This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അകപ്പൈകിന്നരി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അകപ്പൈകിന്നരി

ഒരു നാടോടി സംഗീതോപകരണം; തന്ത്രിവാദ്യം. അകപ്പൈയുടെ ആകൃതി ഉള്ളതുകൊണ്ടായിരിക്കണം ഇതിന് അകപ്പൈകിന്നരി എന്ന പേരു ലഭിച്ചത്; തമിഴില്‍ 'അകപ്പൈ' എന്നതിന് തവി എന്നാണര്‍ഥം.

വാവട്ടം വലിപ്പമുള്ള ചിരട്ടയുടെ ഒരുവശം തുളച്ച് ഒരു മുഴം നീളം വരുന്ന ഒരു മുളങ്കമ്പ് ഘടിപ്പിക്കുക; മറുവശത്ത് രണ്ടു കൊളുത്തുകള്‍ പിടിപ്പിക്കുകയോ മുളങ്കമ്പുതന്നെ മൂന്നു സെ.മീ. ഓളം പുറത്തേക്കു തള്ളിനില്‍ക്കത്തക്കവണ്ണം തുളച്ചു കടത്തുകയോ ചെയ്യുക; പിന്നീട് തുകല്‍ വലിച്ചുകെട്ടുക; അതിന്റെ മുകളില്‍ കുറുകെ ചെറിയ ഒരു മരക്കഷണം വയ്ക്കുക. ചിരട്ടയില്‍ മുളങ്കമ്പ് ഉറപ്പിച്ചിരിക്കുന്നതിനെതിര്‍വശത്തു പിടിപ്പിച്ചിട്ടുള്ള കൊളുത്തുകളിലോ അവിടെ തള്ളിനില്‍ക്കുന്ന മുളങ്കമ്പിന്റെ അഗ്രഭാഗത്തോ ഉടക്കിയിട്ടുള്ള രണ്ടു തന്ത്രികള്‍ ചിരട്ടയുടെ വാവട്ടം മൂടിക്കെട്ടിയിരിക്കുന്ന തുകലിന്റെ മീതെ കുറുകെ വച്ചിട്ടുള്ള മരക്കഷണത്തിനു

അകപ്പൈകിന്നരി

മുകളില്‍ക്കൂടി മുളങ്കമ്പിന്റെ സ്വതന്ത്രമായ അഗ്രഭാഗത്തേക്കു വലിച്ച് അവിടെ ഉറപ്പിച്ചിട്ടുള്ള രണ്ടു ബിരഡകളില്‍ കെട്ടുക. തന്ത്രികള്‍ ബലമായി സ്പര്‍ശിച്ചിരിക്കത്തക്കവണ്ണം തുകലിന്റെ മീതെ വച്ചിട്ടുള്ള മരക്കഷണം ഉറപ്പിക്കണം. തന്ത്രികളുടെ മുറുക്കം വര്‍ധിപ്പിക്കുന്നതിനും കുറയ്ക്കുന്നതിനും മുന്‍പു പറഞ്ഞ ബിരഡകള്‍ പ്രവര്‍ത്തിപ്പിച്ചാല്‍ മതിയാകും. അവശ്യം വേണ്ട മുറുക്കം തന്ത്രിക്കുണ്ടായിക്കഴിഞ്ഞാല്‍ വാദനത്തിനുപയോഗിക്കാം. കമ്പു വളച്ചുകെട്ടിയുണ്ടാക്കിയ ചെറിയ വില്ലാണ് വാദനത്തിന് ഉപയോഗിക്കുന്നത്. ഇതാണ് തെക്കന്‍ ദിക്കിലെ അകപ്പൈകിന്നരിയുടെ ഘടന. വീണയുടേതുപോലെ സ്വരക്കട്ടകള്‍ അകപ്പൈകിന്നരിക്കില്ല. വയലിന്‍, സാരംഗി എന്നീ വാദ്യങ്ങള്‍ വായിക്കുന്നതുപോലെ തന്ത്രികളില്‍ വില്ലോടിച്ചും വിരലമര്‍ത്തിയുമാണ് ശബ്ദം പുറപ്പെടുവിക്കുന്നത്. ഇത് രാവണാസ്ത്രം, രാവണഹസ്തം എന്നീ പേരുകളിലും അറിയപ്പെടുന്നു.

ഉത്തരേന്ത്യയില്‍ ചിരട്ടയ്ക്കു പകരം അതേ രൂപത്തിലുള്ള മണ്‍കലം ഉപയോഗിക്കുന്നു. അല്പം ചില രൂപഭേദങ്ങളോടുകൂടി ഇത്തരം വാദ്യോപകരണം നാടോടി സംഗീതോപകരണങ്ങളുടെ കൂട്ടത്തില്‍ ലോകത്തെമ്പാടുമുണ്ട്.

ചെറിയ വാദ്യമായതുകൊണ്ട് പരിമിതി ഏറെയുണ്ട്. നാദം നേര്‍ത്തതും ഉച്ചസ്ഥായിയില്‍ ഉള്ളതുമാണ്. ഒഴുക്കന്‍ മട്ടിലുള്ള ചില പാട്ടുകള്‍ വായിക്കാം. ക്ളാസിക്കല്‍ വാദ്യമായ കിന്നരിയില്‍ നിന്നും ഇതിന് പല വ്യത്യാസങ്ങളുമുണ്ട്.

(ലീലാ ഓംചേരി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍