This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അക്കമഹാദേവി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അക്കമഹാദേവി

ശിവഭക്തയായ കന്നഡ കവയിത്രി. എ.ഡി. 12-ാം ശ.-ത്തിലാണ് ജീവിച്ചിരുന്നതെന്ന് ഗവേഷകര്‍ കരുതുന്നു. മൈസൂര്‍ സംസ്ഥാനത്തിലെ ഉടുനുടി എന്ന സ്ഥലത്താണ് അക്ക ജനിച്ചതെന്ന് അവരുടെ കവിതകളില്‍നിന്നു വ്യക്തമാകുന്നുണ്ട്. മാതാപിതാക്കള്‍ ശിവഭക്തരായിരുന്നുവെന്നും അവരുടെ ഭക്തിപ്രവണത ബാല്യം മുതല്‍ അക്കയ്ക്കു ലഭിച്ചിരുന്നുവെന്നും പരാമര്‍ശങ്ങള്‍ കാണുന്നു.


അക്കമഹാദേവി

കുട്ടിക്കാലം മുതല്‍ അക്കയിലങ്കുരിച്ച ശിവഭക്തി ക്രമേണ ഉന്‍മാദാവസ്ഥയിലെത്തിയ അനുരാഗമായി രൂപാന്തരപ്പെട്ടു. തന്മൂലം, താന്‍ ശിവനെയല്ലാതെ മറ്റാരേയും വരനായി സ്വീകരിക്കുകയില്ലെന്ന് അവര്‍ ദൃഢനിശ്ചയം ചെയ്തു. അക്കയുടെ ഈ ദൃഢവ്രതത്തെ വിഗണിച്ചുകൊണ്ട് മാതാപിതാക്കള്‍, ആ നാടു ഭരിച്ചിരുന്ന രാജാവിന് അവളെ വിവാഹം ചെയ്തുകൊടുത്തു. പക്ഷേ, വിവാഹത്തിനുശേഷം അക്കയുടെ ശിവഭക്തി പൂര്‍വാധികം പ്രോജ്വലിക്കുകയാണ് ചെയ്തത്. തന്റെ പ്രിയതമയെ ഇതില്‍നിന്നു വിരമിപ്പിക്കുവാനായി രാജാവ് പല പ്രലോഭനങ്ങളും ഭീഷണികളും നടത്തിനോക്കിയിട്ടും ഫലമുണ്ടായില്ല. ഒടുവില്‍, എല്ലാവിധ ലൗകികസുഖഭോഗങ്ങളും പരിത്യജിച്ചുകൊണ്ട് അക്ക ഒരു വൈരാഗിണിയായി ശിവഭക്തിഗീതങ്ങളാലപിച്ചുകൊണ്ട് അലഞ്ഞുതിരിഞ്ഞുനടന്നു. ശിവനെ തന്റെ ഭര്‍ത്താവായി ലഭിക്കുവാനുള്ള അദമ്യമായ അഭിനിവേശം നിമിത്തം അക്ക ശിവവാസരംഗമെന്നു കരുതപ്പെടുന്ന ശ്രീശൈലപര്‍വതത്തിലെത്തി ഭക്തികീര്‍ത്തനങ്ങള്‍ പാടി ശിവപൂജയില്‍ മുഴുകിക്കഴിഞ്ഞു.


ഈ സന്ദര്‍ഭത്തിലാണ് യോഗിനിയായ കവയിത്രി എന്ന വിഖ്യാതി അക്കയ്ക്കു ലഭിച്ചത്. ശ്രീശൈലവാസകാലത്ത് അക്ക പാടിയ പാട്ടുകള്‍ കന്നഡ ഭക്തിസാഹിത്യത്തിലെ അമൂല്യരത്നങ്ങളാണെന്ന് നിരൂപകന്മാര്‍ അഭിപ്രായപ്പെടുന്നു. അക്കയുടെ രാഗനിര്‍ഭരമായ ഭക്തിഗീതങ്ങളില്‍ വികാരം നിറഞ്ഞുനില്ക്കുന്നു.


ഉദാ. 'പശിയായാല്‍ ഭിക്ഷാന്നമുണ്ട്;

തൃഷയായാലരുവികളും കുളങ്ങളും

കിണറുകളുമുണ്ട്;

ശയനത്തിനു പാഴ്ക്ഷേത്രങ്ങളുണ്ട്;

ചന്നമല്ലികാര്‍ജുനയ്യാ

ആത്മാവിന്റെ കൂട്ടിനു നീയുണ്ടെനിക്ക്'.


തന്റെ ആരാധനാമൂര്‍ത്തിയായ ശിവന്റെ ദര്‍ശനം ലഭിക്കാനായി ഉത്ക്കടമായ ആവേശം കാണിക്കുന്ന അക്ക "ഹര, എന്റെ പ്രിയതമനായിത്തീരുക എന്ന പ്രാര്‍ഥനയോടെ കഠിനതപസ്സനുഷ്ഠിക്കുകയും വിരഹവിഹ്വലയായ ഒരു നായികയെപ്പോലെ വിലപിക്കുകയും ചെയ്തിട്ടുണ്ട്. ഈ വിലാപദശയില്‍ പാടിയ പാട്ടുകളുടെ ഒരു മാതൃക വിവര്‍ത്തനം ചെയ്തു താഴെക്കൊടുക്കുന്നു.


'അയ്യാ, നീ കേള്‍ക്കുമെങ്കില്‍ കേള്‍ക്കൂ, ഇല്ലെങ്കില്‍ വേണ്ട

നിന്നെപ്പറ്റി പാടാതിരുന്നാല്‍ എനിക്കു സഹിക്കാനാവില്ല.

നീ അനുഗ്രഹിക്കുമെങ്കില്‍ അനുഗ്രഹിക്കൂ

അനുഗ്രഹിക്കില്ലെങ്കില്‍ വേണ്ട.

നിന്നെ ആരാധിക്കാതിരിപ്പാന്‍ എനിക്കു വയ്യ.

നീ തൃപ്തിപ്പെടുമെങ്കില്‍ പെട്ടുകൊള്ളു, ഇല്ലെങ്കില്‍ വേണ്ട

നിന്നെ ആരാധിക്കാതിരിപ്പാന്‍ എനിക്കു വയ്യ.

നീ എന്നെ നോക്കുമെങ്കില്‍ നോക്കൂ, ഇല്ലെങ്കില്‍ വേണ്ട

നിന്നെ ഉറ്റുനോക്കാതിരിപ്പാന്‍ എനിക്കു വയ്യാ'


ഇങ്ങനെ പാടിപ്പാടി ശ്രീശൈലവാസം നടത്തിയ അക്കയ്ക്ക് മല്ലികാര്‍ജുനനിലൂടെ (ശ്രീശൈലത്തിലെ ശിവപ്രതിഷ്ഠയ്ക്കുള്ള പേരാണ് മല്ലികാര്‍ജുനന്‍.) ശിവദര്‍ശനം ലഭിച്ചു എന്നാണ് ഐതിഹ്യം.


ശിവദര്‍ശനത്തോടെ ബോധോദയം സിദ്ധിച്ച അക്ക, കല്യാണ എന്ന സ്ഥലത്തുള്ള 'ശിവശരണകേന്ദ്രം' തന്റെ ആധ്യാത്മിക പ്രവര്‍ത്തനരംഗമായി സ്വീകരിച്ച്, അവിടെ ബസവണ്ണ, അല്ലമപ്രഭു എന്നീ പ്രഗല്ഭരായ ആചാര്യന്മാരോടൊത്ത് സാഹിതീസേവനവും അധ്യാത്മവിദ്യാപ്രചാരണവും നടത്തിക്കൊണ്ടിരുന്നു. തന്റെ ശരീരവും ആത്മാവും ജ്ഞാനവും ശിവനില്‍ വിലയം പ്രാപിച്ചിരിക്കുകയാണെന്നും താന്‍ ശിവന്റെ പ്രതിനിധി മാത്രമാണെന്നും അക്ക വിശ്വസിച്ചിരുന്നു. അക്കയുടെ ഭക്തിഗീതങ്ങളിലെല്ലാം ഈ വിശ്വാസത്തിന്റെ പ്രതിഫലനം ദൃശ്യമാണ്.


പരമഭാഗവതയായിത്തീര്‍ന്ന അക്ക ശിവപ്രേമത്തിന്റെ ഉച്ചശൃംഗത്തിലെത്തിയപ്പോള്‍ ഒരുതരം ഉന്‍മാദിയെപ്പോലെയായി. ഒടുവില്‍ "വനമാകെ നീ താന്‍, വനദേവതകളെല്ലാം നീ താന്‍, തരുക്കളില്‍ക്കളിക്കും കിളികളും മൃഗങ്ങളും നീ താന്‍. എന്ന് ഉറക്കെ പാടി ശ്രീശൈലത്തിന്റെ ഉത്തുംഗശൃംഗത്തില്‍ കയറി ശിവധ്യാനനിരതയായിരുന്ന് നിര്‍വാണമടഞ്ഞു എന്നാണ് ഭക്തജനങ്ങള്‍ വിശ്വസിച്ചുപോരുന്നത്. ഇങ്ങനെ മഹാദേവനില്‍ വിലീനയായതോടെ 'അക്കമഹാദേവി' എന്ന പേര്‍ സാര്‍വത്രികമായിത്തീര്‍ന്നു.


അക്കമഹാദേവിയുടെ കീര്‍ത്തനങ്ങള്‍ക്ക് കന്നഡസാഹിത്യത്തില്‍ സവിശേഷമായ സ്ഥാനമുണ്ട്. തമിഴിലെ ആണ്ടാള്‍, ഹിന്ദിയിലെ മീര എന്നീ ഭക്തകവയിത്രികളുടെ സമശീര്‍ഷയാണ് അക്കമഹാദേവി.

(റ്റി. ഉബൈദ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍