This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുട്ട്യാലി മരയ്‌ക്കാർ (16-ാം ശ.)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == കുട്ട്യാലി മരയ്‌ക്കാർ (16-ാം ശ.) == സാമൂതിരിപ്പാടിന്റെ ഒരു പ്രമ...)
അടുത്ത വ്യത്യാസം →

14:43, 28 മേയ് 2014-നു നിലവിലുണ്ടായിരുന്ന രൂപം

കുട്ട്യാലി മരയ്‌ക്കാർ (16-ാം ശ.)

സാമൂതിരിപ്പാടിന്റെ ഒരു പ്രമുഖ നാവികസേനാനി. വാസ്‌കോ ദ ഗാമയുടെ വരവിനെത്തുടർന്നു സാമൂതിരിയുടെ നാവികന്മാരായ മരയ്‌ക്കാന്മാരും പോർച്ചുഗീസുകാരുമായി ഒരു നൂറ്റാണ്ടിലധികം കാലം കടലിലും കരയിലും വച്ചു യുദ്ധം നടന്നു. അറബി മുസ്‌ലിങ്ങള്‍ക്ക്‌ കോഴിക്കോട്ടുണ്ടായിരുന്ന വാണിജ്യക്കുത്തക തകർക്കുക എന്നതായിരുന്നു പോർച്ചുഗീസുകാരുടെ ലക്ഷ്യം. സാമൂതിരിമാരും മുസ്‌ലിങ്ങളും ഏകോപിച്ച്‌ പോർച്ചുഗീസുകാരെ നിരന്തരം നേരിട്ടുകൊണ്ടിരുന്നു. 16-ാം ശതകത്തിന്റെ ആരംഭം മുതല്‌ക്കുതന്നെ നാവികസേനാനായകന്മാരിൽ പ്രമുഖനായ കുട്ട്യാലി രംഗപ്രവേശം ചെയ്‌തു. കുട്ട്യാലി താനൂർ സ്വദേശിയാണെന്നു പ്രസ്‌താവിച്ചു കാണുന്നു.

താനൂർ കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന നാവികപ്പടയുടെ ക്യാപ്‌റ്റനായിരുന്നു കുട്ട്യാലി. 1507-ൽ പോർച്ചുഗീസുകാർ പൊന്നാനി ആക്രമിച്ചപ്പോള്‍ കുട്ട്യാലിയുടെ നേതൃത്വത്തിൽ സാമൂതിരിയുടെ സൈന്യം പോർച്ചുഗീസുകാരെ എതിർത്തു. ഈ യുദ്ധത്തിൽ അവർ വിജയികളായില്ല. അവർ തങ്ങളുടെ പ്രവർത്തനകേന്ദ്രം വടക്കന്‍പ്രദേശങ്ങളായ തിക്കൊടിയിലേക്കും കോട്ടയ്‌ക്കലേക്കും മാറ്റി. വലിയ പോർച്ചുഗീസ്‌ പടക്കപ്പലുകളെ നേരിടാന്‍, ചെറുതും കൂടുതൽ ചാലകശക്തിയുള്ളതുമായ പടവുകള്‍ (പടകുകള്‍) ആയിരിക്കും കൂടുതൽ ഫലപ്രദം എന്നദ്ദേഹം മനസ്സിലാക്കി. തുടർന്ന്‌ നൂറുകണക്കിനു പടവുകള്‍ നിർമിക്കപ്പെട്ടു.

നദീമുഖങ്ങളെയെല്ലാം പടവുകള്‍കൊണ്ട്‌ പ്രതിരോധസജ്ജമാക്കി. സാമൂതിരിയുടെയും അറബികളുടെയും ചരക്കുകള്‍ നിറച്ച കപ്പലുകള്‍ക്ക്‌ കുട്ട്യാലി സംരക്ഷണമേർപ്പെടുത്തി. ഇത്‌ പോർച്ചുഗീസുകാർക്ക്‌ ഒരു ഭീഷണിയായിത്തീർന്നു. ഗോവയിൽനിന്നു കൊച്ചിയിലേക്കു വരികയായിരുന്ന ഗാമയുടെ കപ്പലുകളെ കുട്ട്യാലി ആക്രമിച്ചു. കോഴിക്കോട്ടു കോട്ടയിലേക്കു സാധനങ്ങള്‍ കയറ്റിക്കൊണ്ടുപോകുന്നതിനുള്ള പോർച്ചുഗീസുകാരുടെ ഉദ്യമത്തെ കുട്ട്യാലി തന്റെ നാടന്‍ പടവുകള്‍കൊണ്ടു ചെറുത്തു. 1524-ൽ പോർച്ചുഗീസുകാരുടെ ഒരു കപ്പൽ സൈന്യത്തെ കുട്ട്യാലിയുടെ നേതൃത്വത്തിലുള്ള മരയ്‌ക്കാന്മാർ ആക്രമിച്ചു കീഴടക്കി. എന്നാൽ പോർച്ചുഗീസ്‌ ക്യാപ്‌റ്റന്‍ ഡിസൂസയുമായി കാപ്പാട്ടുവച്ചു നടന്ന യുദ്ധത്തിൽ ആർക്കും വിജയം അവകാശപ്പെടാന്‍ കഴിഞ്ഞില്ല. തുടർന്ന്‌ കണ്ണൂരിൽവച്ച്‌ ഡിസൂസ കുട്ട്യാലിയെ പരാജയപ്പെടുത്തി. പിന്നീട്‌ 1530 വരെ ധർമടം, കണ്ണൂർ, തിരൂരങ്ങാടി, ഏഴിമല എന്നീ സ്ഥലങ്ങളിൽ പോർച്ചുഗീസുകാരെ എതിർത്തുകൊണ്ടിരുന്നു. കൊച്ചി, കൊയിലാണ്ടി എന്നിവിടങ്ങളിലും സമരം നടന്നു. കുട്ട്യാലിമരയ്‌ക്കാർ, പോർച്ചുഗീസുകാരെ കണ്ണൂരിൽവച്ചും പുറക്കാട്ടുവച്ചും യുദ്ധത്തിൽ തോല്‌പിച്ചു. ഗോവയും കൊച്ചിയുമായുള്ള പോർച്ചുഗീസ്‌ ബന്ധം ഛേദിക്കാന്‍ കുട്ട്യാലിമരയ്‌ക്കാർക്കു സാധിച്ചു. 1528-ലെ യുദ്ധത്തിൽ പോർച്ചുഗീസുകാർ കുട്ട്യാലിയെ തടവുകാരനാക്കിയെങ്കിലും നാവിക ചരിത്രത്തിലെ ഏറ്റവും പ്രതാപശാലിയായ കുട്ട്യാലിമരയ്‌ക്കാരുടെ മകന്‍ കുഞ്ഞാലി ഒരു വലിയ സൈന്യവുമായി അവിടെയെത്തിച്ചേരുകയും കുട്ട്യാലിയെ മോചിപ്പിക്കുകയും ചെയ്‌തു. കുട്ട്യാലിയുടെ ഒരടുത്ത ബന്ധുവായ പച്ചാച്ചി മരയ്‌ക്കാരുടെ നേതൃത്വത്തിൽ സജ്ജീകരിക്കപ്പെട്ട ഒരു കപ്പൽപ്പട കുഞ്ഞാലിയുടെ സഹായത്തോടുകൂടി സിലോണിലെത്തി. ഇക്കാലത്ത്‌ പോർച്ചുഗീസുകാരുമായി സന്ധിയിലേർപ്പെടുവാന്‍ സാമൂതിരി നിർദേശിച്ചത്‌ അനുസരിച്ച്‌ ഗോവയിൽപോയി സന്ധിസംഭാഷണം നടത്തിയത്‌ കുട്ട്യാലി മരയ്‌ക്കാരാണ്‌. അതിനെത്തുടർന്നാണ്‌ പൊന്നാനിയിൽ വച്ച്‌ പോർച്ചുഗീസുകാരുമായി സന്ധിയുണ്ടായത്‌. അങ്ങനെ സമരത്തിലും സന്ധിയിലും ഒരുപോലെ പാടവം പ്രകടിപ്പിച്ച പ്രഗല്‌ഭനായിരുന്നു കുട്ട്യാലി.

ചില ചരിത്രകാരന്മാർ രണ്ടു കുട്ട്യാലികളുണ്ടായിരുന്നതായി അഭിപ്രായപ്പെടുന്നു. ചിന്ന കുട്ട്യാലിയെന്നറിയപ്പെടുന്ന നാവികന്‍ അനുജനാണെന്നും, അയാളെയാണ്‌ പോർച്ചുഗീസുകാർ തടവുകാരനാക്കി പിന്നീട്‌ വിമോചിപ്പിച്ചത്‌ എന്നും പ്രസ്‌താവിച്ചു കാണുന്നു. സ്ഥാനികളായ മരയ്‌ക്കാന്മാരുടെ കീഴിൽ പോർച്ചുഗീസുകാരുമായി ഏതാണ്ട്‌ മുപ്പതു കൊല്ലക്കാലം യുദ്ധം ചെയ്‌ത നാവിക വീരനാണ്‌ കുട്ട്യാലി മരയ്‌ക്കാർ.

(പ്രാഫ. സയ്യദ്‌ മൊഹിയുദ്ദീന്‍ ഷാ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍