This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജര്‍മന്‍ ഭാഷയും സാഹിത്യവും

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

14:58, 26 ഫെബ്രുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജര്‍മന്‍ ഭാഷയും സാഹിത്യവും

German Language and Literature

ജര്‍മന്‍ ഭാഷ ജര്‍മാനിക്ക് ഭാഷാ കുടുംബത്തിന്റെ ശാഖയായ പശ്ചിമ ജര്‍മാനിക് ഭാഷകളുടെ ഗണത്തില്‍പ്പെടുന്ന ഭാഷ. 12 കോടിയിലധികം ജനങ്ങള്‍ സംസാരിക്കുന്നു. ഇതേ ശാഖയില്‍പ്പെട്ട ഇംഗ്ലീഷിനോട് ഇതിനു വളരെ സാമ്യമുണ്ട്. ജര്‍മനിയിലും ആസ്ട്രിയയിലും മാതൃഭാഷയായ ജര്‍മന്‍, സ്വിറ്റ്സര്‍ലണ്ട്, ലക്സംബര്‍ഗ്, ലിഷ്ടന്‍ഷ്ടയിന്‍ എന്നീ രാജ്യങ്ങളിലും ഉപയോഗിക്കപ്പെടുന്നു. ജര്‍മനിക്കാര്‍ സ്വന്തം നാടിനെ 'ഡോയ്ഷ്ലന്‍ഡ്' എന്നും ഭാഷയെ 'ഡോയ്ഷ്' എന്നും വിളിക്കുന്നു.

ജര്‍മനിയില്‍ ഒരു ഏകീകൃതഭാഷ ഉണ്ടാകുന്നത് 16-ാം ശ.-ല്‍ മാത്രമാണ്. ഹൈ ജര്‍മന്‍ (ഹോഹ് ഡോയ്ഷ്), ലോ ജര്‍മന്‍ (നിദര്‍ ഡോയ്ഷ്)എന്നീ ദേശ്യഭാഷകളുടെ (dialects) സങ്കരരൂപമായ പൂര്‍വമധ്യ ജര്‍മനാണ് ഏകീകൃത ഭാഷയായത്. ലൂഥര്‍ ബൈബിള്‍ ഇതില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ദേശ്യഭാഷകള്‍ ഇന്നും സംസാരഭാഷകളായി അതതു പ്രദേശങ്ങളില്‍ തുടരുന്നു.

യാക്കോബ് ബൊയ്മെയു

ജര്‍മന്‍ സാഹിത്യം ജര്‍മന്‍ഭാഷയിലെ ആദ്യത്തെ സാഹിത്യസൃഷ്ടി 'ഫില്‍ദബ്രാന്‍ഡിന്റെ പാട്ട്' എന്ന കാവ്യശകലമാണ്. സു. 820-ല്‍ ശുള്‍ദ സന്ന്യാസാശ്രമത്തിലെ രണ്ടു സന്ന്യാസികള്‍ വരമൊഴിയിലാക്കിയ ഈ 67 വരികള്‍ ഏതോ വീരഗാഥയുടെ അവശിഷ്ടമാണ്. പൂര്‍വോന്നത ജര്‍മന്‍ (Old High German) സാഹിത്യത്തില്‍ (750-1170) ലത്തീനില്‍ നിന്നു പുരോഹിതര്‍ തര്‍ജുമ ചെയ്ത ബൈബിള്‍ കഥകളും പ്രാര്‍ഥനകളും ക്രിസ്തീയമായ ഒരു സാഹിത്യത്തെ പ്രതിനിധാനം ചെയ്യുന്നു. 'മധ്യോന്നത ജര്‍മന്‍' സാഹിത്യത്തിന്റെ (Middle High German, 11701500) പ്രണേതാക്കള്‍ മാടമ്പികളായ യോദ്ധാക്കളാണ്. തങ്ങളുടെ സാഹസിക ജീവിതവും പ്രേമകഥകളും ആസ്പദമാക്കി അവര്‍ 'പാവം ഹൈന്റിഷ്', 'പാര്‍സിവല്‍', 'ട്രിസ്റ്റാനും ഇസോള്‍ഡായും' മുതലായ നീണ്ട കാവ്യങ്ങളും ഇതിഹാസങ്ങളുടെ ഗാംഭീര്യം ഉള്‍ക്കൊള്ളുന്ന നിബലുങ്ങന്‍ പാട്ടും മെച്ചപ്പെട്ട ഭാവ കവിതകളും രചിക്കുകയുണ്ടായി. മധ്യയുഗത്തിന്റെ ഉത്തരാര്‍ധത്തില്‍ (1250-1500) ഇടത്തരക്കാര്‍ നാടോടിപ്പാട്ടുകളും ജനകീയ ഹാസ്യനാടകങ്ങളും ഭാഷയ്ക്കു സമ്മാനിച്ചു. 16-ാം ശ.-ലെ ശ്രദ്ധേയമായ കൃതികള്‍ ലൂഥറിന്റെ ബൈബിള്‍ തര്‍ജുമയും ഭക്തി കീര്‍ത്തനങ്ങളും ആണ്. ബറോക് യുദ്ധത്തിനു ജന്മമേകിയ 17-ാം ശ.-ന്റെ സംഭാവനകളായ ഗ്രിമ്മല്‍ ഹൗസന്റെ (1621-76) 'സാഹസികനായ സിംപ്ലിസിയൂസ്' എന്ന ആഖ്യായിക, പിതൃരാജ്യത്തിന്റെ ദുഃഖങ്ങള്‍ അതിശക്തമായ ഭാഷയില്‍ ആവിഷ്കരിക്കുന്ന അഡ്രിയാസ് ഗ്രിഫിയൂസിന്റെ (1616-64) ഗീതങ്ങള്‍, അഞ്ചെലൂസ് സിലേസിയൂസ് (1624-77), പൗള്‍ ഗെര്‍ഹാര്‍ട്ട് (1607-76) മുതലായവരുടെ ഭക്തിഗാനങ്ങള്‍ എന്നിവ ശ്രദ്ധേയങ്ങളാണ്. മിസ്റ്റിക് ചിന്തകനായ യാക്കോബ് ബോയ്മെയുടെ (1575-1624) ഉഷസ്സ്, സമകാലീന സാഹിത്യപ്രവണതകളെ വെല്ലുവിളിച്ച ക്രിസ്ത്യന്‍ റോയിട്ടറുടെ (1665-1712) ഷെല്‍മുഫ്സ്കിയുടെ യാത്രാവിവരണം, കാവ്യഭാഷയെ ശുദ്ധമാക്കാന്‍ ശ്രമിച്ച ഓപിറ്റ്സിന്റെ (1597-1639) ജര്‍മന്‍ കവിതയുടെ പുസ്തകം മുതലായ കൃതികളും പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു.

ആഡ്രിയാസ് ഗ്രീഫിയൂസ്

18-ാം ശ.-ല്‍ പ്രബോധയുഗത്തോടുകൂടിയാണ് (1720-1785) ജര്‍മന്‍സാഹിത്യം പ്രായപൂര്‍ത്തി പ്രാപിക്കുന്നത്. ഗോട്ട് ഫ്രീഡ് വില്‍ഹെല്‍മ് ലൈബ്നിറ്റ്സ് (1646-1716) എന്ന തത്ത്വചിന്തകനും യൊഹാന്‍ ക്രിസ്റ്റോഫ് ഗോട്ഷെഡ് എന്ന നിരൂപകനും (1700-66) പ്രബുദ്ധതയ്ക്കു കളമൊരുക്കി. ഈ പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ പ്രതിഭ ഗോട്ട്ഹോള്‍ഡ് എഫ്രയിം ലെസ്സിങ് (1729-81) ആയിരുന്നു. അദ്ദേഹത്തിന്റെ നാടകങ്ങളും (മിന്നാഫൊണ്‍ ബാര്‍ണ്‍ഹെല്‍മ്, എമീലിയാ ഗലോട്ടി-ജ്ഞാനിയായ നാഥാന്‍) നിരൂപണങ്ങളും (ലവോക്കൂണ്‍, അധുനാധുന സാഹിത്യത്തെപ്പറ്റിയുള്ള ലേഖനങ്ങള്‍) ജര്‍മന്‍സാഹിത്യത്തില്‍ പുതിയ വഴിത്തിരിവുകളായി. ഭക്തി പ്രസ്ഥാനത്തോട് ബന്ധപ്പെട്ട ക്ലോച്ഷ്ടോക്കി (1724-1803) രചനകളായ 'മിശിഹാ' എന്ന നീണ്ട കാവ്യവും ഭാവ കവിതകളും ദാര്‍ശിനകത്തിന്റെ ഉദാത്തത വെളിപ്പെടുത്തുന്നു. പ്രബുദ്ധതയ്ക്ക് ഏറ്റവും അനുയോജ്യമായ ഗുണപാഠ കവിതകള്‍ എഴുതിയത് ബ്രോക്കസ്, ഹാലര്‍ മുതലായവരായിരുന്നു.

അരമനകളിലെ ലാസ്യജീവിതത്തിന്റെ പ്രതിധ്വനി വളരെ ആകര്‍ഷകമായ റൊക്കൊകോ കവിതകളില്‍ മുഴങ്ങുന്നു. വീലന്‍ഡ് (1733-1813), ഗ്ലൈം (1719-1803), ഹാഗദോര്‍ണ്‍ (1708-54) മുതലായവരാണ്. ഇത്തരം കവിതകള്‍ വഴി സഹൃദയരെ രസിപ്പിച്ചത്.

പ്രബുദ്ധത ബുദ്ധിക്കും യുക്തിക്കും കൊടുത്ത അമിത പ്രാധാന്യത്തിനെതിരെയാണ് 'കാറ്റും കോളും' (storm anf stress, 1767-85) എന്ന പ്രസ്ഥാനത്തിന്റെ പുറപ്പാട്. ഹേര്‍ദറും (1744-1803) ഹാമാനും (1730-88) ആയിരുന്നു ഇതിന്റെ പ്രണേതാക്കള്‍. കടിഞ്ഞാണില്ലാത്ത വികാരവും ഭാഷയും ഉയര്‍ത്തിപ്പിടിച്ച ഈ പ്രസ്ഥാനത്തില്‍ പെടുന്നു ഗൊയ്ഥെയുടെ(1749-1832)യും ഫ്രീദ്റിഷ് ഷില്ലറുടെയും (1759-1805) ആദ്യകൃതികള്‍. ഗൊയ്ഥെയുടെ പ്രൊമിത്തിയൂസ്, ഗാനിമീഡ് (കവിതകള്‍), ഗൊയ്റ്റസ് ഫൊണ്‍ ബേര്‍ലിഷിങ്ങന്‍ (നാടകം), വേര്‍തറുടെ ദുഃഖങ്ങള്‍ (ആഖ്യായിക), ഷില്ലറുടെ 'കൊള്ളക്കാര്‍' (നാടകം) മുതലായവ ഇതില്‍പ്പെടുന്നു. പക്ഷേ, അമിതത്വത്തില്‍ നിന്നും അവര്‍ വേഗം പിന്തിരിഞ്ഞു. എല്ലാ തലങ്ങളിലും മിതത്വം, ചിട്ട എന്നീ ഗുണങ്ങളും സത്യം, സൗന്ദര്യം, സ്വാതന്ത്യ്രം, മനുഷ്യത്വം എന്നീ മൂല്യങ്ങളും അടിത്തറയായി സ്വീകരിച്ച് ഗൊയ്ഥെ, ഷില്ലര്‍ എന്നിവര്‍ ക്ലാസ്സിക് യുഗം (1786-1832) കെട്ടിപ്പടുത്തു. ഗൊയ്ഥെയുടെ റ്റാസൗ, ഇഫിഗേനിയ, എഗ്മണ്‍ട്, ഫൌസ്റ്റ് (ഒന്നാം ഭാഗം) മുതലായ നാടകങ്ങള്‍ വില്‍ഹെല്‍മ് മൈസ്റ്ററുടെ പഠനകാലം എന്ന ആഖ്യായിക, ബാലഡുകള്‍, ഏതാനും പ്രേമ കവിതകള്‍ എന്നിവ ഈ പ്രസ്ഥാനത്തിന്റെ അതുല്യ നേട്ടങ്ങളാണ്. ഷില്ലറുടെ ഡോണ്‍കാര്‍ളോസ്, മരിയ സ്റ്റുവര്‍ട്ട്, 'മെസ്സിനായിലെ വധു' മുതലായ നാടകങ്ങള്‍ ഗൊയ്ഥെയുടെ കൃതികളോടു കിടനില്ക്കുന്നു. അനശ്വര കവിതകളും ഹൈപ്പീരിയന്‍ എന്ന ആഖ്യായികയും രചിച്ച ഹൊയ്ഡര്‍ലിന്‍ (1770-1840) ക്ലാസ്സിക് പ്രസ്ഥാനത്തിന്റെ മറ്റൊരു നെടുംതൂണാണ്. ഗ്രീക്ക് സംസ്കാരത്തോടുള്ള ആരാധനാ മനോഭാവം ക്ലാസ്സിക് കവികളുടെ ഒരു പ്രത്യേകതയായിരുന്നു. വിങ്കല്‍മന്‍ (1717-68) ഇതിനു കളമൊരുക്കി. പ്രബോധയുഗം മുതല്‍ കാല്പനികത്വം വരെ ജര്‍മന്‍ ദാര്‍ശനികരംഗം നിയന്ത്രിച്ചിരുന്ന തത്ത്വചിന്തകനായിരുന്നു ഇമ്മാനുവല്‍ കാന്റ് (1724-1804).

ഗൊയ്ഥെ

ക്ലാസ്സിക് യുഗം കാല്പനിക പ്രസ്ഥാനത്തിന്റെ (1798-1835) തേര്‍വാഴ്ചയ്ക്കും സാക്ഷിയായി. ഗൊയ്ഥെയുടെ ഫൗസ്റ്റ് (രണ്ടാംഭാഗം) കാല്പനിക സ്വാധീനം വിളിച്ചറിയിക്കുന്നു. അന്നത്തെ കാല്പനിക സൈദ്ധാന്തികര്‍ ഷ്ളേഗല്‍ സഹോദരരും തത്ത്വചിന്തകര്‍ ഫിഷ്റ്റെ (1762-1814), ഷ്ളൈയെര്‍മാഹര്‍ (1768-1834), ഷെല്ലിങ് (1775-1854) എന്നിവരുമായിരുന്നു. ഔഗുസ്ത് വില്‍ഹെല്‍മ് ഷ്ളേഗല്‍ (1767-1845) തര്‍ജുമകളും പ്രഭാഷണങ്ങളും വഴിയും സഹോദരനായ ഫ്രീദ്റിഷ് ഷ്ളേഗെല്‍ (1772-1823) ലേഖനങ്ങള്‍ വഴിയും കാല്പനിക പ്രസ്ഥാനത്തെ ജര്‍മന്‍ മണ്ണില്‍ വളര്‍ത്തി. ഇവര്‍ തുടങ്ങിയ അതേനോയം എന്ന ആനുകാലിക പ്രസിദ്ധീകരണം കാല്പനിക വീക്ഷണങ്ങള്‍ അവതരിപ്പിച്ചു. അനന്തതയോടുള്ള അഭിനിവേശവും ദാഹവുമാണ് പുതിയ കവിതയുടെ സത്ത എന്ന് അവര്‍ സ്ഥാപിച്ചു. യൊഹന്‍ ലിഡേവിഗ് റ്റിയെക് (1773-1853), ['ചെമ്പന്‍ എക്ക്ബര്‍ട്ട്', 'ഫ്രന്‍സ് ഷ്ടേണ്‍ ബല്‍ദിന്റെ യാത്രകള്‍' (ആഖ്യായികകള്‍), 'ബൂട്ട്സിട്ട പൂച്ച' (നാടകം)] ഫ്രീദ്റിഷ് ഫൊണ്‍ ഹാര്‍ഡന്‍ ബര്‍ഗ് (നോവാലിസ്, 1772-1801), ധനിശാകീര്‍ത്തനങ്ങള്‍, ഓഫ്റ്റര്‍ ദിങ്ങനിലെ ഹൈന്റിഷ് (നോവല്‍), ക്രിസ്തുമതം അഥവാ യൂറോപ്പ് (പ്രബന്ധം)] എന്നിവരാണ് ആദ്യഘട്ടത്തിലെ പ്രമുഖ എഴുത്തുകാര്‍.

രണ്ടാംഘട്ടത്തില്‍ ധാരാളം യുവസാഹിത്യകാരന്മാര്‍ ബര്‍ലിനും ഹൈദല്‍ ബര്‍ഗും ആസ്ഥാനമാക്കി രംഗത്തുവന്നു. കവിതകളും നോവലറ്റുകളും എഴുതിയ ബ്രന്റാനോ (1778-1842) അദ്ദേഹത്തിന്റെ കൂട്ടായ്മയില്‍ 'ബാലന്റെ മാസ്മരികക്കുഴല്‍' എന്ന നാടോടിപ്പാട്ടുകളുടെ സമാഹാരം പ്രസിദ്ധീകരിച്ച ആഹിം ഫൊണ്‍ ആര്‍ണിം (1781-1831), 'യക്ഷിക്കഥകള്‍' സമാഹരിച്ച യാക്കോബ് ഗ്രിം (1785-1863), വില്‍ഹെല്‍മ് ഗ്രിം (1786-1859) സഹോദരന്മാര്‍, 'നിഴലില്ലാത്തവന്റെ അദ്ഭുതകഥ എഴുതിയ ഷമീസ്സൊ (1781-1838), 'ഉണ്‍ദീനെ' എന്ന ജലയക്ഷിക്കഥ എഴുതിയ ഫൂക്കെ (1777-1843), കാല്പനികത്വത്തിന്റെ സത്ത മുഴുവന്‍ ഉള്‍ക്കൊള്ളുന്ന ഒന്നിനും കൊള്ളാത്തവന്റെ ജീവിതത്തില്‍ നിന്ന് എഴുതിയ 'ഐഷന്‍ ദോര്‍ഫ്' (1788-1857) ധാരാളം ഭൂതപ്രേതകഥകള്‍ എഴുതിയ ഹോഫ്മാന്‍ (1776-1822) മുതലായവര്‍ ഈ കാലഘട്ടത്തിന്റെ പ്രതിനിധികളാണ്.

ഹൈന്‍റിഷ് ഫൊണ്‍ ക്ലൈസ്റ്റ്

കാല്പനികയുഗം സ്ത്രീസാഹിത്യത്തിന്റെ ആരംഭവും കുറിച്ചു. കരോളിന ഷ്ളേഗെല്‍ (1763-1809), ഡോറത്തിയ ഷ്ളെഗെല്‍ (1767-1839), ബെറ്റിന ബ്രെന്റാനോ (1785-1859) മുതലായവര്‍ വ്യതിരിക്തമായ സ്ത്രീ ശബ്ദം ഉയര്‍ത്തിയവരാണ്.

കാല്പനികത്വത്തിലോ ക്ലാസ്സിസിസത്തിലോ ഒതുങ്ങാത്ത ഒറ്റയാന്മാരാണ് ഒന്നാംകിട നാടകങ്ങളും നോവലുകളും എഴുതി, ആത്മഹത്യയില്‍ കൂടി ജീവിതം അവസാനിപ്പിച്ച ഹൈന്റിഷ് ഫൊണ്‍ ക്ളെസ്റ്റ് (1777-1811), ഫലിതവും വൈകാരികത്വവും സംയോജിപ്പിച്ച ആഖ്യാതാവായ ഴാന്‍പൗള്‍ (1763-1825), ഗുണപാഠവും നര്‍മബോധവും നിറഞ്ഞ കലണ്ടര്‍കഥകള്‍ എഴുതിയ യൊഹാന്‍ പീറ്റര്‍ ഹേബല്‍ (1760-1820) എന്നിവര്‍.

ഫ്രീദ്റിഷ് ഹെബ്ബല്‍
ഹൈന്‍റിഷ് ഹൈന

ക്ലാസ്സിക്, കാല്പനിക പ്രസ്ഥാനങ്ങള്‍ ജര്‍മന്‍ സാഹിത്യത്തെ ലോകസാഹിത്യങ്ങളുടെ മുന്‍നിരയില്‍ കൊണ്ടുവന്നു.

ശാസ്ത്രത്തിന്റെയും ഭൗതികതത്ത്വസംഹിതകളുടെയും പുരോഗതി 19-ാം ശ.-ല്‍ സാഹിത്യത്തെ യഥാതഥ പ്രസ്ഥാനത്തിലേക്കു (റിയലിസം) നയിച്ചു. ആ മാറ്റത്തിലേക്കുള്ള രണ്ടു ചവിട്ടുപടികളായിരുന്നു ബീദര്‍മൈയെര്‍, യുവജര്‍മനി എന്നീ സാഹിത്യപ്രസ്ഥാനങ്ങള്‍. ബാഹ്യലോകത്തെയും അതിന്റെ പ്രശ്നങ്ങളെയും മറന്ന്, തികച്ചും വ്യക്തിഗതമായ വ്യാപാരങ്ങളില്‍ മുഴുകി സംതൃപ്ത ജീവിതം നയിക്കുന്ന കൂപമണ്ഡൂകങ്ങളെ ഉദ്ദേശിച്ചതാണ് ബീദര്‍മൈയെര്‍ എന്ന പുരുഷനാമത്തെ ഹാസ്യസംജ്ഞയായി മാറ്റിയതെങ്കിലും കാമ്പും കരുത്തുമുള്ള ഒരു സാഹിത്യപ്രസ്ഥാനത്തിന്റെ (1820-50) പ്രൌഢനാമധേയമായി അതുമാറി. ഭാവഗായകനായ മൊയ്റിക്കെ (1804-75), കവയിത്രികളില്‍ പ്രമുഖയായ ദ്രോസ്റ്റെ-ഫ്യൂള്‍സ് ഹോഫ് (1797-1848), മികച്ച നാടകകൃത്തായ ഗ്രില്‍പാര്‍റ്റ്സര്‍ (1791-1872) എന്നിവര്‍ ഈ പ്രസ്ഥാനത്തില്‍ പെടുന്നു. ഫ്രഞ്ചു വിപ്ലവത്തിന്റെ മാര്‍ഗഭ്രംശവും നെപ്പോളിയാനിക് യുദ്ധങ്ങളിലെ പരാജയവും പൊതു ജീവിതത്തിലെ ഭാഗഭാഗിത്വം അര്‍ഥശൂന്യമെന്ന് തോന്നിപ്പിച്ച ചുറ്റുപാടില്‍, കവികള്‍ സ്വന്തം ആലയങ്ങളിലേക്കു വലിഞ്ഞു; ദൈനംദിന ജീവിതത്തില്‍ ദൃശ്യമാകുന്ന വസ്തുക്കളിലും രംഗങ്ങളിലും സംതൃപ്തികണ്ടെത്താന്‍ ശ്രമിച്ചു. മൊയ്റിക്കെയുടെ ഒരു പ്രശസ്ത കവിത ഗതകാല മൂല്യങ്ങളുടെ പ്രതിബിംബമായ, ഉപേക്ഷിക്കപ്പെട്ട ഒരു വിളക്കിന്റെ വര്‍ണനയാണ്. താന്‍ ചുറ്റും കണ്ട പ്രകൃതി ദൃശ്യങ്ങളെ റിയലിസ്റ്റിക് രീതിയില്‍ വിശദാംശങ്ങള്‍ നല്കി ദ്രോസ്റ്റെ സജീവമാക്കുന്നു. സ്വന്ത സര്‍ഗസൃഷ്ടിക്കുവേണ്ടി മാത്രം ജീവിച്ച ഗ്രില്‍ പാര്‍റ്റ്സറുടെ നാടകങ്ങള്‍ അവയുടെ പ്രമേയങ്ങളില്‍ തന്നെ സമകാലീനത ഉപേക്ഷിച്ചിരിക്കുന്നു.

ഇവര്‍ക്കു ബദല്‍ എന്ന വണ്ണം യുവജര്‍മനി (1830-50) പ്രസ്ഥാനം രൂപം കൊണ്ടു. സാമൂഹിക പ്രശ്നങ്ങളെ പ്രതിപാദ്യവിഷയങ്ങളാക്കി അഞ്ചു യുവസാഹിത്യകാരന്മാര്‍ രാഷ്ട്രീയ കവിതകള്‍ രചിച്ചപ്പോള്‍ ക്രിസ്തുമതവിരുദ്ധവും ദൈവദൂഷണപരവും ആചാരവിരുദ്ധവുമാണെന്ന കാരണത്താല്‍ അവരുടെ കൃതികള്‍ വിലക്കപ്പെട്ടു. അപ്പോള്‍ സംഘടിച്ച ഈ യുവാക്കള്‍ 'യുവജര്‍മനി' പ്രസ്ഥാനത്തിനു ജന്മം കൊടുക്കുകയായിരുന്നു. യുവജര്‍മന്‍ കവികളില്‍ കാലത്തെ അതിജീവിച്ചവര്‍ പ്രസ്ഥാനത്തെ മറികടന്നുപോയ ഹൈന്റിഷ് ഹൈനെയും (1797-1856) ഗ്വോര്‍ഗ് ബ്യൂഷ്നറും (1813-37) ആണ്. ലാളിത്യവും ശബ്ദസൗകുമാര്യവും ഹൈനെയുടെ കവിതകള്‍ക്ക് (പാട്ടുകളുടെ പുസ്തകം, 1825) പ്രചുരപ്രചാരം നല്കി. അദ്ദേഹത്തിന്റെ ലോറലൈ, 'രണ്ടു പടയാളികള്‍' മുതലായ കവിതകള്‍ ഏതു ജര്‍മന്‍കാരനും സുപരിചിതമാണ്. അദ്ദേഹത്തിന്റെ സ്ഫുടവും ഊര്‍ജസ്വലവുമായ ഗദ്യശൈലി ജര്‍മന്‍ ജേര്‍ണലിസത്തിന് ഒരു അനര്‍ഘ സമ്മാനമായിരുന്നു. 24-ാമത്തെ വയസ്സില്‍ മരിച്ച അദ്ഭുത പ്രതിഭയായ ബ്യൂഷ്നര്‍ പിന്നീടുവന്ന പല പ്രസ്ഥാനങ്ങളുടെയും പ്രണേതാവ് എന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തനത്തിന് അനുനിമിഷം അറസ്റ്റുഭയപ്പെട്ടിരുന്ന വേളയില്‍ എഴുതിയ 'ദാന്തോന്റെ മരണം' ഫ്രഞ്ചു വിപ്ലവത്തിന്റെ മാത്രമല്ല, എല്ലാ വിപ്ലവങ്ങളുടെയും അര്‍ഥശൂന്യത വെളിപ്പെടുത്തി. 'ലെയൊന്‍സും ലെനാ'യും എന്ന കോമഡിയില്‍ ജീവിത വിരസത, മനുഷ്യന്റെ വ്യക്തിത്വമില്ലായ്മ മുതലായ അസ്തിത്വ ചിന്തകള്‍ സ്ഥലം പിടിക്കുന്നു. വോയ്റ്റ്സക്ക് എന്ന ദുരന്തനാടകത്തിന്റെ നായകനായ വോയ്റ്റ്സക്ക് മനുഷ്യനായി പിറന്നു എന്ന കുറ്റം ചെയ്യുന്ന മനുഷ്യരാശിയുടെ മുഴുവന്‍ പ്രതിനിധിയാണ്. രണ്ടാം ലോകയുദ്ധശേഷം ശക്തമായ പ്രതികരണം ഉണര്‍ത്തിയ ഈ നാടകം ബ്യൂഷ്നര്‍ തന്റെ യുഗത്തിന് എത്രയോ മുമ്പിലായിരുന്നു എന്നു തെളിയിക്കുന്നു.

നിഷ്പക്ഷമായി, വസ്തുനിഷ്ഠമായി ചിത്രീകരിക്കുക എന്നത് കവിധര്‍മമായി സ്വീകരിച്ച യഥാതഥ പ്രസ്ഥാനത്തിലെ (1850-80) അതികായര്‍ ഷ്ടിഫ്റ്റര്‍ (1805-68), ഗോട്ട് ഹെല്‍ഫ് (1797-1854), കെല്ലര്‍ (1819-90), മൈയെര്‍ (1825-98), ഫൊണ്‍ടാനെ (1819-98), സ്റ്റോം (1817-88), വില്‍ഹെല്‍മ് ബുഷ് (1872-1908), വില്‍ഹെല്‍മ് റാബെ (1831-1910), ഫ്രീദ്റിഷ് ഹെബ്ബല്‍ (1813-63) എന്നിവരാണ്. യഥാതഥ പ്രസ്ഥാനം ജര്‍മന്‍ സാഹിത്യത്തിലെ ഒരു സുവര്‍ണ അധ്യായമാണ്. ഭൗതിക ചിന്തകനായ ഫോയര്‍ ബാഹ് (1804-72), വിഷാദാത്മക തത്ത്വവാദിയായ ഷോപ്പന്‍ ഹൗവ്വര്‍ (1788-1860) മുതലായവര്‍ ഈ പ്രസ്ഥാനത്തെ സ്വാധീനിച്ചു. മതം, പരലോകം മുതലായ മിഥ്യകള്‍ വെടിഞ്ഞു, സമൂഹജീവിതത്തോട് പൊരുത്തപ്പെട്ടുനില്ക്കുന്ന മനുഷ്യനെ ആദര്‍ശപുരുഷനായി ചിത്രീകരിക്കുവാനാണ് റിയലിസ്റ്റുകള്‍ ഉദ്യമിക്കുന്ന ത്. ജീവിതത്തിന്റെ ഇരുണ്ടവശങ്ങളെപ്പറ്റി തികച്ചും ബോധവാന്മാരായ ഈ എഴുത്തുകാര്‍ മാനസികമായ രക്ഷയ്ക്കുവേണ്ടി എന്നു തോന്നിക്കുമാറ് ഫലിതം പ്രയോഗിക്കുന്നു. ആഖ്യാന സാഹിത്യത്തിലാണ് റിയലിസം ഏറ്റവും ശോഭിച്ചത്. ഷ്ടിഫ്റിന്റെ പഠനങ്ങള്‍, കെല്ലറിന്റെ പച്ചത്തൊപ്പിക്കാരന്‍ ഹൈന്റിഷ്, സ്റ്റോമിന്റെ വെള്ളക്കുതിരക്കാരന്‍, ഫൊണ്‍ടാനെയുടെ എ ഫിബ്രിസ്റ്റ് മുതലായവ അതിശ്രേഷ്ഠമായ സര്‍ഗസൃഷ്ടികളാണ്. കവിതാഭാഗത്തില്‍ സ്റ്റോമിന്റെ വടക്കന്‍ ജര്‍മനിയിലെ ചതുപ്പുനിലങ്ങളുടെ ജീവന്‍ തുടിക്കുന്ന പ്രകൃതി വര്‍ണനകള്‍, പരിപക്വമായ ജീവിതവീക്ഷണം ആവിഷ്കരിക്കുന്ന കെല്ലറുടെ ഉദാത്ത ഗീതികള്‍, വിഷാദാത്മകത്വം ഫലിതമായി മാറ്റുന്ന ബുഷിന്റെ ഈരടികള്‍ എന്നിവ എടുത്തു പറയേണ്ടിയിരിക്കുന്നു. ഗണനീയനായ ഏക നാടകകൃത്ത് ജീവിതം ഒരു ദുരന്തമെന്നു വിശ്വസിക്കുകയും ദുരന്തനാടകങ്ങള്‍ മാത്രം എഴുതുകയും ചെയ്ത ഫ്രീദ്റിഷ് ഹെബ്ബല്‍ ആണ്.

റിയലിസം നാച്വറലിസത്തില്‍ (1880-1900) കലാശിക്കുന്നു. യഥാതഥം സ്വന്തനാമം അന്വര്‍ഥമാക്കിക്കൊണ്ട് ജീവിതത്തിന്റെ നല്ല വശങ്ങളിലും വെളിച്ചം വീശുമ്പോള്‍, നാച്വറലിസം ചെളിക്കുണ്ടുകളെമാത്രം കാണുന്നു. പ്രധാനവക്താക്കള്‍ ഗെര്‍ഹാര്‍ട്ട് ഹൗപ്ത്മന്‍ (1862-1946), ആര്‍ണൊ ഹൊള്‍റ്റ്സ് (1863-1929), യൊഹാനസ് ഷ്ളാഫ് (1862-1941), ഹെര്‍മാന്‍ സുദര്‍മാന്‍ (1857-1928) എന്നിവരാണ്. കലാമൂല്യങ്ങളുടെയും അവഗണനയും പ്രതിപാദ്യവിഷയങ്ങളുടെ അനാകര്‍ഷതയും ഈ പ്രസ്ഥാനത്തെ വേഗം കെട്ടു കെട്ടിച്ചു. നാച്വറലിസ്റ്റ് കൃതികളുടെ മാതൃകയായി ആര്‍നൊഹെള്‍സ്റ്റും യൊഹാനസ് ഷ്ളാഫും സഹകരിച്ച് പപ്പാഹാംലെറ്റ് എന്ന നോവലെറ്റ് സമാഹാരവും, സേലിക്കെ കുടുംബം എന്ന നാടകവും പ്രസിദ്ധീകരിച്ചു. ഹൗപ്ത്മന്നിന്റെ സൂര്യോദയത്തിനുമുമ്പ്, നെയ്ത്തുകാര്‍, ബീവര്‍ രോമചര്‍മം എന്നിവ നാച്വറലിസത്തിന്റെ ഏറ്റവും നല്ല കൃതികളില്‍പെടുന്നു. അദ്ദേഹത്തിന്റെ ഹാനലെ, മുങ്ങിപ്പോയമണി മുതലായ നാടകങ്ങളില്‍ സിംബോളിസം കടന്നുകൂടുന്നു.

നാച്വറലിസത്തിനെതിരായി 1899-നും 1929-നും മധ്യേ സിംബലിസം, ഇംപ്രഷനിസം, നവകാല്പനികത്വം, നവ ക്ലാസ്സിസിസം മുതലായ സാഹിത്യപ്രവണതകള്‍ കാഹളം മുഴക്കി. ഇവയ്ക്കെല്ലാം പൊതുവായിരുന്നു, ഭൗതികവാദത്തിനെതിരായി ആത്മീയതയ്ക്കും ഭാവനയ്ക്കും അയുക്തിക്കും തിരിച്ചുകിട്ടിയ പ്രാധാന്യവും വാക്കിനു നല്കിയ സ്ഥാനവും.

ഇംപ്രഷനിസം ഫ്രഞ്ചു ചിത്രകലയില്‍ രൂപമെടുത്ത ഈ നാമം സാഹിത്യത്തിലേക്കും വ്യാപിച്ചു. പഞ്ചേന്ദ്രിയങ്ങള്‍ അനുനിമിഷം ഉണര്‍ത്തുന്ന പ്രതികരണങ്ങള്‍ സാഹിത്യകാരന്‍ വാക്കിന്റെ മാധ്യമത്തിലേക്കു മാറ്റി. ജര്‍മന്‍ ഇംപ്രഷനിസത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ലിലിയന്‍ ക്രോണ്‍ (1844-1909), റിഷാര്‍ഡ് ദെയ്മല്‍ (1863-1920), മാക്സ് ദൗത്തന്‍ഡി (1867-1918) എന്നിവരെയാണ്.

സിംബലിസം. ഷ്ടെഫാന്‍ ഗ്യോര്‍ഗ് (1868-1933) ആണ് പ്രധാന കവി. ഇദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ വികൃതമായ യാഥാര്‍ഥ്യത്തെ പകര്‍ത്തുകയല്ല. ഉന്നതവും സ്വതന്ത്രവുമായ ആശയുടെ സുന്ദരലോകത്തെ സൃഷ്ടിക്കുകയാണ് കലയും സാഹിത്യവും ചെയ്യേണ്ടത്. ഉദാത്തമായ ഭാഷയും കര്‍ക്കശമായ രൂപവും അതിന് അനിവാര്യമാണ്. കവി ദാര്‍ശനികനും പുരോഹിതനുമാണ്. തന്റെ കവിതകളില്‍ പ്രതിബിംബങ്ങളുപയോഗിച്ച് ആശയപ്രകാശനം നടത്താന്‍ ഗ്യോര്‍ഗ് ശ്രമിച്ചു. അള്‍ഗബാല്‍, പുതിയ രാജ്യം മുതലായവയാണ് പ്രധാന കൃതികള്‍.

ഗ്യോര്‍ഗിന്റെ അനുയായി ആയി രംഗത്തുവന്ന ഫോഫ് മള്‍സ്താള്‍ (1874-1929) 17-മത്തെ വയസ്സില്‍ ഇന്നലെ എന്ന നാടകം വഴി പ്രശസ്തനായി ജീവിത നൈരാശ്യവും യുഗാന്ത്യഭീതിയും മണ്ടനും മരണവും, റ്റിഷ്യന്റെ മരണം മുതലായ പല കൃതികളിലും നിഴലിക്കുന്നു. വാക്കുകളുടെ നിരര്‍ഥകതയും ശൂന്യതയും ആത്മകഥാപരമായ ചാന്ദോസ് പ്രഭുവിന്റെ കത്ത് വിഷയമാക്കുന്നു. പ്രശസ്തമായ കവിതകളും ഇദ്ദേഹം രചിച്ചിട്ടുണ്ട്.

വിശ്വവിഖ്യാതനായ റൈനര്‍ മറിയ മില്‍ക്കെ (1875-1926) ഇംപ്രഷനിസ്റ്റ് ശൈലിയില്‍ സര്‍ഗസൃഷ്ടി ആരംഭിച്ചെങ്കിലും എല്ലാ ഇസങ്ങള്‍ക്കും ഉപരിയായി ഉയര്‍ന്നു. ഉപരിപ്ലവമായ പ്രതികരണങ്ങളില്‍ നിന്ന് ഒരു വസ്തുവിന്റെ സത്തവരെ അദ്ദേഹം ചുഴിഞ്ഞിറങ്ങി. ഇത്തരം 'വസ്തു കവിതകളാണ്' അദ്ദേഹത്തിന്റെ 'പുള്ളിപ്പുലി', 'ആട്ടത്തൊട്ടി' മുതലായവ. 'നാഴികകളുടെ ഏടുകള്‍' ദൈവത്തെ നറും അനുഭൂതിയുടെ തലത്തിലേക്ക് ആവാഹിക്കുന്നു. മാള്‍ട്ടെ ലൌറിദ്സ് ബ്രിഗ്ഗെയുടെ കുറിപ്പുകള്‍ എന്ന നോവല്‍ ആത്മകഥാപരമാണ്. മിസ്റ്റിക് ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ദുയിനിസിയന്‍ വിഷാദകവിതകള്‍, ഓര്‍ഫിയൂസിന്റെ സോണറ്റുകള്‍, യന്ത്രങ്ങളുടെ യുഗത്തില്‍ എന്നീ കൃതികള്‍ മനുഷ്യന്റെ ധര്‍മമെന്തെന്ന് ഉദ്ബോധിപ്പിക്കുന്നു.

റൈനര്‍ മരിയ റില്‍ക്കെ

നവകാല്പനികത്വം നീറ്റ്ഷെയും (1844-1900) റിഷാര്‍ഡ് വാഗ്നറും (1813-83) ആണ് പ്രമുഖ വക്താക്കള്‍. നീറ്റ്ഷെ 20-ാം ശ.-ലെ ബുദ്ധീജീവികളെ ആഗാധമായി സ്വാധീനിച്ച തത്ത്വചിന്തകന്‍ കൂടിയാണ്. 'ദൈവം മരിച്ചു', 'എല്ലാ മൂല്യങ്ങളും മാറ്റി എഴുതണം' മുതലായ വിപ്ലവാത്മകമായ ആശയങ്ങളുടെ ജനയിതാവായ നീറ്റ്ഷെ ചിത്തഭ്രമത്തിനടിമപ്പെട്ടു മരിച്ചു എന്നത് ദുഃഖകരമാണ്. കാലോചിതമല്ലാത്ത നിരീക്ഷണങ്ങള്‍ ഭൗതികത്വവും മൂല്യക്ഷയവും ഗ്രസിച്ച സമൂഹത്തിന്റെ നിശിത വിമര്‍ശനമായിരുന്നു. 'അടിമകളുടെ സന്മാര്‍ഗം' എന്ന് അദ്ദേഹം ക്രിസ്തുമതത്തെ മുദ്രയടിച്ചു. ദീനാനുകമ്പ നിരാകരിക്കുകയും ശക്തിയെ മഹത്ത്വവത്കരിക്കുകയും ചെയ്തു. തന്റെ ആദര്‍ശ പുരുഷന്റെ ചിത്രം സരശുസ്ത്രാ ഇപ്രകാരം പറഞ്ഞു. എന്ന കൃതിയില്‍ ആലേഖനം ചെയ്തു. ഈ ശക്തിമനുഷ്യന്‍ നാസികള്‍ക്ക് പ്രചോദനമായിതീര്‍ന്നതില്‍ അതിശയിക്കാനില്ല. നീറ്റ്ഷെയുടെ കവിതകള്‍ അസാമാന്യഭാഷാചാതുര്യം സ്വായത്തമാക്കിയിരുന്ന ഒരു അസുലഭ പ്രതിഭയുടെ രചനകളാണ്.

സംഗീതസമ്രാട്ടായ വാഗ്നര്‍ സര്‍വകലകളെയും സംയോജിപ്പിക്കുന്ന കലാസൃഷ്ടി ഇച്ഛിച്ച് ഓപ്പറകള്‍ രചിച്ചു. ജര്‍മന്‍ ഐതിഹ്യങ്ങളെ പുനരുജ്ജീവിപ്പിച്ച ഈ ഓപ്പറകള്‍ എല്ലാ ജര്‍മന്‍കാരെയും കോള്‍മയിര്‍കൊള്ളിച്ചു. പ്രസിദ്ധമായ ബയറോയ്ത്ത് നാടകശാലാസ്ഥാപനം ഇദ്ദേഹത്തിന്റെ വ്യക്തിഗത വിജയമായിരുന്നു.

നവക്ലാസ്സിസിസം രൂപഭദ്രതയുടെ പേരില്‍ നാച്വറലിസത്തെ എതിര്‍ത്തവരാണ് ക്ലാസ്സിക് രീതിയില്‍ നാടകങ്ങള്‍ എഴുതിയ പൗള്‍ ഏര്‍ണസ്റ്റും (1866-1933) ജനപ്രീതി നേടിയ നോവലുകള്‍ എഴുതിയ എമീല്‍ ഷ്ട്രൌസും (1866-1960).

ഇക്കാലത്ത് പേരെടുത്ത സാഹിത്യകാരികളാണ് റിക്കാര്‍ഡാഹുഹ് (1864-1947), ഇസോള്‍ഡ കൂര്‍റ്റ്സ് (1853-1944), ആഗ്നസ് മീഗല്‍ (1879-1964) എന്നിവര്‍.

നാച്വറലിസത്തിനെതിരെ ഏറ്റവും ശക്തമായ ആക്രമണം എക്സ്പ്രഷനിസം (1910-25) എന്ന പ്രസ്ഥാനമാണു നടത്തിയത്. സ്വത്വത്തെ വ്യഞ്ജിപ്പിക്കുക, അന്തഃസത്തയെ പ്രകാശിപ്പിക്കുക എന്നതാണ് കലയുടെ ധര്‍മം എന്ന് സ്വയവ്യഞ്ജന പ്രസ്ഥാനം പ്രഖ്യാപിച്ചു. പ്രകാശത്തിന്റെ ശക്തി മേന്മയുടെ അളവുകോലായി. 'മനുഷ്യന്‍', 'മനുഷ്യത്വം' മുതലായ വാക്കുകള്‍ മുദ്രാവാക്യങ്ങളായി. വികാര തീവ്രത വളരെ പ്രധാനമായി. അതിനുവേണ്ടി അനിയന്ത്രിതമായ വാചാലത, അതിശയോക്തി, വ്യാക്ഷേപകവാക്കുകളുടെയും ചിഹ്നങ്ങളുടെയും അമിതമായ പ്രയോഗം ഇവയെല്ലാം ഈ എഴുത്തുകാര്‍ സ്വീകരിച്ചു. കലയില്‍ ആരംഭിച്ചെങ്കിലും ലോകത്തെ നന്നാക്കാനും ഒരു പുതിയ മനുഷ്യനെ രൂപീകരിക്കാനുമുള്ള ആവേശത്തില്‍ അവര്‍ രാഷ്ട്രീയ-സാമൂഹിക മേഖലകളിലേക്കും കടന്നു. വ്യാവസായീകരണവും യുദ്ധമുള്‍പ്പെടെയുള്ള ശക്തിരാഷ്ട്രീയവും അവര്‍ എതിര്‍ത്തു. തങ്ങളുടെ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ പ്രസ്ഥാനത്തിന്റെ ലക്ഷ്യങ്ങളും സ്വഭാവങ്ങളും അവര്‍ നിര്‍വചിച്ചു. കവിതയായിരുന്നു അവരുടെ പ്രധാനപ്പെട്ട മാധ്യമം. 'ഏറ്റവും ശക്തമായ ലോകമഹായുദ്ധകവിത' എന്നു വിശേഷിപ്പിക്കപ്പെട്ട ഗ്രോദക്ക് എഴുതുകയും ആത്മഹത്യാശ്രമത്തെ തുടര്‍ന്ന് മരിക്കുകയും ചെയ്ത ഗ്യോര്‍ഗ് ട്രാക്ക്ള്‍ (1887-1917), ബേര്‍ണദത്തയുടെ ഗീതം എന്ന പ്രസിദ്ധനോവല്‍ എഴുതിയ ഫ്രന്‍സ് വേര്‍ഫല്‍ (1890-1945), യുദ്ധത്തില്‍ മരിച്ച ഔഗുസ്തഷ്ട്രം (1874-1915), ഏര്‍ണസ്റ്റ് ഷ്ടാഡ്ലര്‍ (1883-1914) വന്‍നഗരങ്ങളിലെ ദാരിദ്യ്രം പ്രമേയമാക്കുകയും അപകടമരണം പ്രാപിക്കുകയും ചെയ്ത ഗ്യോര്‍ഗ് ഹൈം (1887-1912), സ്ത്രീഹൃദയവും പ്രേമവികാരങ്ങളും മറയില്ലാതെ വെളിപ്പെടുത്തിയ യഹൂദ കവയിത്രിയായ എത്സ ലാസ്കര്‍-ഷ്യൂളര്‍ (1876-1945) എന്നിവരായിരുന്നു പ്രമുഖര്‍.

നാടകശില്പം ഈ യുവ സാഹിത്യകാരന്മാരുടെ ആവേശത്തിനു വഴങ്ങിയില്ല. രണ്ടു നാടകകൃത്തുക്കളാണ് സവിശേഷ പരാമര്‍ശം അര്‍ഹിക്കുന്നത്. ഏര്‍ണസ്റ്റ് ബാര്‍ലാഹ് (1870-1938) ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തെപ്പറ്റി ചത്തദിവസം, പ്രളയം മുതലായ നാടകങ്ങള്‍ എഴുതി. ഗ്യോര്‍ഗ് കൈസര്‍ (1878-1945) തന്റെ നാടകങ്ങളില്‍ ആശയക്കസര്‍ത്ത് നടത്തുന്നു. വ്യക്തിത്വമുള്ള പാത്രങ്ങള്‍ കുറവാണ്. കൈസറിന്റെ ഏറ്റവും വിഖ്യാതമായ നാടകം പുതിയ മനുഷ്യന്റെ മാതൃക ഉയര്‍ത്തിപ്പിടിപ്പിക്കുന്ന കലേപട്ടണത്തിലെ പൗരന്മാര്‍ ആണ്. എക്സ്പ്രഷനിസ്റ്റ് നാടകത്തെ സ്വാധീനിച്ച വേദകിന്‍ഡ് (1864-1918) ലൈംഗികത എന്ന വിലക്കപ്പെട്ട വിഷയം ഭൂമിയുടെ സ്വത്വം, പന്‍ഡോറായുടെ പെട്ടി എന്നീ നാടകങ്ങളില്‍ മറകൂടാതെ അവതരിപ്പിച്ചു. ഇവ വളരെയധികം ഒച്ചപ്പാടുണ്ടാക്കി.

ആഖ്യാന സാഹിത്യത്തില്‍ സ്വയവ്യഞ്ജന പ്രസ്ഥാനത്തിന് വലിയ നേട്ടമില്ല. അലക്സാണ്ടര്‍ ചത്വരം എന്ന നോവല്‍ എഴുതിയ ആല്‍ഫ്രെഡ് ഡൊയബ്ലില്‍ (1878-1957) ആണ് ഈ തുറയിലെ ഏക അതികായന്‍.

എക്സ് പ്രഷനിസ്റ്റ് പരിമിതികളില്‍ ഒതുക്കാന്‍ നിവൃത്തിയില്ലാത്തവരാണ് ഫ്രന്‍സ് കാഫ്ക (1883-1924), ഗോട്ട് ഫ്രീദ് ബെന്‍ (1886-1956) തുടങ്ങിയ പലരും. രണ്ടു ലോകയുദ്ധങ്ങളിലും മിലിട്ടറി ഡോക്ടറായി സേവനമനുഷ്ഠിച്ച ബെന്നിന്റെ ഏറ്റവും ശ്രദ്ധേയമായ കൃതിയാണ് മോര്‍ച്വറി എന്ന കവിതാസമാഹാരം. കലാസൗന്ദര്യം നിറഞ്ഞ സര്‍ഗസൃഷ്ടിയാണ് അര്‍ഥപൂര്‍ണമായ ഏക പ്രവര്‍ത്തനം എന്ന ബെന്നിന്റെ ഉറച്ച വിശ്വാസം പിന്നീടുവന്ന സമാഹാരങ്ങളിലും പ്രഭാഷണങ്ങളിലും ആവര്‍ത്തിക്കപ്പെടുന്നു. രണ്ടായിരത്തോളം സാഹിത്യകാരന്മാരും ചിന്തകന്മാരും നാസിജര്‍മനി വിട്ടുപോയപ്പോള്‍, ബെന്‍ പോയില്ല എന്ന കാരണത്താല്‍ സംശയദൃഷ്ട്യാ വീക്ഷിക്കപ്പെട്ടെങ്കിലും തന്റെ യുഗത്തിലെ ഏറ്റവും കരുത്തനായ കവിയായി പിന്നീട് അദ്ദേഹം ആദരിക്കപ്പെട്ടു.

സ്വകൃതികളില്‍ സ്വന്തം ആന്തരിക ലോകത്തിലെ ഭീതികസ്വപ്നങ്ങളും ആധികളും ആവിഷ്കരിക്കുന്ന കാഫ്ക എക്സ് പ്രഷനിസ്റ്റ് പാതയാണ് പിന്തുടര്‍ന്നത്. മനുഷ്യന്റെ ഒടുങ്ങാത്ത ആത്മീയ ദാഹം ഇദ്ദേഹത്തിന്റെ പല കൃതികളിലും പ്രതിഫലിക്കുന്നു. മൂന്ന് അപൂര്‍ണ ആഖ്യായികകളും (അമേരിക്ക, വിചാരണ, സൗധം) അനവധി ചെറിയ ആഖ്യാനകൃതികളും   ഇദ്ദേഹം രചിച്ചിട്ടുണ്ട്. മനുഷ്യന്‍ ഇന്നനുഭവിക്കുന്ന അന്യതാത്വം, അരക്ഷിതത്വം മുതലായ അസ്തിത്വപ്രശ്നങ്ങള്‍ ഇദ്ദേഹത്തിന്റെ കൃതികളില്‍ ശക്തിയായി നിഴലിക്കുന്നു എന്ന വസ്തുതയാണ് കാഫ്കയുടെ വിശ്വവ്യാപകമായ സ്വാധീനത്തിനു പിന്നില്‍.

മരണംവരെ തന്റെ തൂലികനാസികളോട് പൊരുതാന്‍ ഉപയോഗിക്കുകയും ആസ്ട്രിയന്‍ രാജത്വത്തിന്റെ വിലാപഗാനങ്ങളായ റഡേറ്റ്സ്കി മാര്‍ഷ്, 'കപ്പുച്ചിന്‍ കല്ലറ' എന്നീ ആഖ്യായികകള്‍ എഴുതുകയും ചെയ്ത യോസഫ് റോത്ത് (1894--1939), സമൂഹത്തിന്റെ എല്ലാ തലങ്ങളിലും വന്നുഭവിച്ച മൂല്യച്യുതി സ്വപ്നാടനക്കാര്‍ എന്ന മൂന്നു ഭാഗങ്ങളുള്ള നേവലില്‍ വിശ്വസനീയമാംവണ്ണം ആവിഷ്കരിച്ച ഹെര്‍മാന്‍ ബ്രോഹ് (1886-1951), സവിശേഷതകളില്ലാത്ത മനുഷ്യന്‍ എന്ന നോവല്‍ വഴി ലോകപ്രസിദ്ധനായ റോബര്‍ട്ട് മുസീല്‍ (1880-1942) സത്യാന്വേഷകനായ സിദ്ധാര്‍ഥന്റെ കഥ പറഞ്ഞ് നോബല്‍ സമ്മാനം നേടിയ ഹെര്‍മന്‍ ഹെസ്സെ (ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ പൗത്രന്‍, (1877-1962), 1929-ലെ യാതനകളെപ്പറ്റി ചെറിയ മനുഷ്യാ, ഇനി എന്ത്? എന്ന ആഖ്യാനകൃതി രചിച്ച ഹന്‍സ് ഫല്ലാട (1893-1947), ചരിത്ര പുരുഷന്മാരെപ്പറ്റി ഉജ്ജ്വല പഠനങ്ങള്‍ നടത്തിയ ഷ്ടെഫാന്‍ റ്റ്സവയ്ഗ് (1881-1942), തൊഴിലാളിയെയും പടയാളിയെയും അതിമാനുഷര്‍ എന്നു പ്രശംസിച്ച് നാസിമുദ്രയും യുദ്ധാനന്തരം സഖ്യകക്ഷികളില്‍ നിന്നു പ്രസിദ്ധീകരണവിലക്കും ഏറ്റുവാങ്ങിയ ഏര്‍ണ്സ്റ്റ് യ്യുങ്ങര്‍, സ്ത്രീത്വവും ആധ്യാത്മികതയും സംയോജിപ്പിച്ച് ആഖ്യാനം നടത്തിയ സാഹിത്യകാരികളായി ഗേര്‍ത്രുദ് ഫൊണ്‍ ലേഫോര്‍ട്ട് (1876-1971), ഈന സൈഡല്‍ (1875-1974) ഇവരെല്ലാം ജര്‍മന്‍ സാഹിത്യത്തില്‍ സമുന്നത നാമങ്ങളാണ്.

തോമസ് മന്‍

തോമസ് മന്‍ (1875-1955) തന്റെ ആദ്യനോവലായ ബൂഢന്‍ ബ്രൂക്ക്സ് മന്നിന് നോബല്‍ സമ്മാനം നേടിക്കൊടുത്തു. ഒരു വര്‍ത്തക കുടുംബത്തിലെ നാലു തലമുറകളുടെ കഥ പറയുന്നതിലൂടെ കലാപ്രേമം മനുഷ്യനെ ജീവിക്കാന്‍ കഴിവില്ലാത്തവനാക്കുന്നു എന്നു സമര്‍ഥിക്കുന്നു,'മന്ത്രഗിരി' രോഗഗ്രസ്തമായ യൂറോപ്യന്‍ സംസ്കാരത്തെ അധികരിച്ചുള്ളതാണ്. 'യോസഫും സഹോദരന്മാരും' ബൈബിള്‍ കഥകളില്‍ക്കൂടി മതത്തിന്റെയും സന്മാര്‍ഗത്തിന്റെയും ഉറവിടങ്ങള്‍ തേടുന്നു. ഡോക്ടര്‍ ഫോസ്റ്റസ് അളവറ്റ ഉത്കര്‍ഷേച്ഛുവായ ഒരു സംഗീതജ്ഞന്റെ കഥയാണ്. അയാള്‍, അതിരില്ലായ്മയില്‍ കണ്ണും നട്ട്, മനുഷ്യത്വം വെടിഞ്ഞ് അധര്‍മത്തിലാണ്ട ജര്‍മനിയുടെ പ്രതിബിംബമാകുന്നു. ഹാസ്യവും ഫലിതവും അതുല്യമായ ഭാഷാപാടവവും മന്‍കൃതികളുടെ സവിശേഷതകളാണ്.

തോമസ് മന്നിന്റെ ജ്യേഷ്ഠ സഹോദരന്‍ ഹൈന്റിഷ് മന്‍ (1871-1950) സാമൂഹിക രാഷ്ട്രീയ വികലതകളെ നിശിത ഹാസ്യവും വികടാനുകരണവും ഉപയോഗിച്ചു വിമര്‍ശിച്ച സോഷ്യലിസ്റ്റ് ആദര്‍ശവാദിയായിരുന്നു. അമ്പതോളം കൃതികള്‍ രചിച്ച ഇദ്ദേഹത്തിന്റെ പ്രധാന നോവല്‍ മൂന്നു ഭാഗങ്ങളുള്ള സാമ്രാജ്യം ആണ്.

രണ്ടാം ലോകയുദ്ധശേഷം ജര്‍മനി രണ്ടായി തിരിക്കുകയും പശ്ചിമ ജര്‍മനി മുതലാളിത്ത വ്യവസ്ഥിതിയും പൂര്‍വ ജര്‍മനി സോഷ്യലിസ്റ്റ് വ്യവസ്ഥിതിയും സ്വീകരിക്കുകയും ചെയ്തതോടുകൂടി, ഇരു രാജ്യങ്ങളുടെയും സാഹിത്യം വ്യത്യസ്ത ലോകങ്ങളുടെ ദര്‍പ്പണമായി മാറുന്നു. തന്മൂലം പശ്ചിമ ജര്‍മന്‍ സാഹിത്യം, പൂര്‍വ ജര്‍മന്‍ സാഹിത്യം എന്ന വിഭജനം ആവശ്യമായിത്തീരുന്നു.

കാള്‍ യാസ് പേഴ്സ്

പശ്ചിമ ജര്‍മന്‍ സാഹിത്യം (1945-1990). എല്ലാം തകര്‍ന്നു തരിപ്പണമായ ജര്‍മനിയില്‍ ആദ്യം പുറത്തുവന്നത് നാശക്കൂമ്പാരസാഹിത്യം എന്നറിയപ്പെട്ട അനവധി കൃതികളാണ്. 26-ാമത്തെ വയസ്സില്‍ യുദ്ധത്തിന്റെ ബലിയാടായി മരിച്ച വോള്‍ഫ് ഗജ് ബോര്‍ഷര്‍ട്ടും (1921-47) നോബല്‍ പുരസ്കാരം ലഭിച്ച ഹൈന്റിഷ് ബൊയ്ളും (1917-85) യുദ്ധത്തിന്റെ കെടുതികളും യുദ്ധാനന്തര ജര്‍മനിയിലെ കഷ്ടതകളും ഹൃദയസ്പര്‍ശിയായ ചെറുകഥകളിലും നാടകങ്ങളിലും ആവിഷ്കരിച്ചു. അതോടൊപ്പം ജര്‍മനി മനുഷ്യരാശിക്കു പൊറുക്കാന്‍ വയ്യാത്ത കുറ്റങ്ങള്‍ ചെയ്തു എന്ന ബോധം പല കൃതികള്‍ക്കും പ്രചോദനം നല്കി. കാള്‍ യാസ്പേഴ്സിന്റെ 'കുറ്റത്തിന്റെ പ്രശ്നം' ഫ്രീദ്റിഷ് മൈനെക്കെയുടെ 'ജര്‍മന്‍ ദുരന്തം', ഓയ്ഗന്‍ കോഗണിന്റെ 'എസ്.എസ്. രാഷ്ട്രം', ആല്‍ഫ്രഡ് വേബറുടെ 'ഇതുവരെയുള്ള ചരിത്രത്തോടു വിട', മാക്സ് പിക്കാര്‍ഡിന്റെ 'നമ്മില്‍ ഉള്ള ഹിറ്റ്ലര്‍' മുതലായവ 1946-ല്‍ തന്നെ പ്രസിദ്ധീകരിക്കപ്പെട്ടു. നാസി യുഗത്തിന്റെ അപഗ്രഥനം ജര്‍മന്‍ സാഹിത്യത്തിലെ ഒരു സ്ഥിരം പ്രമേയമാകുന്നു. കുറ്റബോധം നിറഞ്ഞ ഭൂതകാലംവിട്ട് സ്വതന്ത്രമായ സരണികള്‍ വെട്ടിത്തുറക്കണമെന്ന അഭിവാഞ്ഛ പല യുവ സാഹിത്യകാരന്മാരെയും ഗ്രൂപ്പ്-1947 എന്ന സാഹിത്യ സംഘടനയില്‍ ഒന്നിപ്പിച്ചു. 1967-വരെ ഈ സംഘടന സൃഷ്ടിപരമായ പ്രവര്‍ത്തനം നടത്തി. അറുപതുകളില്‍ രാഷ്ട്രീയ കവിതകള്‍ക്കും (ഐറിഷ് ഫ്രീദ്, ദേലിയൂസ്, എന്‍സെന്‍സ്ബേര്‍ഗര്‍) പൊതുപ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന നാടകങ്ങള്‍ക്കും ആണ് ധഉദാ. ഹോഹ്ഹൂത്ത്-'പ്രതിപുരുഷന്‍' (1963), ഗുയ്ന്തര്‍ ഗ്രാസ്-'തൊഴിലാളികള്‍ വിപ്ലവം പരീക്ഷിക്കുന്നു' (1966), എന്‍സന്‍സ് ബര്‍ഗര്‍-'ഹാബന്നായിലെ വിസ്താരം' (1979)പ ഹൈനര്‍ കിപ്ഹാര്‍ട്, പീറ്റര്‍ വൈസ് എന്നിവര്‍ ആധികാരികരേഖകള്‍ ഉപയോഗിച്ച് സാമൂഹിക രാഷ്ട്രീയ യാഥാര്‍ഥ്യങ്ങളുടെ നാടകാവിഷ്കാരണം നടത്തുന്നു. കിപ്ഹാര്‍ട്ടിന്റെ 'ജെ. ഓപ്പന്‍ ഹൈമറുടെ കാര്യത്തില്‍', പീറ്റര്‍ വൈസിന്റെ 'വിയറ്റ്നാം സംഭാഷണം' എന്നിവ ഡോക്യുമെന്ററി തിയെറ്റര്‍ എന്നു വിളിക്കപ്പെടുന്ന ഇത്തരം നാടകങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്, യാഥാര്‍ഥ്യം അതിന്റെ തനിമയില്‍ എങ്ങനെ ആവിഷ്കരിക്കാം എന്ന പ്രശ്നം പല എഴുത്തുകാരെയും അലോസരപ്പെടുത്തുന്നു. കൊളോണ്‍ സ്കൂളിന്റെ 'നവറിയലിസം' (വെല്ലര്‍ ഹോഫ്), 'കോണ്‍ക്രീറ്റ് പോയസി' (യാന്‍ഡല്‍), 'ബ്ലാക്ക് റിയലിസം' (റെനാറ്റെ റാസ്പ്) 'റിപ്പാര്‍ട്ടേജ്' (എറിക്കാറുന്‍ഗെ, ഗുയ്ന്തര്‍ വാല്‍റാഫ്) മുതലായവ അതിന്റെ ഫലങ്ങളാണ്.

എഴുപതുകളില്‍ വളരെപ്പേര്‍ ആത്മകഥാപരമായ കൃതികള്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. മാക്സ് ഫ്രിഷിന്റെ 'ഡയറി' (1972), പീറ്റര്‍ റം കോപ്ഫിന്റെ 'നിങ്ങളറിയുന്ന വര്‍ഷങ്ങള്‍' (1972), ഗുയ്ന്തര്‍ ഗ്രാസിന്റെ 'ഒരു ഒച്ചിന്റെ ഡയറിയില്‍ നിന്ന്' (1972), എലിയാസ് കനേറ്റിയുടെയും (1905-95) തോമസ് ബേര്‍ണ്‍ഹാര്‍ദിന്റെയും (1931-89) പല ഭാഗങ്ങളില്‍ പുറത്തിറങ്ങിയ ആത്മകഥകള്‍, ബേര്‍ണ്‍ വാര്‍ദ് ഫെസ്പറിന്റെ (1938-71) 'യാത്ര' (1977) മുതലായവ ഉദാഹരണങ്ങളാണ്. ഈ പ്രവണത അടുത്ത ദശകത്തിലും തുടരുന്നു. ആത്മകഥകളില്‍ നാസിയുഗവും പ്രതിപാദ്യവിഷയമാകുന്നു. ക്രിസ്റ്റോഫ് മെക്കലിന്റെ 'അന്വേഷണ ചിത്രം-എന്റെ അച്ഛനെപ്പറ്റി' (1980), പീറ്റര്‍ ബ്രൂക്ക്നറുടെ 'ഓണം കേറാമൂല-സുരക്ഷിതസ്ഥലം' (1980), ആല്‍ഫ്രഡ് ആന്‍ഡേര്‍സിന്റെ 'ഒരു കൊലപാതകിയുടെ അച്ഛന്‍' (1980) ഇവ ഈ ഗണത്തില്‍പെടുന്നു. നാസി കുറ്റങ്ങള്‍ക്കു പിതാക്കളെ പഴിക്കുന്ന പുത്രന്മാരുടെ ശബ്ദമാണ് മിക്ക കൃതികളിലും ഉയരുന്നത്. നാസി കിരാതത്തിലെ പങ്കാളിത്തം നീതീകരിക്കാന്‍ ശ്രമിച്ച എഴുത്തുകാരും ഉണ്ടായിരുന്നു. ഹന്‍സ് ഗ്രീം (1875-1959), മാക്സ് ബാര്‍ത്തല്‍ (1893-1975), ഈന സൈഡല്‍ (1885-1974) മുതലായവര്‍ അവരില്‍പ്പെടുന്നു. എണ്‍പതുകളില്‍ കാവ്യഭാഷ ഒരു തിരിച്ചുവരവ് നടത്തുകയുണ്ടായി. യാഥാര്‍ഥ്യത്തെ അവഗണിക്കുന്ന ആത്മനിഷ്ഠത ശക്തമായി. പെണ്ണെഴുത്ത് എണ്ണത്തിലും ഗുണത്തിലും ഗണ്യമായി ഉയര്‍ന്നു.

എണ്‍പതുകളില്‍ ജര്‍മന്‍ മണ്ണിലെ ന്യൂക്ലിയര്‍ ആയുധശേഖരം ഉണര്‍ത്തിയ ഭീതി 'besser rot als lot = 'ചെമന്നാലും (കമ്യൂണിസ്റ്റ് ചുമപ്പ്) ചാകരുത്' എന്ന ചൊല്ല് സര്‍വസാധാരണമാക്കി. പരിസ്ഥിതി മലിനീകരണബോധം മുതലായ അടിയൊഴുക്കുകളുടെ പരിണതഫലങ്ങളാണ് 1981-ല്‍ ബര്‍ലിനില്‍ നടന്ന പൂര്‍വ പശ്ചിമ സാഹിത്യകാരന്മാരുടെ സംയോജിത സമ്മേളനം, 1983-ലെ സാഹിത്യകാരന്മാരുടെ 'ഹൈല്‍ബ്രോണ്‍ പ്രഖ്യാപനം', 1984-ല്‍ പല സാഹിത്യകാരന്മാരും പങ്കെടുത്ത മ്യൂട്ട്ലങ്ങനിലെ അമേരിക്കന്‍ സൈനികസ്റ്റേഷന്റെ ഉപരോധം മുതലായ സംഭവവികാസങ്ങള്‍. തൂലിക മാറ്റിവച്ചുകൊണ്ടുള്ള സംഘടിത ശ്രമങ്ങളായിരുന്നു ഈ വക സംരംഭങ്ങളിലധികവും.

വളരെ ഉയര്‍ന്ന തലത്തില്‍ സര്‍ഗസൃഷ്ടി നടത്തുന്ന സാഹിത്യകാരന്മാരുടെ ഒരു വന്‍നിരതന്നെ അണിനിരക്കുമ്പോള്‍, അന്താരാഷ്ട്ര പ്രശസ്തി സമ്പാദിച്ചവരെ മാത്രമേ എടുത്തു പറയാന്‍ നിവൃത്തിയുള്ളു. ഹൈന്റിഷ് ബൊയ്ള്‍, 1999-ലെ നോബല്‍ സമ്മാനം നേടിയ ഗുയ്ന്തര്‍ ഗ്രാസ്, ആര്‍ണെഷ്മിത്ത് (1914-79), ഊവേയോണ്‍സണ്‍ (1934-84), സീഗ് ഫ്രീദ് ലെന്‍സ്, മാര്‍ട്ടിന്‍ വാല്‍ഡര്‍, 1981-ല്‍ നോബല്‍ സമ്മാനം നേടിയ എലിയാസ് കനേറ്റി, തോമസ് ബേര്‍ണ്‍ഹാര്‍ദ്, പീറ്റര്‍ ഹാന്‍ഡ്കെ മുതലായവര്‍ ഗദ്യസാഹിത്യത്തിലും പൗള്‍സെലാന്‍ (1920-70), നോബല്‍ പുരസ്കാരം ലഭിച്ച നെല്ലി സാക്സ് (1891-1970), എറിഷ് ഫ്രീദ്, ഇന്‍ഗെ ബൊര്‍ഗ് ബാഹ്മന്‍ (1926--75) എന്നിവര്‍ കവിതയിലും റോള്‍ഫ് ഹോഹ്ഹൂത്ത്, റ്റാന്‍ക്രെഡ് ഡോര്‍സ്റ്റ്, ബോതൊ ഷ്ട്രൌസ്, പീറ്റര്‍ വൈസ് (1916-82) എന്നിവര്‍ നാടകത്തിലും ഗബ്രിയേലെ വോമന്‍, കരീന്‍ഷ്ട്രൂക് ലൂയിസെ റിന്‍സര്‍, ബാര്‍ബറ ഫ്രിഷ്മൂത്ത്, എല്‍ഫ്രീദെ യെലിനെക്ക് മുതലായവര്‍ പെണ്ണെഴുത്തിലും തങ്ങളുടെ മുദ്ര ആഴത്തില്‍ പതിപ്പിച്ചവരാണ്.

എലിയാസ് കനേറ്റി

പൂര്‍വ ജര്‍മന്‍ സാഹിത്യം (1945-90). ഒരു സോഷ്യലിസ്റ്റ് രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും നിര്‍മാണം ത്വരിതപ്പെടുത്താന്‍ ബോധപൂര്‍വം ശ്രമിക്കുകയും ആ നിര്‍മാണപ്രക്രിയ പ്രതിഫലിപ്പിക്കുകയും ചെയ്ത സാഹിത്യം എന്ന നിലയ്ക്ക് പൂര്‍വ ജര്‍മന്‍ സാഹിത്യം പ്രത്യേക ശ്രദ്ധ ആകര്‍ഷിക്കുന്നു. പൊതുതാത്പര്യത്തിനു ഹാനികരമെന്നു തോന്നിച്ച എന്തിനെയും സര്‍ക്കാരും പാര്‍ട്ടിയും തടഞ്ഞതിനാല്‍ എഴുത്തുകാരന്റെ സ്വയവ്യഞ്ജനാവകാശം പലപ്പോഴും കര്‍ശനമായി നിയന്ത്രിക്കപ്പെടുകയും പല സാഹിത്യകാരന്മാരും രാജ്യം വിടേണ്ടിവരുകയും ചെയ്തു. പൂര്‍വ ജര്‍മന്‍ എന്നൊരു സാഹിത്യം ഉണ്ടോ എന്നുപോലും സംശയിക്കുന്ന പശ്ചിമ ജര്‍മന്‍ നിരൂപകരുണ്ട്. നിര്‍മാണപ്രക്രിയയുടെ വിവരണത്തില്‍ ഫാക്ടറികള്‍ കഥാപാത്രങ്ങളെക്കാള്‍ പ്രാധാന്യം നേടുകയും സാഹിത്യഗുണം വളരെ കുറയുകയും ചെയ്ത ധാരാളം രചനകള്‍ ആവിര്‍ഭവിച്ചിട്ടുണ്ട് എന്നതു സത്യമാണ്. പക്ഷേ, ബ്രെഷ്റ്റ് അഭിപ്രായപ്പെട്ടതുപോലെ 'ഉരുളക്കിഴങ്ങും തെരുവും ട്രാക്ടറും കാവ്യസുന്ദരമായ വസ്തുക്കളാ കുന്ന' നോവലുകളും എണ്ണത്തില്‍ കുറവല്ല. കര്‍ഷകന്റെയും തൊഴിലാളിയുടെയും രാഷ്ട്രമായ ജര്‍മന്‍ ജനകീയ റിപ്പബ്ലിക് 1990 ഒ. 3 അര്‍ധരാത്രിയോടുകൂടി അവസാനിച്ചു എങ്കിലും അത് പൂര്‍വ ജര്‍മന്‍ സാഹിത്യത്തില്‍ ജീവിക്കുന്നു.

മൂന്നു ഘട്ടങ്ങളില്‍ കൂടി സോഷ്യലിസ്റ്റു വ്യവസ്ഥിതി രൂപം കൊള്ളുന്ന കഥയാണ് പൂര്‍വ ജര്‍മന്‍ സാഹിത്യം പറയുന്നത്. ആദ്യഘട്ടത്തില്‍ നാസികളെ പൂര്‍ണമായും നിഷ്കാസനം ചെയ്ത്, ഭൂപരിഷ്കാരങ്ങളും ദേശസാത്കരണവും വഴി സോഷ്യലിസ്റ്റു വ്യവസ്ഥിതിയുടെ അടിത്തറപാകുന്നു. പ്രവാസത്തില്‍ നിന്നു തിരിച്ചെത്തിയ യൊഹാന്നസ് ആര്‍ ബെഷര്‍ (1891-1958), ബ്രെഷ്റ്റ്, അന്നസേഗേഴ്സ് (1900-83) മുതലായ തലമൂത്ത സാഹിത്യകാരന്മാര്‍ പുതിയ രാഷ്ട്രത്തിന്റെ പിന്നില്‍ അണിനിരന്നു.

അവശരോടും ആര്‍ത്തരോടുമുള്ള തന്റെ പ്രതിബദ്ധതയും മാര്‍ക്സിസ്റ്റ് വീക്ഷണഗതിയും പല 'ഗുണപാഠ' നാടകങ്ങളിലും ബ്രെഷ്റ്റ് തെളിയിച്ചു കഴിഞ്ഞിരുന്നു. മാര്‍ക്സിസ്റ്റ് പാഠാവലി എന്നു വിളിക്കത്തക്ക നാടകങ്ങളാണ് 'ലിന്‍ഡ്ബര്‍ഗ് കുടുംബത്തിന്റെ പലായനം', 'ബാത്തിലെ അതേ അതേ എന്നു പറയുന്നവനും അല്ല, അല്ല എന്നു പറയുന്നവനും' മുതലായവ. നാടകശാലയെ വിദ്യാലയമായി കണ്ട ബ്രെഷ്റ്റ് എപ്പിക് തിയെറ്റര്‍ എന്ന സ്വന്തം രചനാരീതി ആവിഷ്കരിച്ചു. പക്ഷേ സിദ്ധാന്തങ്ങള്‍ മറന്ന്, 1936-നും 41-നും മധ്യേ എഴുതിയ 'ഗലീലെയുടെ ജീവിതം', 'അമ്മ കുറാഷും മക്കളും', 'സെറ്റ്സ്വാനിലെ നല്ല മനുഷ്യന്‍' മുതലായ നാടകങ്ങളാണ് അദ്ദേഹത്തിന്റെ മികച്ച കൃതികള്‍. ധാരാളം രാഷ്ട്രീയ കവിതകളും ഉദ്ബോധന ലക്ഷ്യം വച്ച് എഴുതിയ ഗദ്യകൃതികളും അദ്ദേഹം ഭാഷയ്ക്കു സമ്മാനിച്ചിട്ടുണ്ട്.

ഗുയ്ന്തര്‍ ഗ്രാസ്

റഷ്യയില്‍ നിന്നു പ്രവാസശേഷം എത്തിയ ബെഷര്‍ 1954-ല്‍ സാംസ്കാരിക വകുപ്പുമന്ത്രിയായി. സോഷ്യലിസ്റ്റു സമൂഹം എന്ന ആശയം പല കവിതകളുടെയും പ്രമേയമാണ്. അദ്ദേഹത്തിന്റെ നവ ജര്‍മന്‍ ഗാനങ്ങള്‍ വളരെ ജനസമ്മതി നേടി.

മെക്സിക്കന്‍ പ്രവാസം കഴിഞ്ഞ് 1947-ല്‍ പൂര്‍വ ജര്‍മനിയില്‍ എത്തിയ അന്ന സേഗേഴ്സിന്റെ ഏറ്റവും നല്ല നോവല്‍ ഏഴാമത്തെ കുരിശ് (1940) ആണ്. നാസി കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പില്‍ നിന്ന് ഒരുവന്‍ രക്ഷപ്പെടുന്നതാണ് ഇതിവൃത്തം. തീരുമാനം (1954), വിശ്വാസം (1968) എന്നീ നോവലുകള്‍ വളരെ വിപുലമായ കാന്‍വാസില്‍ വളരെയധികം കഥാപാത്രങ്ങളെ അവതരിപ്പിച്ച് ആരു സ്റ്റീല്‍പ്ലാന്റിന്റെ വളര്‍ച്ച ആലേഖനം ചെയ്യുന്നു. പാര്‍ട്ടിലൈന്‍ മറികടക്കുന്ന സാഹിത്യ ലേഖനങ്ങളും അന്ന സേഗേഴ്സ് എഴുതിയിട്ടുണ്ട്.

ബ്രഷ്റ്റ്

റഷ്യയില്‍ നിന്നു പത്രപ്രവര്‍ത്തകനായി തിരിച്ചെത്തിയ വില്ലിബ്രേഡല്‍ (1901-64) ജര്‍മന്‍ തൊഴിലാളി പ്രസ്ഥാനത്തെപ്പറ്റി 'പരിചിതരും ബന്ധുക്കളും' എന്ന നോവലെഴുതി. തൊഴിലാളി കവിയായ കൂബ (1914-67), പൂര്‍വ ജര്‍മനിയില്‍ താന്‍ കുടിയേറിയതിന്റെ പശ്ചാത്തലം വിവരിക്കുന്ന അന്തസുറ്റ കവിതയുടെ കര്‍ത്താവായ ഷ്ടെഫാന്‍ ഹെര്‍മ്ളിന്‍ (1915-), കൊല്ലപ്പെട്ട തന്റെ യഹൂദ സഹോദരങ്ങള്‍ക്കുവേണ്ടി പേരില്ലാത്ത സഹോദരന്‍ എന്ന കവിത എഴുതിയ ലൂയി ഫ്യൂറന്‍ബര്‍ഗ് (1909-57), 'പൊട്ടാസിയം സയനൈഡ്', 'പഞ്ചായത്തുപ്രസിഡന്റ് അന്ന' മുതലായ നാടകങ്ങള്‍ രചിച്ചു. ഫ്രീദ്റിഷ് വൊള്‍ഫ് (1888-1953) എന്നിവരും ഈ ആദ്യഘട്ടത്തെ പ്രതിനിധാനം ചെയ്യുന്നു.

1950 മുതല്‍ 61 വരെയാണ് രണ്ടാംഘട്ടം. എല്ലാതലങ്ങളിലും സോഷ്യലിസം വേരൂന്നിയ ആത്മവിശ്വാസത്തോടെ സ്വന്ത നേട്ടങ്ങളെപ്പറ്റി എഴുതുന്ന രണ്ടാം തലമുറക്കാരില്‍ പ്രമുഖര്‍ പരിവര്‍ത്തനത്തെപ്പറ്റി 'റ്റിന്‍കൊ', 'ഓളെ ബീന്‍കോപ്പ്' എന്നീ അതി സുന്ദരമായ നോവലുകള്‍ എഴുതിയ എര്‍വിന്‍ ഷ്ട്രിറ്റ്മറ്റര്‍ (1912-93), പാര്‍ട്ടി നിര്‍ദേശിച്ച സോഷ്യലിസ്റ്റ് റിയലിസത്തില്‍ ഒതുങ്ങാത്ത മോറിറ്റ്സ് റ്റാസോവ് പോലുള്ള നാടകങ്ങള്‍ രചിച്ച് പാര്‍ട്ടിയുടെ നോട്ടപ്പുള്ളിയായ പീറ്റര്‍ ഹാക്ക്സ്, ജര്‍മനിയുടെ പാപപങ്കിലമായ ചരിത്രത്തെക്കുറിച്ച് ആവര്‍ത്തിച്ചു കവിതകള്‍ എഴുതിയ യൊഹാനസ് ബോബ്രോവ്സ്കി, വലിയ ഒച്ചപ്പാടോടുകൂടി പശ്ചിമജര്‍മനിയില്‍ കുടിയേറിയ വോള്‍ഫ് ബിയര്‍മന്‍, ഗുയ്ന്തര്‍ കൂണെര്‍ട്ട് മുതലായവരാണ്.

തൊഴിലാളികളെ സാഹിത്യസൃഷ്ടി നടത്താന്‍ പ്രേരിപ്പിക്കണം എന്ന പ്രഖ്യാപിച്ച ഒന്നാം ബിറ്റര്‍ ഫെല്‍ദ് കോണ്‍ഫറന്‍സ് 1959-ല്‍ നടന്നു.

1961-ല്‍ ബര്‍ലിന്‍ മതില്‍ ഉയര്‍ന്നതിനു ശേഷമുള്ള കാലമാണ് മൂന്നാംഘട്ടം. അധഃപതനോന്മുഖമായ ഉപഭോക്തൃ സംസ്കാരത്തിനടിമപ്പെടാത്ത ഉത്തമ സോഷ്യലിസ്റ്റു പൗരനെ വാര്‍ത്തെടുക്കാന്‍ നടക്കുന്ന ശ്രമങ്ങളാണ് സാഹിത്യപരിഷ്കാരത്തിനു നിര്‍ദേശിക്കപ്പെടുന്നത്. അന്താരാഷ്ട്ര പ്രശസ്തിയിലേക്കുയരുന്ന സര്‍ഗപ്രതിഭകള്‍ സാഹിത്യനഭസ്സില്‍ ഉയരുന്നു. അവരില്‍ ഏറ്റവും പ്രശസ്ത ക്രിസ്റ്റ് വോള്‍ഫ് (1929-) ആണ്. അവരുടെ ഏറ്റവും പ്രശസ്ത കൃതികള്‍ ക്രിസ്റ്ററ്റിയെപ്പറ്റി സ്മരണകള്‍ (1969), ബാല്യത്തിന്റെ ഒരു മാതൃക (1976), കസാന്‍ഡ്രാ (1983) എന്നിവയാണ്. 1979-ല്‍ എഴുതി 1990-ല്‍ പൂര്‍വ ജര്‍മനിയുടെ തകര്‍ച്ചയുടെ നാളുകളില്‍ പ്രസിദ്ധീകരിച്ച 'എന്തുണ്ട് ബാക്കി?' ഗവണ്‍മെന്റ് ചാരന്മാരുടെ നിരന്തര നിരീക്ഷണത്തില്‍ ഭീതിയിലും കോപത്തിലും ജീവിക്കുന്ന ഒരു സാഹിത്യകാരിയുടെ ഒരു ദിവസം വര്‍ണിക്കുന്നു. ഈ പീഡനകഥയുടെ പ്രസിദ്ധീകരണസമയവും ഉദ്ദേശ്യവും വളരെയധികം തെറ്റിദ്ധരിക്കപ്പെട്ടു.

മറ്റൊരു പേരെടുത്ത നോവലിസ്റ്റായ ഹെര്‍മന്‍ കാന്റിന്റെ (1927-) ഏറ്റവും നല്ല കൃതികള്‍ വിദ്യാഭ്യാസ പരിഷ്കാരങ്ങളെ അധികരിച്ച് എഴുതിയ ഓഡിറ്റോറിയം (1965), ഇംപ്രെസും എന്നിവയാണ്. പ്ലെന്‍ഡ് ഡോര്‍ഫിന്റെ 'വേര്‍തറുടെ പുതിയ ദുഃഖങ്ങള്‍' (1973) വളരെ പ്രസിദ്ധമായി. രണ്ടു ജര്‍മനികളിലും സമ്മതി നേടിയ നാടകകൃത്തായ ഹൈനര്‍ മ്യുള്ളര്‍ ഹാംലെറ്റ് മെഷീന്‍ (1977), കര്‍ഷകര്‍ (1976) മുതലായ രോഷവും ദുഃഖവും ഇരുണ്ട ആവിഷ്കരണവും സംയോജിപ്പിച്ച നാടകങ്ങള്‍ എഴുതി പാര്‍ട്ടിയെ ചൊടിപ്പിച്ചു. പിന്നീട് പീറ്റര്‍ ഹാക്സിനെപ്പോലെ ഗ്രീക്ക് ഐതിഹ്യങ്ങളിലേക്കു തിരിയേണ്ടിവരികയും ചെയ്തു. ഇവയിലും ഭീതിയും നിരാശയും നിറഞ്ഞ ജര്‍മന്‍ ചരിത്രാവതരണത്തിലും (നശിച്ചതീരം-1983) മ്യുള്ളര്‍ ഒരു യുഗാന്ത്യപ്രതീതി സൃഷ്ടിക്കുന്നു. കവിതയില്‍ ഏറ്റവും ശ്രദ്ധേയനായ ഫൊള്‍ക്കര്‍ ബ്രൌണ്‍ നാടകങ്ങളും എഴുതിയിട്ടുണ്ട്. ബ്രൌണിന്റെ പരിവര്‍ത്തന സമൂഹം (1982), ക്രിസ്റ്റോഫ് ഫൈനിന്റെ 'മേശവട്ടത്തിലെ യോദ്ധാക്കള്‍' (1989), ഗ്യോര്‍ഗ് സൈഡലിന്റെ 'വില്ല യുവാക്കള്‍' (1990) മുതലായ നാടകങ്ങള്‍ ജി.ഡി. ആറിന്റെയും ഒരു യുഗത്തിന്റെയും അന്ത്യം മുന്നില്‍ കണ്ടുകൊണ്ട് നടത്തപ്പെട്ട രചനകള്‍ എന്ന പ്രതീതി സൃഷ്ടിക്കുന്നു. പക്ഷേ പല സാഹിത്യകാരന്മാരും തങ്ങളുടെ നാടിന്റെ നിലനില്പിന് അവസാനം വരെ ശ്രമിച്ചു എന്നത് സ്മര്‍ത്തവ്യമാണ്. 1989-ല്‍ ക്രിസ്റ്റ് വൊള്‍ഫ്, ബ്രൌണ്‍ മുതലായ എഴുത്തുകാര്‍ പുറപ്പെടുവിച്ച ഉദ്ബോധനം ('നമ്മുടെ നാടിനുവേണ്ടി') ഒരു ഉദാഹരണമാണ്. തകര്‍ച്ചയ്ക്കുശേഷം വിലയിരുത്തലുകളും പ്രത്യക്ഷമായി. ഉദാ. ഹെര്‍മന്‍ കാന്റിന്റെ നുകത്തില്‍ നിന്നു വിടുതല്‍ (1991), ഹൈനര്‍ മ്യുള്ളറുടെ ഏറ്റുമുട്ടലില്ലാത്ത യുദ്ധം-രണ്ടു സ്വേച്ഛാധിപതികളുടെ കീഴിലെ ജീവിതം (1992), എറിഷ് ലൊ എസ്റ്റിന്റെ ആടിന്റെ കോപം (1990) മുതലായവ.

(ഡോ. സെലിന്‍ മാത്യു)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍