This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അകാലജനനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അകാലജനനം

Preterm birth

ഗര്‍ഭകാലം പൂര്‍ത്തിയാകുന്നതിനുമുമ്പ് ഉണ്ടാകുന്ന ജനനം. മനുഷ്യരില്‍ ഗര്‍ഭകാലം 280 ദിവസം (40 ആഴ്ച) ആണ്. 37 ആഴ്ചയ്ക്ക് മുന്‍പ് ജനിക്കുന്നതിനു അകാല ജനനം എന്നു പറയാവുന്നതാണ്. ഇങ്ങനെ ജനിക്കുന്ന ശിശുക്കള്‍ക്കു പ്രായേണ 2,500 ഗ്രാമില്‍ (5.1/2 റാത്തല്‍) കുറവായിരിക്കും തൂക്കം. ഈ ശിശുക്കള്‍ക്ക് ഗര്‍ഭാശയത്തിനു വെളിയിലുള്ള പരിസ്ഥിതിയുമായി ഇണങ്ങിച്ചേരാനുള്ള കഴിവ് കുറവായിരിക്കും. ലോകത്ത് ഇന്ന് നടക്കുന്ന പ്രസവങ്ങളില്‍ 7-12 ശ.മാ. വരെ അകാല ജനനങ്ങളാണ്.

അകാലജനനകാരണങ്ങള്‍. മാതാവിന്റെ പ്രായം 20ല്‍ താഴെയോ 35-ന് മുകളിലോ ആണെങ്കില്‍ അകാലജനനത്തിനുള്ള സാധ്യത കൂടുതലാണ്. ഒരേ പ്രസവത്തില്‍ ഒന്നിലേറെ ശിശുക്കള്‍ ഉണ്ടാകുമ്പോഴും ഇത് സാധാരണമാണ്. രണ്ടു വര്‍ഷത്തില്‍ ഒന്നിലേറെ പ്രസവം ഉണ്ടാകുമ്പോഴും ആറു വര്‍ഷത്തിലേറെ ഇടവിട്ടു പ്രസവം ഉണ്ടാകുമ്പോഴുമാണ് അകാലജനനത്തിനു കൂടുതല്‍ സാധ്യത. രക്തക്കുറവ്, താഴ്ന്ന ജീവിതനിലവാരം, പോഷകാഹാരക്കുറവ്, പുകവലി, മയക്കു മരുന്നുകളുടെ ഉപയോഗം, പ്രമേഹം, രക്താതിസമ്മര്‍ദം, രക്തസ്രാവം ഇവയെല്ലാം അകാലജനനത്തിനു ഹേതുവാകാറുണ്ട്.

ഗര്‍ഭിണിയുടെ ശരീരത്തില്‍ ശക്തിയായ ഇളക്കം തട്ടുമ്പോള്‍ ശര്‍ഭാശയത്തിലെ ആമ്നിയോട്ടിക് മെമ്പ്രെയിന്‍ (Amniotic memberane) പൊട്ടി ആമ്നിയോട്ടിക് ഫ്ളൂയിഡ് (A.fluid) എന്ന ദ്രാവകം നഷ്ടപ്പെടുന്നു. ഇക്കാരണത്താല്‍ പ്രസവം ത്വരിതപ്പെടുകയും ശിശുക്കള്‍ അകാലത്തു ജനിക്കുകയും ചെയ്യുന്നു.

കാലില്‍ നീര്, രക്തസമ്മര്‍ദത്തിന്റെ വര്‍ധനവ്, ഇടയ്ക്കിടക്കു രക്തംപോക്ക് (Antepartum haemorrhage) തുടങ്ങിയ അസുഖങ്ങള്‍ ബാധിക്കുന്നതിന്റെ ഫലമായി പ്രസവം ത്വരിതപ്പെടുകയും അകാലജനനം ഉണ്ടാവുകയും ചെയ്യുന്നു. ശ്രോണീമേഖല വേണ്ടവിധത്തില്‍ വികാസം പ്രാപിക്കാത്തവരില്‍ (contracted pelvis) ഗര്‍ഭം പൂര്‍ത്തിയാകാനനുവദിക്കാതെ പ്രസവം ത്വരിതപ്പെടുത്തുന്നതിന്റെ (Induction) ഫലമായും അകാലജനനം ഉണ്ടാകുന്നു. ഗര്‍ഭാശയത്തിന്റെ വളര്‍ച്ചയില്‍ ഉള്ള പോരായ്മകള്‍, ഗര്‍ഭാശയ മുഴകള്‍, ഗര്‍ഭാശയമുഖത്തു ചെയ്യുന്ന ചില ശസ്ത്രക്രിയകള്‍, ഗര്‍ഭാശയത്തിലും യോനിയിലുമുള്ള അണുബാധ എന്നിവയും ശക്തമായ കാരണങ്ങളാണ്.

പ്രീ എക്ളാംപ്ടിക് ടോക്സീമിയ (Pre Eclamptic toxemia), അനീമിയ (Anaemia), ആക്സിഡെന്റല്‍ ഹെമറേജ് (Accidental haemorhage), എക്ലാംപ്സിയ (Eclampsia), ഹൃദ്രോഗങ്ങള്‍, ഇന്‍ഫെക്റ്റീവ് ഹെപ്പാറ്റൈറ്റിസ് (Infective hepatitis), യൂറിനറി ഇന്‍ഫെക്ഷന്‍ (Chronic renal disease), റെസ്പിറേറ്ററി ഇന്‍ഫെക്ഷന്‍ (Respiratory Infection), ഹൈഡ്രാമ്നിയോസ്, അപസ്മാരം (Epilepsy), പ്രമേഹം (Diabetes), തൈറോടോക്സിക്കോസിസ് (Thyrotoxicosis), ക്ഷയം മുതലായ രോഗങ്ങളുള്ളവര്‍ക്ക് ഗര്‍ഭം പൂര്‍ത്തിയാക്കാനുള്ള ശേഷി നഷ്ടപ്പെടുന്നു. അതിനാല്‍ പ്രസവം വിദഗ്ധമായി ത്വരിതപ്പെടുത്തേണ്ടിവരും. അങ്ങനെയും അകാലജനനം സംഭവിക്കാം.

അകാലജനനം പ്രവചിക്കാനുള്ള മാര്‍ഗങ്ങള്‍. അകാല ജനനത്തിന് സാധ്യതയുണ്ടോ എന്നറിയാന്‍ പല പരിശോധനകളും ഉണ്ട്. അള്‍ട്രാസൌണ്ട് സ്കാനിംഗ് (Ultrasound scanning) വഴി ഗര്‍ഭാശയകവാടത്തിന്റെ നീളവും വികാസവും അളക്കുക, ഗര്‍ഭാശയത്തിന്റെ സങ്കോചവികാസങ്ങള്‍ (contractions) പ്രത്യേക ഉപകരണം കൊണ്ട് മനസ്സിലാക്കുക, യോനീ സ്രവത്തില്‍ ഫീറ്റല്‍ ഫൈബ്രോനെക്റ്റിന്‍ (Foetal Fibronectin), സൈറ്റോകൈനുകള്‍ (Cyto kines), ഇന്റര്‍ ലൂട്ടിന്‍ (Inter leutin) തുടങ്ങിയ വസ്തുക്കള്‍ ഉണ്ടോ എന്നുള്ള പരിശോധന തുടങ്ങിയ പല മാര്‍ഗങ്ങളും അകാലജനനത്തിന്റെ സാധ്യത കണ്ടുപിടിക്കാന്‍ സഹായിക്കും. എന്നാല്‍ ഈ പരിശോധനകളൊന്നും തന്നെ 100 ശ.മാ. വിശ്വാസയോഗ്യമല്ല.

അകാലജനിതശിശു. ശിശുവിന്റെ തൊലി വളരെ നേര്‍മയുള്ളതായിരിക്കും. ശരീരത്തില്‍ 'ലാനുഗോ' (Lanugo) എന്നു പറയപ്പെടുന്ന രോമം ധാരാളം ഉണ്ടായിരിക്കും. തൊലി ചുക്കിച്ചുളിഞ്ഞിരിക്കും. ശിശു മിക്കവാറും അനങ്ങാതെ കിടന്നുറങ്ങും. തൂക്കവും നീളവും കുറവായതിനാല്‍ തലയോടിന്റെ വലിപ്പം കുറഞ്ഞിരിക്കും. ശ്വാസകോശങ്ങള്‍, വൃക്കകള്‍, കരള്‍ ഇവയ്ക്കു വേണ്ടത്ര വളര്‍ച്ച ലഭിക്കാത്തതിനാല്‍ ദേഹത്തിന്റെ താപനില നിലനിര്‍ത്താനും രോഗങ്ങള്‍ തടയാനുമുള്ള ശേഷി കുറഞ്ഞിരിക്കും. അകാലജനിത ശിശുക്കളെ പരിമിതമായ ആരോഗ്യ സംരക്ഷണസൌകര്യം മാത്രമുള്ള വീടുകളില്‍വച്ച് ശുശ്രൂഷിച്ചാല്‍ പോരാ. ഇതിനുവേണ്ടി പ്രധാന ആശുപത്രികളിലെല്ലാം പ്രത്യേകം ഇന്‍കുബേറ്ററുകള്‍ സജ്ജമായിരിക്കും.

അകാലജനിതശിശുക്കള്‍

ഇന്‍കുബേറ്ററില്‍ വളര്‍ത്തുമ്പോള്‍ ശിശുവിന്റെ ശരീരത്തിലെ താപം നിലനിര്‍ത്തുക, പോഷകാംശങ്ങള്‍ അടങ്ങിയ ഭക്ഷണം ക്രമമനുസരിച്ച് കൊടുക്കുക, രോഗസംക്രമണം തടയുക തുടങ്ങിയവയാണ് പ്രത്യേകമായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. ജനനത്തിനുശേഷം 24 മുതല്‍ 48 മണിക്കൂര്‍ വരെ ഒന്നും കൊടുക്കേണ്ടതില്ല. ചിലപ്പോള്‍ ചില ശിശുക്കള്‍ കരയുകയും കൈവിരല്‍ കുടിക്കാന്‍ നോക്കുകയും മുലപ്പാല്‍തനിയെ

ഇന്‍കുബേറ്റര്‍

നുകര്‍ന്നു കുടിക്കാന്‍ കഴിയാതിരിക്കുകയും ചെയ്യുന്നപക്ഷം, അമ്മയുടെ പാല്‍ ബ്രെസ്റ്റ് പമ്പ് (Breast pump) ഉപയോഗിച്ച് എടുത്തു ശിശുവിന് ഡ്രോപ്പര്‍കൊണ്ടു കൊടുക്കാവുന്നതാണ്. ചില കുട്ടികള്‍ക്കു പാല്‍ കൊടുക്കുന്നതിന്റെ ഫലമായി ശ്വാസംമുട്ടല്‍ വന്നു മരണത്തിനിടയാകാറുണ്ട്. ഭക്ഷണത്തില്‍ കാല്‍സ്യം, ഫോസ്ഫറസ്, ജീവകം സി, കെ എന്നിവ അത്യാവശ്യമാണ്. പശുവിന്‍പാലും വെള്ളവും തുല്യമായി ചേര്‍ത്തു നാലാമത്തെ ദിവസം രണ്ടോ നാലോ മണിക്കൂര്‍ ഇടവിട്ടു കൊടുക്കാം. റ്റ്യൂബ് വഴിയാണെങ്കില്‍ 4 മണിക്കൂര്‍ ഇടവിട്ടുമാത്രം കൊടുത്താല്‍മതി. വലിച്ചുകുടിക്കാത്ത ശിശുക്കള്‍ക്കു പിപ്പറ്റും വലിച്ചു കുടിക്കുന്ന ശിശുക്കള്‍ക്ക് കുപ്പിയും ഉപയോഗിക്കാം. ശിശുവിനു പൂര്‍ണവളര്‍ച്ചയില്ലാത്തതിനാല്‍ താപം നിലനിര്‍ത്തുന്നതിന് കൃത്രിമമായി 36.88°c ചൂട് ഇന്‍കുബേറ്ററിനകത്ത് ഉണ്ടാക്കിയിരിക്കണം. താപം നിലനിര്‍ത്താന്‍ ചൂടുവെള്ളം നിറച്ച കുപ്പികള്‍ പ്രധാനമായി ശിശുക്കളുടെ കിടക്കയുടെ പ്രത്യേക അറകളില്‍ സൂക്ഷിക്കാനുള്ള സജ്ജീകരണം ഉണ്ടായിരിക്കണം. 50-60 ശ.മാ. ആര്‍ദ്രതയും വേണം. ശിശുവിന്റെ ശരീരത്തിന്റെ തൂക്കം വര്‍ധിക്കുന്നതോടെ ഇന്‍കുബേറ്ററിലെ ആര്‍ദ്രതയും താപവും കുറയ്ക്കാം.

ശിശുവിനു ശ്വാസോച്ഛ്വാസം ചെയ്യാന്‍ കഴിയാത്തതിനാല്‍ ഓക്സിജന്‍ നിയന്ത്രിതമായി കൊടുക്കണം. അനിയന്ത്രിതമായി ഓക്സിജന്‍ കൊടുക്കുന്നതായാല്‍ ശിശുവിനു പിന്നീട് റിട്രോപ്ളാസെന്റല്‍ ഫൈബ്രോപ്ളാസിയ (Retroplacental fibroplasia) എന്ന രോഗം കണ്ണിനകത്തുണ്ടാകാനിടയുണ്ട്. ശിശുവിനെ വളരെ നേരിയ ഉടുപ്പു ധരിപ്പിക്കണം. ഫ്ളാനല്‍കൊണ്ടോ കമ്പിളികൊണ്ടോ ഉള്ള ഒറ്റവസ്ത്രങ്ങള്‍ ധരിപ്പിക്കുന്നതാണ് നല്ലത്. രോഗമുള്ള ശിശുക്കളെ മാറ്റി പ്രത്യേക ഇന്‍കുബേറ്ററില്‍ കിടത്തി ശുശ്രൂഷിക്കണം. 2 കി.ഗ്രാമോളം തൂക്കമുള്ള ശിശുക്കളെ കുളിപ്പിക്കാം. അതില്‍ കുറഞ്ഞവരെ തുണിമുക്കി തുടയ്ക്കുന്നതാണ് നല്ലത്. 2000 യൂണിറ്റ് ജീവകം ഡി-യും 50 മി.ഗ്രാം ജീവകം സി-യും 50 മി.ഗ്രാം ജീവകം എ-യും പാലില്‍ പാകത്തിനു ചേര്‍ത്തുകൊടുക്കണം. ജീവകം കെ കുത്തിവയ്ക്കാം; പ്രസവിച്ച ഉടനെ 1-2 മി.ഗ്രാം കൊടുക്കാവുന്നതാണ്. മുമ്മൂന്നു മണിക്കൂര്‍ ഇടവിട്ട് ശിശുവിനെ എടുത്ത് വശം മാറ്റി കിടത്തേണ്ടതാവശ്യമാണ്. ഭക്ഷണം റ്റ്യൂബ് വഴി കൊടുക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. വിദഗ്ധ പരിചരണത്തിനു വിധേയരായി പൂര്‍ണവളര്‍ച്ച പ്രാപിക്കുന്ന ശിശുക്കള്‍ ചൊടിയും ചുറുചുറുക്കമുള്ളവരായി വളരുന്നു. ഒരു ചെറിയ ശ.മാ. കുഞ്ഞുങ്ങള്‍ക്ക് വളര്‍ന്നു കഴിഞ്ഞിട്ടും ചിലപ്പോള്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായേക്കാം.

അകാലജനനം എങ്ങനെ തടയാം. അമ്മമാരുടെ ആരോഗ്യം സംരക്ഷിക്കുകയും രോഗങ്ങള്‍ ചികിത്സിക്കുകയും ചെയ്താല്‍ അകാലജനനം ഒരു പരിധിവരെ തടയാം. പ്രസവവേദന തുടങ്ങിയാല്‍ തന്നെ കുറച്ചു മണിക്കൂറുകളോ ദിവസങ്ങളോ വരെ അകാല ജനനം തടയാന്‍ ഉതകുന്ന മരുന്നുകള്‍ ഉണ്ട്. ഐസോക്സുപ്രിന്‍ (Isoxsuprin), ടെര്‍ബ്യുടലിന്‍ (terputalin), റിടോഡ്രിന്‍ (retodrin) തുടങ്ങിയവയാണ് ഈ മരുന്നുകള്‍. അകാലജനനം 72 മണിക്കൂര്‍ മുതല്‍ 1 ആഴ്ച വരെ നീട്ടിക്കൊണ്ടു പോകാന്‍ ഈ മരുന്നുകള്‍ ഉപകരിക്കും.

(ഡോ. നളിനി വാസു, ഡോ. സി.ജി. ചന്ദ്രികാദേവി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍