, ഗാന്ധര്‍വവേദം (സംഗീതശാസ്ത്രം), അലങ്കാരശാസ്ത്രം, ഛന്ദഃശാസ്ത്രം തുടങ്ങിയവയും അഭ്യസിച്ചിരുന്ന ഭാരതത്തില്‍ പ്രാചീന കാലത്തു തന്നെ ഇത്തരം വിഷയങ്ങള്‍ ആഴത്തില്‍ പഠിക്കുന്നതിനുവേണ്ടിയുള്ള ഉപരിപഠനകേന്ദ്രങ്ങള്‍ നിലനിന്നിരുന്നു. പ്രകൃതിരമണീയമായ വനപ്രദേശത്തുണ്ടായിരുന്ന ആശ്രമങ്ങള്‍ ഇത്തരം ഉന്നത വിദ്യാഭ്യാസകേന്ദ്രങ്ങള്‍ കൂടിയായിരുന്നു. നളന്ദ, തക്ഷശില എന്നിവിടങ്ങളിലെ വിജ്ഞാനകേന്ദ്രങ്ങള്‍ ഭാരതത്തിലെ പ്രാചീന പഠനകേന്ദ്രങ്ങളുടെ ഉത്തമ മാതൃകകളായിരുന്നു. ഇവിടെ വിദേശരാജ്യങ്ങളില്‍ നിന്നുപോലും പണ്ഡിതന്മാരും പഠിതാക്കളും എത്തിച്ചേര്‍ന്നിരുന്നതായി പറയപ്പെടുന്നു.

ഇത്തരം പഠനകേന്ദ്രങ്ങളെക്കൂടാതെ ഭാരതത്തില്‍ രാജാക്കന്മാരുടെയും പ്രഭുക്കന്മാരുടെയും വാസസ്ഥാനത്തു പണ്ഡിതന്മാരുടെ സ്ഥിരം സദസ്സുകളും ചര്‍ച്ചാവേദികളും നിലനിന്നിരുന്നു. ഈ വേദികളില്‍ വച്ചുള്ള ചര്‍ച്ചകളിലും വാദപ്രതിവാദങ്ങളിലും മൌലികമായ ആശയമവതരിപ്പിക്കുന്ന കവികള്‍ക്കും പണ്ഡിതന്മാര്‍ക്കും പുരസ്കാരങ്ങള്‍ നല്കുന്ന പതിവുണ്ടായിരുന്നു. വിക്രമാദിത്യസദസ്സിലെ നവരത്നങ്ങളില്‍ ഒരംഗമായിരുന്നു കാളിദാസന്‍ എന്ന് ഐതിഹ്യമുണ്ട്. ആധുനിക കാലത്തെ അക്കാദമികള്‍ക്കു സമാനമായ ഇത്തരം സദസ്സുകളും ഉപരിപഠനകേന്ദ്രങ്ങളും ഭാരതത്തില്‍ അതിപ്രാചീനകാലം മുതല്‍ നിലനിന്നിരുന്നു.

ആധുനിക അക്കാദമികള്‍. ഇന്ത്യയില്‍ സ്വാതന്ത്ര്യലബ്‍ധിക്കു മുമ്പു തന്നെ ആധുനിക രീതിയിലുള്ള അക്കാദമികള്‍ പ്രവര്‍ത്തനമാരംഭിച്ചിരുന്നു. നാട്ടുരാജാക്കന്മാരുടെയോ പ്രാദേശികമായി സംഘടിച്ചിരുന്ന പണ്ഡിതസമിതിയുടെയോ കലയുടെയും സാഹിത്യത്തിന്റെയും മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്ന വിശിഷ്ട വ്യക്തിയുടെയോ താത്പര്യത്തിലും മേല്‍നോട്ടത്തിലുമായിരുന്നു ഇങ്ങനെയുള്ള സമിതികള്‍ പ്രവര്‍ത്തിച്ചുവന്നത്. ബംഗാളില്‍ ശാന്തിനികേതനില്‍ മഹാകവി രബീന്ദ്രനാഥ ടാഗോര്‍ സ്ഥാപിച്ച വിശ്വഭാരതി കലാകേന്ദ്രവും മുംബൈ കേന്ദ്രമാക്കി കെ.എം. മുന്‍ഷി സ്ഥാപിച്ച ഭാരതീയ വിദ്യാഭവനും സിംല കേന്ദ്രമാക്കി സ്ഥാപിതമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസും മറ്റും ഭാരതീയ കലയുടെയും സാഹിത്യത്തിന്റെയും സംസ്കാരത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും മറ്റും മേഖലകളില്‍ മൌലികമായ സംഭാവന നല്കുന്ന പ്രശസ്ത സ്ഥാപനങ്ങളാണ്. പൗരസ്ത്യ പഠനഗവേഷണകേന്ദ്രം എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും പരമ്പരാഗതമായി ഉപരിപഠനകേന്ദ്രങ്ങളായറിയപ്പെടുന്ന അനേകം വിദ്യാപീഠങ്ങളും ആധുനിക കാലത്തും നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയില്‍ പല സ്ഥാപനങ്ങളും പുസ്തകപ്രകാശനരംഗത്തും അനല്പമായ സംഭാവന നല്കിവരുന്നു.

1893-ല്‍ വാരണാസിയിലാരംഭിച്ച നാഗരിപ്രചാരിണിസഭ, 1910-ല്‍ പ്രയാഗയിലാരംഭിച്ച ഹിന്ദി സാഹിത്യസമ്മേളന്‍, 1927-ല്‍ സ്ഥാപിതമായ ഹിന്ദുസ്ഥാനി അക്കാദമി, വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ഉര്‍ദു അക്കാദമികള്‍, ജമ്മു-കാശ്മീര്‍ അക്കാദമി, അസം സാഹിത്യ സഭ, അസമിലെ തന്നെ ദിഗ്ബൊയ് സാഹിത്യസഭ, ബംഗാളില്‍ കൊല്‍ക്കത്തയില്‍ ആരംഭിച്ച ഏഷ്യാറ്റിക് സൊസൈറ്റി ഒഫ് ബംഗാള്‍ (കല്‍ക്കത്തയില്‍ താമസിക്കുമ്പോള്‍ ഇതില്‍ അംഗങ്ങളായിരുന്ന ബ്രിട്ടിഷ് ഉദ്യോഗസ്ഥരില്‍ തിരിച്ച് ലണ്ടനിലെത്തിയവര്‍ ചേര്‍ന്ന് റോയല്‍ ഏഷ്യാറ്റിക് സൊസൈറ്റി ഒഫ് ലണ്ടന്‍ സ്ഥാപിക്കുകയും അതിന്റെ ശാഖകള്‍ എന്ന നിലയില്‍ മുംബൈയിലും മദ്രാസി(ചെന്നൈ)ലും സൊസൈറ്റികള്‍ രൂപവത്കരിക്കുകയും ചെയ്തു), ബംഗീയ സാഹിത്യപരിഷത്, ബീഹാര്‍ സംസ്ഥാന ഗവണ്‍മെന്റിന്റെ മേല്‍നോട്ടത്തിലാരംഭിച്ച മൈഥിലി അക്കാദമി, മണിപ്പുരി സാഹിത്യപരിഷത്, പഞ്ചാബി അക്കാദമി, പഞ്ചാബി സാഹിത്യ ട്രസ്റ്റ്, മഹാരാഷ്ട്രയിലെ ഏഷ്യാറ്റിക് സൊസൈറ്റി ഒഫ് ബോംബെ (1804), ഡക്കാണ്‍ വെര്‍ണാക്കുലര്‍ സൊസൈറ്റി (1894), മഹാരാഷ്ട്ര വാങ്മയ മണ്ഡല്‍, മഹാരാഷ്ട്ര സാഹിത്യപരിഷത്, മഹാരാഷ്ട്ര രാജ്യ സാഹിത്യസംസ്കൃതി മണ്ഡല്‍, ഒറീസ സാഹിത്യ അക്കാദമി, ഒറീസയിലെ തന്നെ ഉത്കല്‍ സാഹിത്യസമാജം, കല്ഹന്‍ഡി സാഹിത്യപരിഷത്, ആന്ധ്രപ്രദേശ് സാഹിത്യ അക്കാദമി (1954), തമിഴ്നാട്ടിലെ മധുരൈ തമിഴ് സംഘം, കലൈമകള്‍, കര്‍ണാടക വിദ്യാവര്‍ധകസംഘം (1890), കന്നഡ സാഹിത്യപരിഷത് (1915) തുടങ്ങിയ സമിതികള്‍ അതതു ദേശത്തെ സാഹിത്യകലാ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്കു മാര്‍ഗനിര്‍ദേശവും പ്രോത്സാഹനവും നല്കി വന്നു.

സാഹിത്യത്തിനും സംഗീതം, നാടകം, ലളിതകലകള്‍ തുടങ്ങിയവയ്ക്കും ഒരു സ്വതന്ത്ര രാഷ്ട്രത്തിലുള്ള പ്രാധാന്യം മുന്നില്‍ക്കണ്ടുകൊണ്ട് ഇവയുടെ ഏകീകൃതമായ വികസനം ലക്ഷ്യമാക്കി കേന്ദ്രഗവണ്‍മെന്റിന്റെ ആഭിമുഖ്യത്തില്‍ ഡല്‍ഹി കേന്ദ്രമാക്കി 1953-ല്‍ സംഗീത നാടക അക്കാദമിയും 1954-ല്‍ സാഹിത്യ അക്കാദമി, ലളിതകലാ അക്കാദമി എന്നിവയും സ്ഥാപിതമായി. ഇംഗ്ളീഷ് ഭാഷയിലുള്ള അക്കാദമി (Academy) എന്ന വാക്കിനെ അപേക്ഷിച്ച് ഗ്രീക് ഭാഷയിലുള്ള അക്കാദമിയെ (Akademeia) എന്ന വാക്കിനുള്ള പൗരാണികതയെ അനുസ്മരിക്കുന്നതിന് റോമന്‍ ലിപിയിലെഴുതുമ്പോള്‍ (Akademi) എന്ന രൂപമാണ് ഗവണ്‍മെന്റ് സ്വീകരിച്ചത്. സംസ്ഥാന ഗവണ്‍മെന്റുകള്‍ പ്രാദേശികമായി അക്കാദമികള്‍ രൂപീകരിച്ചപ്പോഴും റോമന്‍ ലിപിയില്‍ ഈ രൂപം തന്നെ സ്വീകരിച്ചു. ഭാരതത്തിലെ സാഹിത്യകാരന്മാരിലും കലാകാരന്മാരിലും നിന്നു തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രഗല്ഭരായവര്‍ക്കും പ്രാദേശിക ഭാഷകളിലെ ഏറ്റവും പ്രഗല്ഭരായ സാഹിത്യകാരന്മാര്‍ക്കും വിവിധ കലാരൂപങ്ങളില്‍ പ്രാഗല്ഭ്യമുള്ളവര്‍ക്കും അവാര്‍ഡുകളും സാമ്പത്തിക സഹായവും നല്കുക; ഉത്കൃഷ്ട ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കുക; പ്രദര്‍ശനങ്ങള്‍, ചര്‍ച്ചകള്‍, സമ്മേളനങ്ങള്‍, സാഹിത്യശില്പശാലകള്‍ തുടങ്ങിയവ സംഘടിപ്പിക്കുക; ഏറ്റവും മികച്ച നിലവാരത്തിലുള്ള ആനുകാലികങ്ങള്‍ പ്രസിദ്ധീകരിക്കുക തുടങ്ങിയ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് ഈ അക്കാദമികള്‍ പ്രാമുഖ്യം നല്കി വരുന്നു.

കേന്ദ്ര സാഹിത്യ അക്കാദമി മന്ദിരം-രബീന്ദ്രഭവന്‍,ന്യുഡല്‍ഹി

കേരളത്തില്‍. 10-ാം ശ.-ത്തില്‍ തെക്കന്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കാന്തളൂര്‍ശാല ഒരു ഉന്നത വിദ്യാപീഠമായിരുന്നതായി കരുതപ്പെടുന്നു. തിരുവനന്തപുരത്തുള്ള വലിയശാലയാണ് ഈ ശാലയുടെ ആസ്ഥാനമായിരുന്നതെന്നു പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അക്കാദമികളുടെ മാതൃകയില്‍ അന്നത്തെ പരിതഃസ്ഥിതിയില്‍ രൂപീകൃതമായവയാകാം ഇത്തരം ശാലകള്‍. കൊടുങ്ങല്ലൂര്‍ കേന്ദ്രമാക്കി രാജ്യഭരണം നടത്തിയിരുന്ന ചേരരാജാക്കന്മാര്‍ പണ്ഡിതന്മാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വിദ്വത് സഭകള്‍ രൂപവത്കരിച്ചിരുന്നു. കോഴിക്കോടു സാമൂതിരിയും കൊച്ചി രാജാക്കന്മാരും ചില കോവിലകങ്ങളും പ്രശസ്ത ഭവനങ്ങളും പ്രഗല്ഭങ്ങളായ സ്ഥിരം പണ്ഡിതസദസ്സുകള്‍ നിലനിറുത്തിവന്നു. സാമൂതിരിയുടെ വിദ്വത്സഭയിലെ 'പതിനെട്ടരക്കവികള്‍' സാഹിത്യചരിത്രഗ്രന്ഥങ്ങളില്‍ പരാമര്‍ശ വിധേയമായിട്ടുള്ളത് ഇതിനുദാഹരണമാണ്. സാഹിത്യത്തിലും ശാസ്ത്രവിഷയങ്ങളിലും അഗാധ പാണ്ഡിത്യമുണ്ടായിരുന്ന പരീക്ഷിത്തുതമ്പുരാന്‍ വളരെക്കാലം കൊച്ചിയിലെ വിദ്വത്സഭയുടെ അധ്യക്ഷനായിരുന്നു. അന്നത്തെ രീതിയിലുള്ള അക്കാദമികള്‍ എന്ന് ഈ വിദ്വത്സഭകളെയും വിശേഷിപ്പിക്കാം.

മലയാളഭാഷയുടെയും സാഹിത്യത്തിന്റെയും പരിപോഷണത്തിനായി 1891-ല്‍ കോട്ടയത്തുവച്ചു നടന്ന പ്രഥമ സമ്മേളനത്തോടെ ഭാഷാപോഷിണിസഭ രൂപീകൃതമായി. ഭാഷാപോഷിണി എന്ന പേരില്‍ പ്രസിദ്ധീകരണമാരംഭിച്ച ത്രൈമാസികം ഇടയ്ക്കു വളരെക്കാലം മുടങ്ങിയെങ്കിലും വീണ്ടും മുടക്കം കൂടാതെ പ്രസിദ്ധീകരിച്ചു വരുന്നു. ഇടപ്പള്ളി സമാജം എന്ന പേരില്‍ കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ച സാഹിത്യസമാജം സമസ്തകേരള സാഹിത്യ പരിഷത് എന്ന പേരില്‍ പുനഃസംഘടിപ്പിക്കുകയും 1927-ല്‍ ഇതിന്റെ പ്രഥമസമ്മേളനം ഇടപ്പള്ളിയില്‍ വച്ചു ചേരുകയുമുണ്ടായി. എറണാകുളത്തുള്ള കാര്യാലയം കേന്ദ്രമാക്കി ഈ പരിഷത് പ്രവര്‍ത്തനം തുടര്‍ന്നു വരുന്നു.

ഡല്‍ഹിയിലെ അക്കാദമികളുടെ മാതൃകയില്‍ കേരളത്തിലും സംസ്ഥാന ഗവണ്‍മെന്റിന്റെ ആഭിമുഖ്യത്തില്‍ തൃശൂര്‍ കേന്ദ്രമാക്കി 1956-ല്‍ സാഹിത്യ അക്കാദമിയും 1958-ല്‍ സംഗീത നാടക അക്കാദമിയും 1962-ല്‍ ലളിതകലാ അക്കാദമിയും സ്ഥാപിതമായി. ഗവണ്‍മെന്റിന്റെ സാംസ്കാരിക വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് ഇപ്പോള്‍ ഈ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. വ്യത്യസ്ത സാഹിത്യ കലാമേഖലകളിലുള്ള തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തികള്‍ക്ക് അവാര്‍ഡുകള്‍ നല്കുക, ഉത്കൃഷ്ട ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കുക, ചര്‍ച്ചകളും സമ്മേളനങ്ങളും പ്രദര്‍ശനങ്ങളും മറ്റും സംഘടിപ്പിക്കുക, ഉന്നത നിലവാരത്തിലുള്ള ആനുകാലികങ്ങള്‍ പ്രസിദ്ധീകരിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ അക്കാദമികളും പ്രാമുഖ്യം നല്കി വരുന്നു. കേരള ഫോക്ലോര്‍ അക്കാദമി (കണ്ണൂര്‍), കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി (തിരുവനന്തപുരം) എന്നീ സ്ഥാപനങ്ങളും നിലവിലുണ്ട്. നോ: കേരള സാഹിത്യ അക്കാദമി, ഇന്ത്യന്‍ നാഷനല്‍ സയന്‍സ് അക്കാദമി, ശാസ്ത്രസാങ്കേതിക അക്കാദമികള്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍